ബാലഗോപാലിനെ ‘പോറ്റിയതാര്’?- കമ്മിറ്റി പിരിച്ചുവിടൽ, കാരണം കാണിക്കൽ നോട്ടീസ്; അയിഷയുടെ പരാജയത്തിൽ നടപടി തുടങ്ങി
തരംഗമുണ്ടായാൽ വിജയിക്കുമെന്ന യുഡിഎഫ് ഏറെ പ്രതീക്ഷ പുലർത്തിയിരുന്ന കൊട്ടാരക്കരയിൽ അയിഷ പോറ്റിക്ക് കപ്പിനും ചുണ്ടിനുമിടയിലാണ് മണ്ഡലം നഷ്ടപ്പെട്ടത്. മന്ത്രിയുടെ പകിട്ടിൽ മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി കെ.എൻ. ബാലഗോപാൽ 1012 വോട്ടിനാണ് ജയിക്കുന്നത്. പരാജയത്തിന്റെ കാരണങ്ങൾ വിലയിരുത്തി കോൺഗ്രസ് ഇവിടെ നടപടിയെടുത്ത് തുടങ്ങിയിട്ടുണ്ട്. പ്രതീക്ഷിത വോട്ടിൽ ഗണ്യമായ കുറവുണ്ടായതായും തെരഞ്ഞെടുപ്പു പ്രചാരണത്തിൽ വേണ്ടത്ര ആത്മാർത്ഥത കാട്ടിയില്ലെന്നും കണ്ടെത്തിയതിനെ തുടർന്ന് നെടുവത്തൂർ, എഴുകോൺ മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിട്ടു.
തെരഞ്ഞെടുപ്പിന്റെ തലേദിവസം എതിർ സ്ഥാനാർഥി കെ.എൻ. ബാലഗോപാലുമായി വസതിയിൽ ചർച്ച നടത്തിയ ഡിസിസി ജനറൽ സെക്രട്ടറി ബ്രിജേഷ് എബ്രഹാമിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുമുണ്ട്. ബ്രിജേഷ് എബ്രഹാം പ്രചാരണത്തിൽനിന്നു മാറിനിൽക്കുന്നുവെന്ന പ്രതീതി ഉളവാക്കിയെന്നാണ് ഡിസിസിയുടെ കണ്ടെത്തൽ. ഉമ്മന്നൂരിൽ ബ്രിജേഷ് എബ്രഹാം സ്ഥാനാർഥിയുടെ സ്വീകരണ യോഗങ്ങളിൽ പങ്കെടുത്തില്ല. 2,500 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ച പഞ്ചായത്തിൽ ലീഡ് 1869-ൽ ഒതുങ്ങി. പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ വോട്ട് കുറഞ്ഞു. പ്രചാരണത്തിൽ സജീവമാകാതിരുന്ന നേതാക്കളെ നേരിൽ വിളിച്ചു വിശദീകരണം തേടാനും ഡിസിസി തീരുമാനിച്ചിട്ടുണ്ട്.

എഴുകോണിൽ 760 വോട്ടിനും നെടുവത്തൂരിൽ 610 വോട്ടിനുമാണ് അയിഷ പോറ്റി പിന്നിലായത്. നെടുവത്തൂരിൽ ആയിരം വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു മണ്ഡലം കമ്മിറ്റി നൽകിയ കണക്കിൽ പറഞ്ഞിരുന്നത്. സത്യപാലൻ പ്രസിഡന്റായുള്ള നെടുവത്തൂർ മണ്ഡലം കമ്മിറ്റി പ്രചാരണത്തിൽ വലിയ വീഴ്ചകാട്ടിയെന്ന് കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്തിൽ മൂന്ന് ബൂത്തിൽ മാത്രമാണ് യുഡിഎഫ് മുന്നിലെത്തിയത്. കുടുംബസംഗമങ്ങൾ ഉൾപ്പെടെയുള്ള പ്രചാരണത്തിൽ നെടുവത്തൂർ പിന്നിലായി. എഴുകോണിൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ കനകദാസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി സ്ഥാനാർഥിയുടെ വിജയത്തിനായി വേണ്ടത്ര ശുഷ്കാന്തി കാട്ടിയില്ലെന്നാണ് ഡിസിസിയുടെ വിലയിരുത്തൽ.
യുഡിഎഫ് നിയോജകമണ്ഡലം നേതൃത്വവുമായി ചർച്ച ചെയ്തും സ്ഥാനാർഥിയോടു സംസാരിച്ചും നേതാക്കളെ നേരിൽക്കണ്ടുമാണ് ഡിസിസി വിവരങ്ങൾ ശേഖരിച്ചത്. കൂടുതൽ നേതാക്കൾക്കെതിരേ നടപടിയുണ്ടാകുമെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു. അതേസമയം, കാരണം കാണിക്കൽ നോട്ടീസ് നൽകുകയും അതു മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നത് തന്നെ ഒറ്റപ്പെടുത്താനും ആക്ഷേപിക്കാനുമാണെന്നാണ് ബ്രിജേഷ് എബ്രഹാം പറയുന്നത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം അദ്ദേഹം പൂർണമായി നിഷേധിച്ചു. 2001നു ശേഷം ഉമ്മന്നൂർ പഞ്ചായത്തിൽ യുഡിഎഫിന് വലിയ ഭൂരിപക്ഷം കിട്ടിയത് ഈ തെരഞ്ഞെടുപ്പാണെന്ന് ബ്രിജേഷ് പറയുന്നു.
'ഉയർന്ന രണ്ടാമത്തെ ഭൂരിപക്ഷം, 252 വോട്ട് ലഭിച്ചത് എന്റെ വാർഡിലാണ്. തെരഞ്ഞെടുപ്പിന്റെ തലേന്ന് ബാലഗോപാലുമായി സംസാരിച്ചെന്നു തെളിയിക്കാമെങ്കിൽ പദവികൾ രാജിവയ്ക്കാൻ തയ്യാറാണ്. മാർച്ച് 30ന് സാമ്പത്തിക വർഷത്തെ അവസാന പഞ്ചായത്ത് കമ്മിറ്റി നേരത്തേ നിശ്ചയിച്ചതാണ്. സ്വീകരണവിവരം രണ്ടുദിവസംമുൻപാണ് അറിഞ്ഞത്. അന്നുതന്നെയായിരുന്നു മണ്ഡലത്തിൽ എൽഡിഎഫിന്റെയും പര്യടനം നടന്നത്. വോട്ടു കുറഞ്ഞിടങ്ങളിലെല്ലാം ഡിസിസി ജനറൽ സെക്രട്ടറിമാർ ഉണ്ടെങ്കിലും എനിക്കുമാത്രമാണ് നോട്ടീസ് ലഭിച്ചത്. ഇത് തന്നെ ഒറ്റപ്പെടുത്താനും ആക്ഷേപിക്കാനുമാണ്’- ബ്രിജേഷ് എബ്രഹാം പറയുന്നു.












Click it and Unblock the Notifications