സദാചാരവ്യവസ്ഥയിൽ നിന്ന് സ്ത്രീ പുറത്തുവന്നാൽ മതരാഷ്ട്രീയത്തിൻ്റെ അടിവേരു പൊട്ടും; അശോകൻ ചരുവിൽ
തിരുവനന്തപുരം; തൻ്റെ കുഞ്ഞിനെ തിരിച്ചു കിട്ടാൻ അനുപമ എന്ന അമ്മ നടത്തിയ സമരം കേരളീയസമൂഹത്തിന് ചില പ്രത്യാശകൾ നൽകുന്നുണ്ടെന്ന് എഴുത്തുകാരൻ അശോകൻ ചരുവിൽ.രണ്ടുവർഷങ്ങൾക്ക് മുമ്പ് ശബരിമലയെ മുൻനിർത്തി സ്ത്രീത്വത്തിനെതിരെ ആർത്തവലഹള നടന്ന സംസ്ഥാനമാണ് നമ്മുടേത്. പ്രസവിക്കുന്നവൾ ആയതുകൊണ്ട് സ്ത്രീക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അവകാശമില്ല എന്നു പ്രഖ്യാപിച്ചു നാമജപസമരം നടത്തിയവർക്ക് ഒരു അവിവാഹിതയായ അമ്മക്കൊപ്പം നിൽക്കേണ്ടി വന്നു. ആർത്തവലഹള നടത്തിയതും അമ്മക്കൊപ്പം നിന്നതും രാഷ്ട്രീയദുരുദ്ദേശം മാത്രം മുൻനിർത്തിയാണ് എന്ന് അറിയാമെങ്കിലും ഇത് പ്രതീക്ഷ നൽകുന്നുണ്ട് എന്നാണ് തന്റെ പക്ഷമെന്ന് അശോകൻ ചരുവിൽ പറയുന്നു. അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം
സദാചാരവ്യവസ്ഥയിൽ നിന്ന് സ്ത്രീ പുറത്തുവന്നാൽ മതരാഷ്ട്രീയത്തിൻ്റെ അടിവേരു പൊട്ടും.തൻ്റെ കുഞ്ഞിനെ തിരിച്ചു കിട്ടാൻ അനുപമ എന്ന അമ്മ നടത്തിയ സമരം കേരളീയസമൂഹത്തിന് ചില പ്രത്യാശകൾ നൽകുന്നുണ്ട്. രണ്ടുവർഷങ്ങൾക്ക് മുമ്പ് ശബരിമലയെ മുൻനിർത്തി സ്ത്രീത്വത്തിനെതിരെ ആർത്തവലഹള നടന്ന സംസ്ഥാനമാണ് നമ്മുടേത്. പ്രസവിക്കുന്നവൾ ആയതുകൊണ്ട് സ്ത്രീക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അവകാശമില്ല എന്നു പ്രഖ്യാപിച്ചു നാമജപസമരം നടത്തിയവർക്ക് ഒരു അവിവാഹിതയായ അമ്മക്കൊപ്പം നിൽക്കേണ്ടി വന്നു. ആർത്തവലഹള നടത്തിയതും അമ്മക്കൊപ്പം നിന്നതും രാഷ്ട്രീയദുരുദ്ദേശം മാത്രം മുൻനിർത്തിയാണ് എന്ന് അറിയാമെങ്കിലും ഇത് പ്രതീക്ഷ നൽകുന്നുണ്ട് എന്നാണ് എൻ്റെ പക്ഷം.
ആരെയൊക്കെയാണ് അനുപമയുടെ സമരപ്പന്തലിൽ കണ്ടത് എന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു. തീവ്ര സദാചാരഭീകരത സൃഷ്ടിച്ച് സ്ത്രീകളെ ഇരുട്ടിൽ തന്നെ നിറുത്താൻ പാടുപെടുന്നയിനം മതരാഷ്ട്രവാദികളെ നമുക്കവിടെ കാണാൻ കഴിഞ്ഞു. "വിവാഹം കഴിക്കുന്നതിന് മുൻപ് കുഞ്ഞുണ്ടായാൽ എന്താ കുഴപ്പം?" എന്ന് അവരിൽ ചിലർ ചോദിക്കുന്നത് കേട്ട് സത്യത്തിൽ സന്തോഷം കൊണ്ട് എൻ്റെ കണ്ണു നിറഞ്ഞു. തങ്ങൾ ഇതൊക്കെ പറയുന്നത് എന്തെങ്കിലും രാഷ്ട്രീയതാൽപ്പര്യം വെച്ചല്ല; ആധുനിക ജനാധിപത്യത്തിലും മാനവികതയിലും മതേതരത്വത്തിലും വിശ്വസിക്കാൻ തുടങ്ങിയതുന്നതു കൊണ്ടാണെന്നു കൂടി അവർ പറഞ്ഞാൽ കുറേകൂടി സന്തോഷിക്കാമായിരുന്നു.
ഇവിടെ മറ്റൊരു കാര്യം സൂചിപ്പിക്കേണ്ടതുണ്ട്. അനുപമക്കൊപ്പം നമ്മൾ കണ്ട വിചിത്രസംഘത്തിൻ്റെ കൂട്ടായ്മ ഇപ്പോൾ ഉണ്ടായതല്ല; മുൻപ് തളിപ്പറമ്പ് ബൈപ്പാസിലും, ഗെയ്ൽ പൈപ്പ് ലൈനിലും, കെ.ഫോണിലും, തീരദേശ ഹൈവേവികസന ഘട്ടത്തിലും നമ്മൾ കണ്ടതാണ്. ഈയിടെ കെ.റെയിലിനെതിരായി അവരൊന്നിച്ച് വന്നു. ഹിന്ദു, മുസ്ലീം രാഷ്ട്രീയതീവ്രവാദികളും, മുൻനക്സലൈറ്റുകളും, മുൻ കമ്യൂണിസ്റ്റുകാരും കോൺഗ്രസ്, മുസ്ലീംലീഗ് കക്ഷികളും ഒന്നിച്ചുള്ള ഈ മായാമഴവിൽ മുന്നണിയെ കഴിഞ്ഞ മൂന്നു പൊതു തെരഞ്ഞടുപ്പുകളിൽ ഉപയോഗപ്പെടുത്താനുള്ള ശ്രമം നടന്നതും നമുക്കറിയാം. അവരെ സംബന്ധിച്ചേടത്തോളം റോഡും പാലവും പരിസ്ഥിതിയും വികസനവും സ്ത്രീസ്വാതന്ത്ര്യവും ഒന്നുമല്ല വിഷയം: പണിയെടുക്കുന്നവർക്കിടയിലെ വിഭജനവും അതുവഴി തങ്ങളുടെ രാഷ്ട്രീയവിജയവുമാണ്.
Recommended Video
എങ്കിലും അനുപമയുടെ സമരപ്പന്തലിലെ അവരുടെ സാന്നിദ്ധ്യത്തെ ഞാൻ പ്രതീക്ഷയോടെ കാണുന്നു. കാരണം ഇന്ത്യൻ സമൂഹത്തിൽ സ്ത്രീയുടെ സ്വാതന്ത്ര്യം പരമപ്രധാനമാണ്. അവളെ സദാചാരവ്യവസ്ഥയുടെ തടവിലിട്ടിരിക്കുന്നത് പൗരോഹിത്യവും അതിനൊപ്പമുള്ള മതരാഷ്ട്രീയവുമാണ്. സ്ത്രീ മോചിക്കപ്പെട്ടാൽ തീർച്ചയായും മതയാഥാസ്ഥികത്വത്തിൻ്റെ അടിവേരു പൊട്ടും. പിന്നെ വർഗ്ഗീയ രാഷ്ട്രീയത്തിന് നിലനിൽപ്പില്ല.