ആരാണ് ഈ പാർവ്വതി? അമ്മ ഇരിപ്പിട വിവാദത്തിൽ പാർവ്വതിക്കെതിരെ രചന നാരായണൻ കുട്ടി വീണ്ടും
കൊച്ചി: താരസംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടന ചടങ്ങില്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ നടിമാര്‍ക്ക് ഇരിപ്പിടം നല്‍കാഞ്ഞത് വലിയ വിമര്‍ശനത്തിന് വഴി വെച്ചിരുന്നു. സ്ത്രീ വിരുദ്ധ നിലപാടുകളുടേയും തീരുമാനങ്ങളുടേയും പേരില്‍ നേരത്തെ മുതല്ക്കേ തന്നെ അമ്മ നേതൃത്വം വിമര്‍ശന വിധേയമായിരുന്നു.
നടിമാര്‍ക്ക് ഇരിപ്പിടം നല്‍കാത്തതിന് എതിരെ പാര്‍വ്വതി തിരുവോത്ത് രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. പാര്‍വ്വതിക്ക് മറുപടി നല്കി അമ്മ എക്സിക്യൂട്ടീവ് അംഗങ്ങളായ രചന നാരായണന് കുട്ടിയും ഹണി റോസും രംഗത്ത് എത്തി. രചന ഫേസ്ബുക്കിലിട്ട പോസ്റ്റിന് നല്കിയ കമന്റ് ചര്‍ച്ചയാവുകയാണ്.
സ്ത്രീ വിരുദ്ധതയ്ക്ക് എതിരെ
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അടക്കം താരസംഘടനയായ അമ്മയുടെ നിലപാടുകള്‍ സ്ത്രീ വിരുദ്ധമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അമ്മ സംഘടനയിലെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്ക് എതിരെ പാര്‍വ്വതി അടക്കമുളളവര്‍ നേരത്തെ മുതല്ക്കേ ശബ്ദം ഉയര്‍ത്തുന്നവരാണ്. അടുത്തിടെ പാര്‍വ്വതി അമ്മ അംഗത്വം രാജി വെക്കുകയും ചെയ്തിരുന്നു.
സ്ത്രീകൾക്ക് ഇരിപ്പിടമില്ല
അമ്മയ്ക്ക് വേണ്ടി പുതിയതായി നിര്‍മ്മിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ പുരുഷന്മാരായ അംഗങ്ങള്‍ ഇരിക്കുകയും രചന നാരായണന് കുട്ടിയും ഹണി റോസും നില്‍ക്കുകയും ചെയ്യുന്ന ചിത്രം പുറത്ത് വന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. ആണുങ്ങള് ഇരിക്കുകയും പെണ്ണുങ്ങള് ഒരു സൈഡില്‍ നില്‍ക്കുകയും ചെയ്യുന്നത് ഒരു നാണവും ഇല്ലാതെ ഇപ്പോഴും തുടരുകയാണ് എന്നാണ് പാര്‍വ്വതി വിമര്‍ശിച്ചത്.
ആരെയും മാറ്റി നിർത്തിയിട്ടില്ല
എന്നാല്‍ വനിതാ അംഗങ്ങള്‍ക്ക് ഇരിപ്പിടം നല്‍കാത്തത് അല്ലെന്നും മറ്റ് പല തിരക്കുകളും കാരണം മാറി നിന്നതാണ് എന്നുമാണ് ഹണി റോസിന്റെ വിശദീകരണം. ആരും ഒരംഗത്തെ പോലും മാറ്റി നിര്‍ത്തിയിട്ടില്ല. പല തവണ ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടും തങ്ങള്‍ക്ക് അവിടെ ചെയ്യാന്‍ ചില ജോലികള്‍ ഉളളത് കാരണമാണ് ഇരിക്കാതിരുന്നത് എന്നും ഹണി റോസ് വ്യക്തമാക്കി.
ഇടയ്ക്ക് ഇരിക്കുകയും ചെയ്തു
ചില കാര്യങ്ങള്‍ ചെയ്തിട്ട് ഓടി വന്ന് നില്ക്കുമ്പോള് ആരോ പകര്‍ത്തിയ ചിത്രമാണ് വിവാദമായത്. താനും രചനയും മാത്രമല്ല മറ്റ് കമ്മിറ്റി അംഗങ്ങളും അവിടെ ഉണ്ടായിരുന്നുവെന്നും തങ്ങള്‍ ഇടയ്ക്ക് ഇരിക്കുകയും ചെയ്തുവെന്നും ഹണി റോസ് പറയുന്നു. അമ്മയില്‍ എല്ലാവരെയും ഒരുപോലെയാണ് കാണുന്നത് എന്നും സ്ത്രീകള്‍ എന്ന നിലയ്ക്കുളള വിവേചനം ഇല്ലെന്നും ഹണി റോസ് പറയുന്നു.
എന്തിലും ഏതിലും തെറ്റ് മാത്രം കാണുന്നു
എന്തിലും ഏതിലും തെറ്റ് മാത്രം കാണുന്നവരാണ് വിവാദമുണ്ടാക്കുന്നത് എന്നാണ് രചന നാരായണന്‍കുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചത്. രചനയും ഹണി റോസും ഇരിക്കുകയും അമ്മ നേതൃത്വത്തിലെ പുരുഷന്മാര് നില്‍ക്കുകയും ചെയ്യുന്ന ഫോട്ടോയും രചന പങ്കുവെച്ചു. ഇതോടെ നിരവധി പേര് പോസ്റ്റിനെ എതിര്‍ത്തും അനുകൂലിച്ചും കമന്റുകളുമായി രംഗത്ത് വന്നു.
ആരാണ് ഈ പാർവ്വതി
പാർവ്വതിയെ സൂചിപ്പിച്ചുളള ഒരു കമന്റിന് രചന മറുപടി നൽകിയിരിക്കുന്നത് ആരാണ് ഈ പാർവ്വതി എന്ന ചോദ്യമാണ്. '' സത്യത്തിൽ ഈ ഫോട്ടോകൊണ്ട് നിങ്ങൾ ഉദ്ദേശിച്ചത് എന്താണ്..??? പാർവതി പറഞ്ഞത് നിങ്ങൾക്ക് കൊണ്ടൂ എന്നല്ലേ ഇതിൽ നിന്നും വ്യക്തമാകുന്നത്...? അതായത് സംഭവിച്ചത് തെറ്റാണ് എന്ന് നിങ്ങളിൽ ആർക്കോ ബോധം വന്നു എന്ന് ചുരുക്കം. തെറ്റുകൾ തിരുത്തുക എന്നുള്ളത് നല്ല മാതൃകയാണ്'' എന്നതായിരുന്നു കമന്റ്.
ഇതാണ് തന്റെ ശബ്ദം
ആരാണ് പാർവ്വതി എന്ന ചോദ്യത്തിന് '' ഒരു ചെറ്യേ നടി, ങ്ങളെ പോലെ ഓസ്കാർ ലെവൽ ഒന്നും അല്ല . വിട്ടേര്'' എന്നതടക്കം പരിഹാസ രൂപത്തിലുളള മറുപടികളാണ് രചനയ്ക്ക് ചിലർ നൽകിയിരിക്കുന്നത്. നിങ്ങള്‍ക്ക് വേണ്ടി കൂടിയാണ് പാര്‍വ്വതി സംസാരിച്ചത്, ഒരിക്കല്‍ അത് മനസ്സിലാകും എന്ന കമന്റിന് തനിക്ക് വേണ്ടി ആരും സംസാരിക്കേണ്ടതില്ലെന്നും ഇതാണ് തന്റെ ശബ്ദം എന്നുമാണ് രചനയുടെ മറുപടി. അമ്മ പോലുളള സംഘടനയില്‍ കുലസ്ത്രീ നിലവാര ന്യായീകരണം അനിവാര്യമാണെന്ന കമന്റിന്, ''സഹോദരന് കുലസ്ത്രീയുടെ അര്‍ത്ഥം അറിയില്ലെന്ന് തോന്നുന്നു'' എന്നും രചന മറുപടി നല്‍കിയിട്ടുണ്ട്.