‘നെഹ്‌റുവിനെ പുറത്താക്കുമ്പോൾ', സംഘപരിവാറിന് ചരിത്രത്തെ പേടിയാണ്; വിമർശിച്ച് എഎ റഹീം
കേന്ദ്ര കായികമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നെഹ്‌റു യുവകേന്ദ്രയുടെ (എൻ വൈ കെ) പേര് യുവഭാരത് എന്ന് മാറ്റിയ കേന്ദ്രസർക്കാർ നടപടിയെ അതിരൂക്ഷമായി വിമർശിച്ച് എഎ റഹീം എംപി. രിത്ര ബിംബങ്ങളെ ഇല്ലാതാക്കിയാൽ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തതും ഗാന്ധിവധവുമെല്ലാം പുതിയ തലമുറ മറന്നു പോകുമെന്നാണ് സംഘപരിവാറിന്റെ ധാരണയെന്നും അതുകൊണ്ടാണ് ചരിത്രപരമായ പേരുമാറ്റാൻ അവർ വ്യഗ്രത കൂട്ടുന്നതെന്നും എംപി കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വായിക്കാം
'നെഹ്‌റു യുവകേന്ദ്രയിൽ നിന്നും നെഹ്‌റുവിനെ 'നെഹ്‌റുവിനെ പുറത്താക്കുമ്പോൾ'....
ചരിത്രത്തെ പേടിയാണ് സംഘപരിവാറിന്. ചരിത്ര ബിംബങ്ങളെ ഇല്ലാതാക്കിയാൽ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തതും ഗാന്ധിവധവുമെല്ലാം പുതിയ തലമുറ മറന്നു പോകുമെന്നാണ് അവരുടെ ധാരണ. അതുകൊണ്ടാണ് ചരിത്രപരമായ പേരുമാറ്റാൻ അവർ വ്യഗ്രത കൂട്ടുന്നത്. ഏറ്റവും ഒടുവിൽ 'നെഹ്റു യുവ കേന്ദ്ര' (എൻ വൈ കെ)യുടെ പേര് മാറ്റിയിരിക്കുകയാണ് കേന്ദ്രസർക്കാർ. 'മേരാ യുവഭാരത്'എന്നാണ് പുതിയ പേര്!!.

1972 ലാണ് നെഹ്റു യുവ കേന്ദ്ര പ്രവർത്തനം ആരംഭിച്ചത്.യുവജനങ്ങൾക്കായി വിവിധങ്ങളായ പദ്ധതികളാണ് നെഹ്റു യുവകേന്ദ്ര വഴി പലപ്പോഴായി നടപ്പിലാക്കി വന്നിരുന്നത്.
അതിലുപരിയായി രാജ്യത്തിൻറെ എല്ലാ ഭാഗങ്ങളിലും ഉള്ള യുവജനങ്ങൾക്ക് ആശയ സംവാദത്തിന്റെ വേദി കൂടിയായിരുന്നു നെഹ്റു യുവ കേന്ദ്ര. എന്നാൽ മോദി സർക്കാരിന്റെ കാലത്തു യുവജനങ്ങൾക്കായി പുതിയ പദ്ധതികൾ ഒന്നും നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ മുൻകൈ എടുക്കുന്നില്ല.കേവലമായ രാഷ്ട്രീയ താല്പര്യങ്ങൾക്കായി ബി ജെ പി സർക്കാർ ഈ സ്ഥാപനത്തെ ഉപയോഗിക്കുകയാണ്.യുവജനങ്ങൾക്ക് പ്രയോജനകരമായ എന്തെങ്കിലും പദ്ധതികൾ നെഹ്‌റു യുവ കേന്ദ്ര ഇപ്പോൾ ചെയ്യുന്നില്ല.
നെഹ്‌റു യുവകേന്ദ്രയെ മെച്ചപ്പെടുത്താൻ മുൻകൈയെടുക്കാത്ത കേന്ദ്രസർക്കാരാണ് ഇപ്പോൾ പേര് മാറ്റി ആനന്ദം കൊള്ളുന്നത്. അധികാരത്തിൽ എത്തി 11 വർഷത്തിന് ശേഷവും പേരു മാറ്റങ്ങൾ അല്ലാതെ സ്വന്തം നിലയിൽ ഒരു പദ്ധതി നടപ്പിലാക്കാൻ കഴിയാത്ത ഭരണകൂടത്തിന്റെ പരാജയം കൂടിയാണ് ഇവിടെ വെളിവാകുന്നത്. നെഹ്‌റുവിനോട് വലിയ വെറുപ്പാണ് മോദി സർക്കാർ തുടർച്ചയായി പുലർത്തുന്നത്.കോൺഗ്രസ്സ് നേതാവായിരിക്കുമ്പോഴും നെഹ്‌റു ഉയർത്തിപ്പിടിച്ച സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളും അദ്ദേഹത്തിന്റെ സെക്കുലർ നിലപാടുകളും എല്ലായിപ്പോഴും നെഹ്‌റുവിനെ സംഘപരിവാറിന്റെ കടുത്ത ശത്രു ആക്കിയിട്ടുണ്ട്. നെഹ്‌റുവിനെ 'പുറത്താക്കി'രാഷ്ട്രീയം കളിക്കാതെ നെഹ്‌റു യുവകേന്ദ്രയെ ശാക്തീകരിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത്.പെരുമാറ്റം തിരുത്തണം എന്നാവശ്യപ്പെട്ടു വകുപ്പ് മന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ട്.












Click it and Unblock the Notifications