' ബിനീഷ് കോടിയേരിക്കില്ലാത്ത എന്ത് പ്രിവിലേജാണ് വീണാ വിജയന്' ? സിപിഎമ്മിനെതിരെ ആർഎംപി
ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ സി പി ഐ എം നീക്കം അപഹാസ്യമെന്ന് ആർഎംപി. അഴിമതിപ്പണം പറ്റിയ പിണറായി വിജയൻ്റെ മകൾക്കെതിരെ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സി പി ഐ എം നേതൃത്വം നാടിന് അപമാനമാണെന്ന് ആർ എം പി ഐ സംസ്ഥാന സെക്രട്ടരി എൻ വേണു പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ജാള്യത മറച്ചുവെച്ച് കേരളത്തിൽ വ്യാപകമായ ആക്രമണങ്ങൾ സംഘടിപ്പിക്കുന്നതിൻ്റെ പരസ്യമായ ആഹ്വാനമാണ് സിപിഐ എം നേതാക്കളുടേതെന്നും എൻ വേണു അഭിപ്രായപ്പെട്ടു.
ഇ.ഡി ഉദ്യോഗസ്ഥരെ സംരക്ഷിക്കാതെ പൊലീസ് സി പിഐ എം നേതാക്കളുടെ ഇച്ഛാനുസരണം നോക്കുകുത്തികളായത് ശരിയായ നടപടിയല്ല. കരിമണൽ കർത്തയിൽ നിന്നും മാസപ്പടി വാങ്ങിയ പിണറായി വിജയൻ്റെ മകൾക്കെതിരെയാണ് ഇ ഡി ഉദ്യോഗസ്ഥർ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ തെളിവ് ശേഖരിക്കാൻ എത്തിയത്. അതിനെ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും അണിനിരത്തി പ്രതിരോധിക്കുന്നത് അപഹാസ്യമാണ്.

നീതിവ്യവസ്ഥയെയും ജനാധിപത്യ വ്യവസ്ഥയെയും വെല്ലുവിളിക്കലുമാണ്. കോടിയേരി ബാലകൃഷ്ണൻ്റെ മകനെതിരെ ഇ ഡി നടപടി വന്നപ്പോൾ ഇല്ലാത്ത ഈ കോലാഹലം എന്തിനാണെന്ന് നാടിനറിയാം. എക്സാലോജിക് എന്ന ഷെൽ കമ്പനിയുണ്ടാക്കി കോടികൾ മാസപ്പടിയിലൂടെയും അല്ലാത്ത മാർഗത്തിലൂടെയും വീണാ വിജയൻ കൈക്കലാക്കിയ കാര്യം തെളിവുകളോടെയാണ് പിടിക്കപ്പെട്ടത്. ഇതൊന്നും യു ഡി എഫ് അധികാരത്തിൽ എത്തിയപ്പോൾ നടത്തിയ അഴിമതിയല്ല. പിണറായി വിജയൻ്റെ കാലത്താണ് മകൾ വീണ കോടികൾ കൈപ്പറ്റിയത്.
മകൾ അഴിമതി നടത്തുമ്പോൾ പാർട്ടി സംസ്ഥാന നേതൃത്വം എന്തിനാണ് അതിന് സംരക്ഷണ കവചം ഒരുക്കുന്നതെന്ന് സി.പി.ഐ എം നേതാക്കൾ വ്യക്തമാക്കണം. ബിനീഷ് കോടിയേരിക്കില്ലാത്ത എന്ത് പ്രിവിലേജാണ് വീണാ വിജയന് സിപിഐ എം വകവെച്ചു നൽകുന്നത് എന്നറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താല്പ്പര്യമുണ്ട്. കമ്യൂണിസ്റ്റു പാർട്ടിയുടെ ഗുണങ്ങൾ കളഞ്ഞു കുളിച്ച് പ്രത്യയശാസ്ത്രം കൈയ്യൊഴിഞ്ഞ പ്രസ്ഥാനത്തിൻ്റെ അനിവാര്യമായ അപചയത്തിന് തെളിവാണ് സിപിഐഎമ്മിൻ്റെ പ്രതിഷേധ നാടകമെന്ന് എൻ വേണു പറഞ്ഞു.
അടിമുടി തകരുന്ന പ്രസ്ഥാനത്തെ രക്ഷിക്കാൻ ഇഡിയെ മറയാക്കി നടത്തുന്ന പ്രതിഷേധം മനസ്സിലാക്കാൻ കേരളത്തിൻ്റെ വിവേകമനസ്സിന് കഴിയുമെന്ന കാര്യം സി. പി ഐ എം നേതാക്കൾ മനസ്സിലാക്കണമെന്ന് എൻ വേണു പറഞ്ഞു.














Click it and Unblock the Notifications