ആരോപണം ഉന്നയിച്ചത് മഞ്ജു, സംഘടന തുടങ്ങിയത് മഞ്ജു, മുഖ്യമന്ത്രിയെ കണ്ടത് മഞ്ജു... പക്ഷേ, ഒടുവിൽ
Recommended Video
കൊച്ചി: താരസംഘടനയായ എഎംഎംഎയുടെ നിലപാടുകള്‍ക്കെതിരെ ഡബ്ല്യുസിസി വാര്‍ത്താ സമ്മേളം നടത്തുന്നു എന്ന വാര്‍ത്ത പുറത്ത് വന്നപ്പോള്‍ മുതല്‍ പലരുടേയും മനസ്സില്‍ ഒരു ചോദ്യം ഉണ്ടായിരുന്നു. ആ വാര്‍ത്താ സമ്മേളനത്തില്‍ മഞ്ജു വാര്യര്‍ പങ്കെടുക്കുമോ എന്നതായിരുന്നു ആ ചോദ്യം.
മോഹന്‍ലാല്‍ ശരിക്കും പെട്ടു; താരസംഘടന പിളര്‍പ്പിലേക്ക്? സിദ്ദിഖും ജഗദീഷും നേര്‍ക്കുനേര്‍...പിന്നിൽ?
ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച്, ആക്രമിക്കപ്പെട്ട നടി അടക്കം നാല് പേര്‍ സംഘടനയില്‍ നിന്ന് രാജിവച്ചപ്പോഴും പലരും മഞ്ജു വാര്യരുടെ പ്രതികരണത്തിനായി കാത്ത് നിന്നിരുന്നു. എന്നാല്‍ അന്നും മഞ്ജു വാര്യര്‍ പ്രതികരിച്ചില്ല.
ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനത്തില്‍ എന്തുകൊണ്ട് മഞ്ജു വന്നില്ല... ചോദ്യങ്ങളുമായി സിദ്ദിഖ്
ഇപ്പോള്‍, ഡബ്ല്യുസിസിയും താരസംഘടനയും നേര്‍ക്കുനേര്‍ യുദ്ധത്തില്‍ എത്തി നില്‍ക്കുമ്പോള്‍ മഞ്ജുവാര്യര്‍ ആര്‍ക്കൊപ്പം നില്‍ക്കുന്നു എന്ന ചോദ്യം ഏറെ പ്രധാനപ്പെട്ടതാണ്. ഡബ്ല്യുസിസി എന്ന കൂട്ടായ്മയുടെ രൂപീകരണത്തില്‍ പോലും നിര്‍ണായക പങ്കുവഹിച്ച ആളായിരുന്നു മഞ്ജു വാര്യര്‍. ഒരുപക്ഷേ, നടി ആക്രമിക്കപ്പെട്ട കേസ് ഇത്തരത്തില്‍ എത്തിച്ചതില്‍ പോലും മഞ്ജു വാര്യരുടെ പങ്ക് വളരെ വലുതായിരുന്നു.
നടി ആക്രമിക്കപ്പെട്ടപ്പോള്‍
നടി ആക്രമിക്കപ്പെട്ടതിന് ശേഷം എറണാകുളം ദര്‍ബാര്‍ ഹാളില്‍ സിനിമ പ്രവര്‍ത്തകര്‍ ഒത്തുകൂടി ഒരു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. ആ പരിപാടിയില്‍ മമ്മൂട്ടിയും ദിലീപും മഞ്ജു വാര്യരും അടക്കം മലയാളം സിനിമയിലെ പ്രമുഖര്‍ ഒന്നടങ്കം പങ്കെടുക്കുകയും ചെയ്തിരുന്നു. അവിടെ നടത്തിയ ചില പരാമര്‍ശങ്ങള്‍ ആയിരുന്നു പിന്നീട് കേസില്‍ ഏറ്റവും നിര്‍ണായകമായത്.
ക്രിമിനല്‍ ഗൂഢാലോചന
പള്‍സര്‍ സുനി ആണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത് എന്നത് അപ്പോഴേക്കും വെളിപ്പെട്ടിരുന്നു. എന്നാല്‍ മഞ്ജു വാര്യര്‍ പറഞ്ഞ വാക്കുകള്‍ ആയിരുന്നു ആ കൂട്ടായ്മയില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത്. പ്രതിയെ മാത്രം പിടിച്ചാല്‍ പോര, കേസിലെ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കണം എന്നതായിരുന്നു മഞ്ജു വാര്യര്‍ ആവശ്യപ്പെട്ടത്. സംശയത്തിന്റെ മുന ദിലീപിലേക്ക് ചൂണ്ടുന്ന തരത്തില്‍ ആയിരുന്നു ആ ആവശ്യം വായിക്കപ്പെട്ടത്.
നടിക്കൊപ്പം തന്നെ
ആക്രമിക്കപ്പെട്ട നടിയ്ക്ക് ഏറ്റവും അധികം സാന്ത്വനം നല്‍കി കൂടെ നിന്നവരിലും മഞ്ജു വാര്യര്‍ പ്രധാനിയായിരുന്നു. നടിയെ സന്ദര്‍ശിക്കുകയും അവര്‍ക്ക് വേണ്ട മാനസിക പിന്തുണ നല്‍കുകയും ചെയ്തു മഞ്ജു വാര്യര്‍. അതിന് ശേഷവും, ഈ കേസ് ഒതുക്കിത്തീര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ മഞ്ജു വാര്യര്‍ ശക്തമായി രംഗത്തെത്തുകയും ചെയ്തു.
വനിത കൂട്ടായ്മ
നടി ആക്രമിക്കപ്പെട്ട സംഭവം ആയിരുന്നു സിനിമയിലെ വനിത കൂട്ടായ്മ എന്ന ആശയത്തിന് തന്നെ വഴിവച്ചത്. അതിന്റെ ബീജാവാപത്തിലും മഞ്ജു വാര്യര്‍ തന്നെ ആയിരുന്നു മുന്നില്‍ ഉണ്ടായിരുന്നത്. അഭിനേതാക്കള്‍ മാത്രല്ലാതെ, സിനിമയിലെ എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുളള വനിത കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവിന് അത്രയേറെ സ്വീകാര്യതയും ലഭിച്ചു.
മുഖ്യമന്ത്രിയെ കണ്ടു
സിനിമ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാനും നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് സംസാരിക്കാനും ഡബ്ല്യുസിസി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടിരുന്നു. അതിലും പ്രധാന വ്യക്തി മഞ്ജു വാര്യര്‍ തന്നെ ആയിരുന്നു. ഇതിന് ശേഷം ആണ് കേസ് ആന്വേഷണം ഊര്‍ജ്ജിതം ആയത് എന്ന രീതിയില്‍ പോലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ദിലീപിന്റെ അറസ്റ്റ്
രണ്ട് തവണ ചോദ്യം ചെയ്തതിന് ശേഷം അപ്രതീക്ഷിതമായിട്ടായിരുന്നു പോലീസ് ദിലീപിനെ കേസില്‍ അറസ്റ്റ് ചെയ്തത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു അറസ്റ്റ് എന്നാണ് അന്വേഷണ സംഘം പറയുന്നത്. പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ തുടരന്വേഷണങ്ങള്‍ക്കൊടുവില്‍ ആയിരുന്നു അറസ്റ്റ്.
മഞ്ജുവും ദിലീപും
മഞ്ജു വാര്യരും ദിലീപും തമ്മിലുള്ള ദാമ്പത്യ ബന്ധം പിരിയാനുള്ള കാരണം നടിയാണെന്ന ധാരണയില്‍ ആണ് ദിലീപ് നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ചരിത്രത്തിലെ തന്നെ ആദ്യത്തെ റേപ്പ് ക്വട്ടേഷന്‍ എന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഇതിനെ വിശേഷിപ്പിച്ചത്.
മുഖ്യ സാക്ഷികളില്‍ ഒരാള്‍
കാര്യങ്ങള്‍ ഇങ്ങനെയാകുമ്പോള്‍ കേസിലെ മുഖ്യ സാക്ഷികളില്‍ ഒരാള്‍ മഞ്ജു വാര്യര്‍ തന്നെ ആകും എന്ന് ഉറപ്പായിരുന്നു. എന്നാല്‍ മൊഴി കൊടുക്കാന്‍ മഞ്ജു വാര്യര്‍ പല തവണ വിസമ്മതിച്ചിരുന്നു എന്ന രീതിയില്‍ ആയിരുന്നു അന്ന് പുറത്ത് വന്ന വാര്‍ത്തകള്‍. പക്ഷേ, ഒടുവില്‍ മഞ്ജു വാര്യരില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കുകയും മഞ്ജുവിനെ സാക്ഷിയാക്കുകയും ചെയ്തു.
ആരോപണങ്ങള്‍ പലത്
ദിലീപിനെ കേസിലേക്ക് വലിച്ചിഴച്ചതിന് പിന്നില്‍ മഞ്ജു വാര്യര്‍ ആണ് എന്ന രീതിയില്‍ ആരോപണങ്ങള്‍ പലതവണ ഉയര്‍ന്നിരുന്നു. അന്വേഷണ സംഘത്തെ നയിച്ചിരുന്ന എഡിജിപി ബി സന്ധ്യക്കെതിരേയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ദിലീപ് അനുകൂലികളുടെ ഭാഗത്ത് നിന്നായിരുന്നു ഈ ആരോപണങ്ങള്‍ എല്ലാം ഉയര്‍ന്നത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരേയും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ഏറ്റവും നിര്‍ണായകം
നടി ആക്രമിക്കപ്പെട്ട കേസില്‍ ഏറ്റവും നിര്‍ണായകമായ മൊഴികളില്‍ ഒന്ന് മഞ്ജു വാര്യരുടേത് തന്നെ ആയിരിക്കും. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തില്‍ മഞ്ജു വാര്യര്‍ കോടതിയില്‍ എന്ത് നിലപാട് എടുക്കും എന്നതാണ് പലരുടേയും സംശയം. കഴിഞ്ഞ കുറച്ച് കാലമായി മഞ്ജു വാര്യര്‍ ഡബ്ല്യുസിസിയുടെ പരിപാടികളുമായി സഹകരിക്കുന്നില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
മഞ്ജു മിണ്ടിയില്ല
ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ ഡബ്ല്യുസിസി വലിയ പ്രതിഷേധം ആയിരുന്നു ഉയര്‍ത്തിയത്. ആക്രമിക്കപ്പെട്ട നടിയും ഗീതു മോഹന്‍ദാസും രമ്യ നമ്പീശനും റിമ കല്ലിങ്കലും താരസംഘടനയില്‍ നിന്ന് രാജിവച്ചു. പാര്‍വ്വതിയും രേവതിയും പത്മപ്രിയയും ചേര്‍ന്ന് താരസംഘടനയ്ക്ക് കത്തയച്ചു. പക്ഷേ, അപ്പോഴും മഞ്ജു വാര്യര്‍ നിശബ്ദയായിരുന്നു.
എല്ലാം അറിയിച്ചിരുന്നുവെന്ന്
തങ്ങള്‍ രാജിവയ്ക്കുന്ന കാര്യം മഞ്ജു വാര്യരുമായി ചര്‍ച്ച ചെയ്തിരുന്നു എന്നാണ് രാജിവച്ച നടിമാര്‍ അന്ന് പറഞ്ഞത്. ഇതിനിടെ മഞ്ജുവിന്റെ പിതാവിന്റെ മരണവും സംഭവിച്ചു. ദിലീപും മകളും അന്ന് മഞ്ജുവിന്റെ വീട് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
നടിമാര്‍ രാജിവയ്ക്കുമ്പോള്‍ മഞ്ജു വാര്യര്‍ വിദേശ പര്യടനത്തില്‍ ആയിരുന്നു. തിരിച്ചുവരുമ്പോള്‍ മഞ്ജു വാര്യര്‍ പ്രതികരിക്കും എന്നായിരുന്നു പലപും പ്രതീക്ഷിച്ചത്. എന്നാല്‍ അതും സംഭവിച്ചില്ല.
സിനിമയില്‍ സജീവം
ഇതിനിടെ മഞ്ജു വാര്യര്‍ സിനിമയില്‍ സജീവമായി. മോഹന്‍ലാലിനൊപ്പം ഒടിയനിലും മഹാഭാരതത്തിലും മഞ്ജു വാര്യര്‍ അഭിനയിക്കും എന്ന് പ്രഖ്യാപിക്കപ്പെട്ടു. സിനിമയില്‍ സജീവമാകുന്നതിനാല്‍ മഞ്ജു ഡബ്ല്യുസിസിയില്‍ നിന്ന് പിന്‍മാറുകയാണ് എന്ന രീതിയിലും ചില വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിനിടെ ആണ് മോഹന്‍ലാല്‍ താരസംഘടനയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നത്.
മോഹന്‍ലാലിനെതിരെ മിണ്ടുമോ
ഇപ്പോഴത്തെ സാഹചര്യത്തില്‍ മോഹന്‍ലാലിനെതിരെ എന്തെങ്കിലും പറയാനോ പ്രതികരിക്കാരോ മഞ്ജു വാര്യര്‍ തയ്യാറാവില്ലെന്ന് തന്നെ കരുതേണ്ടി വരും. ഡബ്ല്യുസിസി മോഹന്‍ലാലിനെതിരെ അതിശക്തമായ നിലപാട് സ്വീകരിക്കുമ്പോള്‍ മഞ്ജുവിന് അതിനൊപ്പം നില്‍ക്കാനും സാധിക്കില്ല. ചുരുക്കി പറഞ്ഞാല്‍ മഞ്ജു വാര്യര്‍ ഇപ്പോള്‍ ഡബ്ല്യുസിസിയ്‌ക്കൊപ്പം ഉണ്ടാവില്ലെന്ന് എന്നര്‍ത്ഥം.
അമ്മയ്ക്കൊപ്പം
മഞ്ജു വാര്യര്‍ ഇപ്പോള്‍ താരസംഘടനയ്ക്കൊപ്പം തന്നെ ആണെന്ന രീതിയില്‍ ആണ് കഴിഞ്ഞ ദിവസം സിദ്ദിഖ് നടത്തിയ വാര്‍ത്താ സമ്മേളനവും നല്‍കുന്ന സൂചന. മഞ്ജു വാര്യര്‍ അമ്മയുമായി സഹകരിക്കുന്നുണ്ടെന്നും തങ്ങളുമായി ആശയ വിനിമയം നടത്താറുണ്ടെന്നും ആണ് സിദ്ദിഖ് പറഞ്ഞത്.