നിയമസഭയിലേക്ക് കോൺഗ്രസിനെ ആര് നയിക്കും?എകെ ആന്റെണിയുടെ പ്ലാൻ ഇങ്ങനെ!!
തിരുവനന്തപുരം; അടുത്ത വർഷമാണ് കേരളത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഓരോ അഞ്ച് വർഷം കഴിയുന്തോറും ഭരണമാറ്റം ഉണ്ടാകാറുള്ള കേരളത്തിൽ ഇത്തവണ പതിവുകൾ തിരിത്തിക്കുറിക്കപ്പെടുമോയെന്നുള്ള ചർച്ചകൾ സജീവമാണ്. എൽഡിഎഫ് ഭരണത്തിൽ ഏറുകയാണെങ്കിൽ തന്നെ പിണറായി വിജയൻ തന്നെയാകും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുക. എന്നാൽ പതിവ് പിന്തുടർന്ന് യുഡിഎഫ് ഭരണം ഉറപ്പാക്കിയാൽ ആര് മുഖ്യമന്ത്രിയാകും?
ഇതിനോടകം തന്നെ കോൺഗ്രസിൽ ഇത് സംബന്ധിച്ചുള്ള കൂടിയാലോചനകൾക്ക് തുടക്കമായിട്ടുണ്ട്. ചെന്നിത്തലയെ തള്ളി ഉമ്മൻചാണ്ടി മുഖ്യനാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. അതേസമയം മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ മുതിർന്ന നേതാവായ എകെ ആന്റണി പ്രശ്ന പരിഹാരത്തിന് മറ്റൊരു പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഉമ്മൻചാണ്ടിയുടെ പ്രതികരണം
രമേശ് ചെന്നിത്തലയാണ് പ്രതിപക്ഷ നേതാവ്. അതുകൊണ്ട് തന്നെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കേണ്ടത് ചെന്നിത്തലയാണ്. തുടക്കത്തിൽ അദ്ദേഹത്തെ അടുത്ത മുഖ്യനായി ഉയർത്തിക്കാണിച്ച് കൊണ്ടായിരുന്നു കോൺഗ്രസിന്റെ പ്രവർത്തനവും. എന്നാൽ ഉമ്മൻചാണ്ടിയുടെ ഒരു പ്രസ്താവനയാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിൽ ചരടുവലികൾ ശക്തമായിട്ടുണ്ടെന്നുള്ള റിപ്പോർട്ടുകൾക്ക് കാരണമായത്.
ചെന്നിത്തല മാത്രമല്ല
പ്രതിപക്ഷത്തിന്റെ പ്രവർത്തനം സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മികച്ച രീതിയിലാണ് ചെന്നിത്തല പ്രവർത്തിക്കുന്നതെന്ന് പറഞ്ഞ ഉമ്മൻചാണ്ടി പക്ഷേ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കേരളത്തിൽ അല്ല ഹൈക്കമാന്റാണ് തിരുമാനിക്കുന്നതെന്നായിരുന്നു മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതോടെയാണ് മുഖ്യമന്ത്രി കസേരയ്ക്കായി കളത്തിൽ ചെന്നിത്തല മാത്രം അല്ല ഉള്ളതെന്ന് വ്യക്തമായത്.
സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ട് നിന്നു
ആരോഗ്യ കാരണങ്ങളാൽ സംസ്ഥാന രാഷ്ട്രീയത്തിൽ ഒന്നര വർഷത്തോളം ഉമ്മൻചാണ്ടി സജീവമായിരുന്നില്ല. എന്നാൽ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇപ്പോൾ ശക്തമായ ഇടപെടലുകളാണ് അദ്ദേഹം നടത്തുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെ കടന്നാക്രമിക്കുകയാണ് അദ്ദേഹം.
ഉമ്മൻചാണ്ടിയുടെ പേര്
കോൺഗ്രസ് സൈബർ മീഡിയയിലെല്ലാം ഉമ്മൻചാണ്ടിയെ ഉയർത്തിക്കാണിച്ച് കൊണ്ടുള്ള പ്രചരണങ്ങളാണ് നടക്കുന്നതും.നേരത്തേ ഏഷ്യാനെറ്റ് പുറത്ത് വിട്ട സർവ്വേയിലും കോണ്‍ഗ്രസിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആര് എന്ന ചോദ്യത്തിന് ഉമ്മൻചാണ്ടിയുടെ പേരായിരുന്നു ഉയർന്ന് വന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവരെ ബഹുദൂരം പിന്നിലാക്കി കൊണ്ടായിരുന്നു ഉമ്മൻചാണ്ടി മുന്നേറിയത്.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന്
സര്‍വ്വേയില്‍ പങ്കെടുത്ത 47 ശതമാനം പേരും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവണമെന്ന അഭിപ്രായമായിരുന്നു മുന്നോട്ട് വെച്ചത്. പ്രതിപക്ഷ നേതാവായിട്ട് പോലും രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ച പിന്തുണ 13 ശതമാനം മാത്രമായിരുന്നു. ഇതോടെ സർവ്വേകളെ തള്ളി മുതിർന്ന നേതാവും എംപിയുമായ കെ സുധാകരൻ രംഗത്തെത്തിയിരുനന്ു.
കീറാമുട്ടിയാകും
നിയമസഭാ തിരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അതേസമയം മുഖ്യമന്ത്രി സ്ഥാനം കണ്ട് കൊണ്ടാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ മത്സരിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ തയ്യാറാകിതിരുന്നതെന്നാണ് അണികൾ തന്നെ വ്യക്തമാക്കുന്നത്.
മൂന്ന് പേരും മത്സരിക്കട്ടെ
ഇതോടെ മുഖ്യമന്ത്രി സ്ഥാനം ആർക്ക് നൽകും എന്നത് സംസ്ഥാന നേതൃത്വത്തിന് കീറാമുട്ടിയാകും എന്ന കാര്യം ഉറപ്പായിരിക്കുകയാണ്.എന്നാൽ പ്രശ്ന പരിഹാരമെന്ന നിലയിൽ മറ്റൊരു നിർദ്ദേശമാണ് എകെ ആന്റണി മുന്നോട്ട് വെച്ചിരിക്കുന്നതെന്ന് ദി ക്യൂ റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് പേരേയും മത്സരിപ്പിക്കാനാണ് ആന്റണിയുടെ നിർദ്ദേശം.
ഈഴവ വോട്ടുകൾ
ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ നിന്നും ചെന്നിത്തല ഹരിപ്പാട് നിന്നും ജനവിധി തേടും. മുല്ലപ്പള്ളിയ്ക്ക് വടകരയോ കൽപ്പറ്റയോ ആണ് താത്പര്യം. വടകര സീറ്റിൽ ആർഎംപി അവകാശവാദം ഉന്നയിക്കാൻ സാധ്യത ഉണ്ട്. കൽപ്പറ്റയിൽ മുസ്ലീം ലീഗും. എന്നാൽ മലബാറിൽ ഇടതുപക്ഷത്തിന് ലഭിക്കുന്ന ഈഴവ വോട്ടുകളിൽ വിള്ളൽ വരുത്തുകയാണ് മുല്ലപ്പള്ളിയെ മത്സരിപ്പിക്കുന്നതിലൂടെ കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്.
മുസ്ലീം ലിഗ് മുന്നണി വിടും?
നിയമസഭയിലേക്ക് മത്സരിക്കുന്നതിന് ഹൈക്കമാന്റിന്റെ പിന്തുണയും മുല്ലപ്പള്ളിക്കുണ്ട്. അതേസമയം കൽപ്പറ്റയ്ക്കായി മുസ്ലീം ലീഗ് ആവശ്യം ഉയർത്തിയാൽ കോൺഗ്രസ് നേതൃത്വം വഴങ്ങിയേക്കുമെന്നാണ് സൂചനകൾ. നിലവിലെ സാഹചര്യത്തിൽ ഇടതുപക്ഷം ഭരണതുടർച്ച നേടിയാൽ മുസ്ലീം ലീഗ് മുന്നണി വിടുമോയെന് ആശങ്ക യുഡിഎഫ് നേതൃത്വത്തിനുണ്ട്.
ഇടത് അനുകൂല നിലപാട്
കേരളാ കോൺഗ്രസ് പിളര്‍പ്പും യുഡിഎഫിൽ നിന്ന് പുറത്ത് പോയ ജോസ് കെ മാണി വിഭാഗത്തിന്റെ തുടര്‍ നീക്കങ്ങളും മുസ്ലീം ലീഗിന്റെ നിലപാടിനേ യും സ്വാധീനിക്കുമോയെന്നാണ് ചർച്ച ഉയരുന്നത്.നേരത്തേ പൗരത്വ ഭേദഗതി നിയമത്തിനെതിരായ വികാരം ശക്തമായതോടെ മുസ്ലീം ലീഗിലെ ചില നേതാക്കളും അണികളും ഇടതു അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.
ശക്തമായ എതിർപ്പ്
ബിജെപിയെ പടിക്ക് പുറത്ത് നിർത്താൻ ഇടതുപക്ഷത്തിനൊപ്പം കൈകോർക്കണമെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ. എന്നാൽ പ്രതിപക്ഷ ഉപനേതാവായ എംകെ മുനീറും, കെഎം ഷാജിയും ഇതിനെതിരെ ശക്തമായ എതിർപ്പാണ് ഉയർത്തിയത്.
ഭരണ തുടർച്ച
ഇതോടെയാണ് മുന്നണി വിടുമോയെന്നത് സംബന്ധിച്ചുള്ള ചർച്ചകൾക്ക് താത്കാലിക വിരാമം ആയത്. ഈ സാഹചര്യത്തിൽ പരാമവധി വിട്ടുവീഴ്ച ചെയ്തിട്ടാണെങ്കിലും ഭരണ തുടർച്ച ഉറപ്പാക്കുകയെന്ന ഒറ്റ ലക്ഷ്യം മുൻനിർത്തി മുൻപോട്ട് പോകാനാണ് കോൺഗ്രസ് നേതൃത്വം നേതാക്കൾക്ക് നൽകിയ നിർദ്ദേശം.