'ഭാരതാംബയുടെ നെറുകയിലെ നാണക്കേടാണ് ബാബരി മസ്ജിദ്'.. സിപി സുഗതന്‍റെ നിലപാടുകള്‍.. ആരാണ് സുഗതന്‍
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പുതിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത് ഹിന്ദു പാര്‍ലമെന്‍റ് നേതാവ് സിപി സുഗതനെ സര്‍ക്കാരിന്‍റെ വനിതാ മതില്‍ പ്രതിനിധിയായി നിയമിച്ചതോടെയാണ്. തുലാമാസ പൂജയ്ക്ക് പമ്പയിലും നിലയ്ക്കലിലും സ്ത്രീകളെ ആക്രമിക്കാന്‍ ഉണ്ടായിരുന്ന സിപി സുഗതന്‍ വനിതാ മതിലിന്‍റെ ജോയിന്‍റ് കണ്‍വീനറായതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇതോടെ ചര്‍ച്ചയായി. സര്‍ക്കാരിന്‍റെ നടപടിക്കെതിരെ പ്രതിപക്ഷാംഗങ്ങള്‍ തന്നെ രംഗത്തെത്തി. ഇതോടെ സിപി സുഗതന്‍ ആരെന്ന ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിത്തു. ചോദ്യങ്ങള്‍ക്ക് പിന്നാലെ സിപി സുഗതന്‍റെ നിലപാടുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
സുഗതനെ ക്ഷണിച്ച് സര്‍ക്കാര്‍
നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുളള കൂട്ടായ പരിശ്രമങ്ങളുടെ ഭാഗമായി ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വനിതകള്‍ അണിനിരക്കുന്ന മനുഷ്യമതില്‍ പരിപാടിയുടെ ജോയിന്‍റെ കണ്‍വീനറായാണ് സിപി സുഗതനെ സര്‍ക്കാര്‍ നിയമിച്ചത്.സുഗതനെ പ്രത്യേകം കത്ത് നല്‍കിയായിരുന്നു സര്‍ക്കാര്‍ ക്ഷണിച്ചത്.
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച
എന്നാല്‍ അടിമുടി സ്ത്രീവിരുദ്ധനും വര്‍ഗീയ വാദിയുമായ ഒരാളെ വനിതാ മതിലിന്‍റെ ജോയിന്‍റ് കണ്‍വീനറാക്കുന്നതിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷാംഗങ്ങള്‍ രംഗത്തെത്തിയപ്പോള്‍ സുഗതന്‍റെ മുന്‍ നിലപാടുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.
വര്‍ഗീയ സ്ത്രീവിരുദ്ധ നിലപാടുകള്‍
ലൗ ജിഹാദ് കേരളത്തില്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന സംസ്ഥാനത്ത് മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കണമെന്ന് ആക്രോശിക്കുന്ന ഹിന്ദു പാര്‍ലമെന്‍റ് എന്ന സംഘടനയുടെ നേതാവാണ് സിപി സുഗതന്‍. തന്‍റെ സ്ത്രീ വിരുദ്ധ വര്‍ഗീയ നിലപാടുകള്‍ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ പലപ്പോഴും ഉറക്കെ പറഞ്ഞിരുന്ന വ്യക്തിയാണ്.
ഹാദിയയെ വലിച്ച് കീറും
'അഖിലയുടെ അച്ഛന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചു കീറി തീയിലെറിഞ്ഞു ഉടലും തലയും രണ്ടാക്കി ജയിലില്‍ പോയേനെ!! മാനികള്‍ക്ക് അഭിമാനമില്ലാതെ ജീവിക്കുന്നതിനേക്കാള്‍ ഭേദം മരണമാണ്' ഹാദിയ കേസില്‍ സിപി സുഗതന്‍റെ നിലപാട് ഇങ്ങനെയായിരുന്നു. ഇത്രയും സ്ത്രീ വിരുദ്ധനും വര്‍ഗീയ വാദിയുമായ ഒരാളെയാണോ വന്‍ മതിലിന്‍റെ കണ്‍വീനറാക്കേണ്ടതെന്ന ചോദ്യമായിരുന്നു സോഷ്യല്‍ മീഡിയ ഉയര്‍ത്തിയത്.
ബാബറി മസ്ജിദ് നാണക്കേട്
ഇത് മാത്രമല്ല ഭാരതാംബയുടെ നെറുകയില്‍ ദേശീയ നാണക്കേടായി നിന്ന അടിമത്വത്തിന്‍റെ ചിഹ്നമായിരുന്നു ബാബരി മസ്ജിദ് എന്നാണ് സുഗതന്‍റെ മറ്റൊരു പോസ്റ്റ്. കര്‍സേവയില്‍ പങ്കെടുത്തു തിരിച്ചു വന്നപ്പോള്‍ ബാബറി പൊളിച്ചതിന്റെ കല്ലിന്‍ കഷണവുമായാണ് താന്‍ എത്തിയതെന്നും സുഗതന്‍ പോസ്റ്റിലൂടെ പറയുന്നു.
മാധ്യമപ്രവര്‍ത്തകര്‍ രംഗത്ത്
പോസ്റ്റുകളിലൂടെ മാത്രമല്ല തുലാമസാ പൂജയ്ക്ക് നട തുറന്ന പിന്നാലെ പമ്പയിലും നിലയ്ക്കലുമായി സ്ത്രീകളായ മാധ്യമപ്രവര്‍ത്തകരെ അടക്കം ആക്രമിച്ച വ്യക്തിയാണ് സുഗതന്‍. സുഗതന്‍ തന്നെയാണ് തങ്ങളെ ആക്രമിച്ചതെന്ന് വ്യക്തമാക്കി ന്യൂസ് 18 മാധ്യമ പ്രവര്‍ത്തക നീതുവും എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ സ്നേഹ കോശിയും രംഗത്തെത്തിയിരുന്നു.
തട്ടിക്കയറി
സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് 17 ന് ശബരിമലയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ സുഗതനായിരുന്നു ആക്രമണത്തിന് മുന്‍പില്‍ ഉണ്ടായിരുന്നതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണനോട് അഭിമുഖം ചോദിച്ചപ്പോള്‍ തങ്ങളോട് സുഗതന്‍ തട്ടിക്കയറാന്‍ ശ്രമിച്ചെന്നും നീതു രഘുകുമാര്‍ ന്യൂസ് 18നില്‍ എഴുതിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ചിത്രങ്ങള്‍ സഹിതം
തന്നെ ആക്രമിക്കാനെത്തിയ സുഗതന്‍ എന്ന് വ്യക്തമാക്കി ചിത്രങ്ങള്‍ സഹിതമാണ് എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ സ്നേഹ കോശി സുഗതനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇത്തരത്തിലുള്ള ഒരു വര്‍ഗീയ വാദിയെ വനിതാ മതിലിന്‍റെ സംഘാടക സമിതി അംഗമാക്കുന്നതിനെതിരെ അവര്‍ ആഞ്ഞടിക്കുകയും ചെയ്തിരുന്നു.
മാപ്പ് പറഞ്ഞ് രംഗത്ത്
അതേസമയം സുഗതന്‍റെ പഴയ നിലപാട് നോക്കിയല്ല സുഗതനെ സമിതിയില്‍ ഉള്‍പ്പെടുത്തിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതിനിടെ സുഗതന്‍റെ നിലപാടുകള്‍ സംബന്ധിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ പരാമര്‍ശങ്ങളില്‍ മാപ്പ് പറയുന്നതായി വ്യക്തമാക്കി സുഗതന്‍ രംഗത്തെത്തി.
ശബരിമലയിലും
ഹാദിയയ്ക്കെതിരായ പരാമര്‍ശങ്ങളില്‍ മാപ്പ് പറയുന്നെന്നും പരാമര്‍ശത്തില്‍ പെണ്‍കുട്ടിക്കുണ്ടായ വേദനയില്‍ ഖേദിക്കുന്നുവെന്നും സുഗതന്‍ വ്യക്തമാക്കി. മാത്രമല്ല ശബരിമലയമായി ബന്ധപ്പെട്ട് താന്‍ ഇതുവരെ പറഞ്ഞ നിലപാടുകള്‍ എല്ലാം തിരുത്തുന്നതായും സുഗതന്‍ പറഞ്ഞു.
ഇതോടെ മുന്‍ നിലപാടുകള്‍ ഇല്ല
മുന്‍പ് സ്ത്രീകള്‍ കയറിയാല്‍ ആക്രമിക്കുമെന്ന പറഞ്ഞ സുഗതന്‍ ഇപ്പോള്‍ ആ നിലപാടും തിരുത്തി. ശബരിമലയിൽ സ്ത്രീകളെത്തിയാൽ തടയില്ല. ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതി പറഞ്ഞതെന്താണോ അതാണ് തന്‍റെ നിലപാട് എന്നുമാണ് സുഗതന്‍ പറയുന്നത്.