മുഖ്യമന്ത്രിയായി ഉമ്മൻചാണ്ടിയോ പിണറായിയോ? ഇ ശ്രീധരനും പിന്നിൽ കെ സുരേന്ദ്രൻ, 24 ന്യൂസ് സർവ്വേ ഫലം
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് വളരെ കുറഞ്ഞ സമയം മാത്രമാണ് അവശേഷിക്കുന്നത്. ഇടത് സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച ഇത്തവണ ലക്ഷ്യമിടുന്നു. വികസനം ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനെ മുന്നില്‍ നിര്‍ത്തിയാണ് ഇടത് പക്ഷം തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് രണ്ടാം തവണയും കേരളം പിണറായി വിജയനെ തന്നെ ആഗ്രഹിക്കുന്നുണ്ടോ. അതോ മുഖ്യമന്ത്രിയായി പിണറായി വിജയനെ കേരളത്തിന് മടുത്തോ? 24 ന്യൂസ് പോള്‍ ട്രാക്കര്‍ സര്‍വ്വേ ഫലം ഇങ്ങനെ
നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍
പിണറായി വിജയന്‍ തന്നെ
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ കേരളത്തില്‍ അധികാരത്തില്‍ എത്തിയതാണ് പിണറായി സര്‍ക്കാര്‍. അധികാരത്തില്‍ എത്തിയതിന് ശേഷം പ്രളയവും നിപ്പയും കൊവിഡും അടക്കമുളള പ്രതിസന്ധികളെ ആണ് പിണറായി സര്‍ക്കാരിന് നേരിടേണ്ടി വന്നത്. തുടര്‍ഭരണം ലക്ഷ്യമിടുന്ന പിണറായി വിജയന്‍ തന്നെയാണ് 24 ന്യൂസ് പോള്‍ ട്രാക്കര്‍ സര്‍വ്വേ ഫലം പ്രകാരം ജനമനസ്സിലെ മുഖ്യമന്ത്രി.
രണ്ടാമത് ഉമ്മൻചാണ്ടി
സര്‍വ്വേയില്‍ പങ്കെടുത്ത 30 ശതമാനം ആളുകള്‍ ആണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയനെ പരിഗണിക്കുന്നത്. രണ്ടാമത് എത്തിയിരിക്കുന്നത് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയാണ്. 22 ശതമാനം പേര്‍ക്കാണ് മുഖ്യമന്ത്രി സ്ഥാനത്ത് ഉമ്മന്‍ചാണ്ടി വേണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്.
മൂന്നാമത് ചെന്നിത്തല
ഇവരെ കൂടാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി കെകെ ശൈലജ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മെട്രോമാന്‍ ഇ ശ്രീധരന്‍ എന്നിവരെയാണ് സര്‍വ്വേയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചത്. രമേശ് ചെന്നിത്തലയാണ് ഉമ്മന്‍ചാണ്ടിക്ക് പിന്നില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 18 ശതമാനം പേരാണ് ചെന്നിത്തല മുഖ്യമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്.
ശൈലജ മുഖ്യമന്ത്രിയാകണം
നിപ്പാ കാലത്തും കൊവിഡ് കാലത്തും മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച ആരോഗ്യമന്ത്രി കെകെ ശൈലജ മുഖ്യമന്ത്രിയാകണം എന്നാല്‍ സര്‍വ്വേയില്‍ പങ്കെടുത്ത ഒരു വിഭാഗം അഭിപ്രായപ്പെട്ടിരിക്കുന്നത്. 11 ശതമാനം പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെകെ ശൈലജ എത്തണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. സിപിഎമ്മില്‍ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വോട്ടര്‍മാര്‍ ആഗ്രഹിക്കുന്ന രണ്ട് നേതാക്കള്‍ പിണറായിയും ശൈലജയുമാണ്.
ഈ ശ്രീധരനും
കെകെ ശൈലജയ്ക്ക് തൊട്ടടുത്താണ് മെട്രോമാന്‍ ഇ ശ്രീധരന്‍ ഈ സര്‍വ്വേയില്‍ ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്. ബിജെപി കേരളത്തില്‍ അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് എത്താന്‍ തയ്യാറാണ് എന്ന് ഇ ശ്രീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 10 ശതമാനം പേരാണ് ഇ ശ്രീധരനെ അടുത്ത മുഖ്യമന്ത്രിയായി കാണുന്നത്.
സുരേന്ദ്രൻ ശ്രീധരന് പിന്നിൽ
അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ തികച്ചും നിരാശനാക്കുന്ന ഫലം ആണ് ഈ സര്‍വ്വേയിലേത്. ഏറ്റവും പിന്നിലാണ് കെ സുരേന്ദ്രന്‍. ഈ ശ്രീധരന്‍ മുഖ്യമന്ത്രിയാകണം എന്ന് 10 ശതമാനം പേര്‍ അഭിപ്രായപ്പെടുമ്പോള്‍ അതിലും കുറവാണ് സുരേന്ദ്രന്‍ മുഖ്യമന്ത്രിയാകണം എന്ന് ആഗ്രഹിക്കുന്നവര്‍. 9 ശതമാനം പേരാണ് കെ സുരേന്ദ്രന്‍ മുഖ്യമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്.
താരങ്ങളുടെ വന്‍പട; ദാദാസാഹിബ് ഫാല്‍ക്കെ ഫിലിം അവാര്‍ഡ് ചടങ്ങിന്റെ ചിത്രങ്ങള്‍