ബാസിത് ആല്‍വി ആര്: തഗ്ഗ് വീരന്‍, ചാനല്‍ താരം, ഹർത്താല്‍ ദിനം ബസ്സിന് കല്ലേറ്, ഒടുവില്‍ അറസ്റ്റ്
പുനലൂർ: സംഘടന നേതാക്കള്‍ക്കെതിരായ ദേശീയ അന്വേഷണ ഏജന്‍സിയുടെ നടപടിയില്‍ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താലിന്റെ മറവില്‍ അക്രമം അഴിച്ചുവിട്ടവർക്കെതിരായ നടപടികള്‍ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് ഇതിനോടകം വിവിധ കേസുകളിലായി അറസ്റ്റിലായിരിക്കുന്നത്.
കരവാളൂർ മാവിളയിൽ കെ എസ് ആർ ടി സി ബസ്സിന് കല്ലെറിഞ്ഞ സംഭവത്തിൽ ഒരാളെക്കൂടി പുനലൂർ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കാര്യറ ആലുവിളവീട്ടിൽ അബ്ദുൽ ബാസിത് എന്ന ബാസിത് ആൽവിയാണ് പിടിയിലായത്. വിവിധ ചാനല്‍ പരിപാടികളിലൂടെ പ്രശസ്തനായ ബാസിത് ആല്‍വി പോപ്പുലർ ഫ്രണ്ട് പ്രവർത്തനാണെന്നാണ് പൊലീസ് വ്യക്തമാക്കി.

ഫ്ലവേഴ്സ് ചാനലിലെ ഒരു നിമിഷം എന്ന പരിപാടിയിലൂടെയാണ് ബാസിത് ആല്‍വി ശ്രദ്ധേയനാവുന്നത്. ഇടമുറിയാതെയുള്ള പ്രസംഗവും 'തഗ്ഗ്' മറുപടികളുമാണ് ബാസിത് ആല്‍വിയെ ശ്രദ്ധേയനാക്കുന്നത്. മഴവില്‍ മനോരമയിലെ ഉടന്‍ പണം, ഫ്ലവേഴ്സ് ടിവിയിലെ തന്നെ കുട്ടിക്കലവറ സീനിയർ തുടങ്ങിയ പരിപാടികളിലും ബാസിത് ആല്‍വി എത്തിയിരുന്നു.

നേരത്തെ ആർ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരി, രാജേഷ് പെരുമുണ്ടശ്ശേരി എന്നിവർക്കെതിരായ വിവാദ പരാമർശത്തിന്റെ പേരിലും താരത്തിനെതിരെ പോലീസ് കേസെടുത്തിരുന്നു. പിഎഫ്ഐ നാദാപുരം മണ്ഡലം കമ്മറ്റി നടത്തിയ പരിപാടിയിലായിരുന്നു ബാസിത് ആല്‍വിയുടെ അന്നത്തെ വിവാദ പരാമർശം.

'ഹിന്ദു ഐക്യവേദിയുടെ തല മുതിർന്ന നേതാവ് വത്സൻ തില്ലങ്കേരിയും രാജേഷും മനസിലാക്കണം, നാൽപതോളം ആർഎസ്എസുകാരും നാലോളം പോലീസുകാരുടെയും ബലത്തിൽ അകമ്പടി നിന്നാണ് പോപ്പുലർ ഫ്രണ്ടിനെ വെല്ലുവിളിച്ചിരിക്കുന്നത്. എന്നാൽ ഇരുവർക്കും ഇസഡ് കാറ്റഗറിയും വൈ കാറ്റഗറിയും ഒന്നും ഉണ്ടാവില്ല. ഒരു കാലത്ത് ഈ സൂരക്ഷ മാറുന്ന ദിനം വരും. അന്ന് ഞങ്ങൾ ഷാൻ സാഹിബിന്റെ വിധി അവരെ പേരിൽ നടപ്പിലാക്കിയിരിക്കും. ഇതാണ് പോപ്പുലർ ഫ്രണ്ടിന് പറയാനുള്ളതെന്നുമായിരുന്നു അന്നത്തെ പ്രസംഗം.

വത്സന്‍ തില്ലങ്കേരിയും സന്ദീപ് വാര്യറുമൊക്കെ പ്രസംഗിച്ച് നടക്കുന്നത് എൻ ആർ സിയും സി എ എയും ഒന്നും മുസ്ലിം സമുദായത്തിന് പ്രശ്നം ഉണ്ടാക്കില്ലെന്നാണ്. മുസ്ലിം സമുദായത്തിന് പ്രശ്നം ഉണ്ടാക്കാതിരിക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലതെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. ഏതെങ്കിലും പ്രശ്നം സൃഷ്ടിച്ച്, പൌരത്വം തെളിയിക്കുന്നതിന് വേണ്ടി ക്യൂ നില്‍ക്കേണ്ടി വന്നാല്‍ വത്സന്‍ തില്ലങ്കേരിയുടേയും സന്ദീപ് വാര്യയുടേയും അടക്കമുള്ള ആർ എസ് എസ് നേതാക്കള്‍ക്ക് വിധവ പെന്‍ഷന് വേണ്ടി അപേക്ഷിക്കേണ്ട ഗതിവരുമെന്നും നാദാപുരത്ത് ബാസിത് ആല്‍വി പ്രസംഗിച്ചിരുന്നു.

ബാസിത് ആല്‍വിയുടെ അറസ്റ്റോടെ ഹർത്താൽ ദിനത്തിൽ പുനലൂർ സ്റ്റേഷൻ പരിധിയിൽ വാഹനങ്ങൾക്ക് കല്ലെറിഞ്ഞ സംഭവത്തിലെ നാലുപേരും പിടിയിലായി. പുനലൂർ കാര്യറ ദാറുസലാമിൽ മുഹമ്മദ് ആരിഫ് (21), കോക്കാട് തലച്ചിറ കിഴക്ക് റെഫാജ് മൻസിലിൽ സെയ്ഫുദീൻ (25), കോക്കാട് തലച്ചിറ അനീഷ് മൻസിലിൽ അനീഷ് (31) എന്നിവരും ഇവർ സഞ്ചരിച്ച സ്കൂട്ടറും നേരത്തെ പിടിയിലായിരുന്നു.

അതേസമയം, ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 50 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2341 ആയി. ഇതുവരെ 357 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ ജില്ലകളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തില്‍.

തിരുവനന്തപുരം സിറ്റി - 25, 68
തിരുവനന്തപുരം റൂറല്‍ - 25, 169
കൊല്ലം സിറ്റി - 27, 196
കൊല്ലം റൂറല്‍ - 15, 165
പത്തനംതിട്ട - 18, 143
ആലപ്പുഴ - 16, 124
കോട്ടയം - 27, 411
ഇടുക്കി - 4, 36
എറണാകുളം സിറ്റി - 8, 91
എറണാകുളം റൂറല്‍ - 17, 47
തൃശൂര്‍ സിറ്റി - 13, 21
തൃശൂര്‍ റൂറല്‍ - 26, 47
പാലക്കാട് - 7, 89
മലപ്പുറം - 34, 238
കോഴിക്കോട് സിറ്റി - 18, 93
കോഴിക്കോട് റൂറല്‍ - 29, 96
വയനാട് - 7, 115
കണ്ണൂര്‍ സിറ്റി - 26, 104
കണ്ണൂര്‍ റൂറല്‍ - 9, 26
കാസര്‍ഗോഡ് - 6, 62












Click it and Unblock the Notifications