മുരളീധരന്റെ മന്ത്രിക്കസേര തെറിക്കുമോ? കൃഷ്ണദാസിനെ പ്രഭാരി ആക്കാതിരുന്നത് മന്ത്രിയാക്കാനോ... ചർച്ച
കൊച്ചി: ഒരുകാലത്ത് കേരളത്തിലെ സിപിഎം വിഭാഗീയതയെ കുറിച്ചായിരുന്നു മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. ഇന്ന് ബിജെപിയിലെ വിഭാഗീയത, അന്നത്തെ സിപിഎം വിഭാഗീയതയേക്കാള്‍ രൂക്ഷമാണ്. എന്നാല്‍ മാധ്യമ ചര്‍ച്ചകളില്‍ അതിന് വേണ്ടത്ര പ്രാധാന്യമില്ലെന്ന് മാത്രം.
നേമത്ത് കുമ്മനത്തെ ഇറക്കാന്‍ ആര്‍എസ്എസ്; ആദ്യം സുരേഷ് ഗോപിയെന്ന് പ്രചാരണം, രാജഗോപാല്‍ ഇല്ല
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പീഡനം സഹിക്കവയ്യെന്ന് ഭാര്യാസഹോദരി; സ്വത്ത് തട്ടിയെടുത്തെന്നും
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ ചര്‍ച്ച തന്നെയാണ്. പികെ കൃഷ്ണദാസ് പക്ഷം തുടര്‍ച്ചയായി അവഗണിക്കപ്പെടുന്നത് എന്തുകൊണ്ടാണ് എന്നാണ് ചിലരുടെ ചോദ്യം. ആ അവഗണന, ഇത്തവണത്തെ മന്ത്രിസഭ പുന:സംഘടനയിലൂടെ ഇല്ലാതാകുമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ പ്രതീക്ഷ. അത് എങ്ങനെയെന്ന് നോക്കാം...
സ്ഥാനങ്ങളില്ല
പികെ കൃഷ്ണദാസ് പക്ഷത്തിന് സംസ്ഥാന തലത്തിലോ ദേശീയ തലത്തിലോ കാര്യമായ പദവികള്‍ ഒന്നും തന്നെയില്ലാത്ത സ്ഥിതി വിശേഷമാണുള്ളത്. എല്ലായിടത്തും വി മുരളീധരന് പക്ഷത്തിന്റെ അപ്രമാദിത്തമാണ്. ഇതിനോടാണ് കൃഷ്ണദാസ് പക്ഷത്തിന്റെ പ്രതിഷേധം.
പ്രഭാരിസ്ഥാനം
തെലങ്കാനയുടെ ചുമതലയുണ്ടായിരുന്ന 'പ്രഭാരി' ആയിരുന്നു പികെ കൃഷ്ണദാസ്. എന്നാല്‍ പുതിയ പട്ടികയില്‍ ആ സ്ഥാനവും കൃഷ്ണദാസിന് നഷ്ടപ്പെട്ടു. എന്നാല്‍ വി മുരളീധരന് ഇപ്പോഴും പ്രഭാരി സ്ഥാനത്ത് തുടരുകയാണ്.
അതാണോ ട്വിസ്റ്റ്
പികെ കൃഷ്ണദാസിനെ പ്രഭാരി സ്ഥാനത്ത് നിന്ന് നീക്കിയത് കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ആണോ എന്നാണ് ഒരു ചോദ്യം. സാധാരണ ഗതിയില്‍ കേന്ദ്ര മന്ത്രിമാര്‍ക്ക് സംസ്ഥാനങ്ങളുടെ ചുമതല കൊടുക്കാറില്ല. അങ്ങനെ നോക്കുമ്പോള്‍ കൃഷ്ണദാസിന് മുന്നില്‍ സാധ്യതകളുണ്ട് എന്നാണ് വിലയിരുത്തല്‍.
മുരളിയുടെ മന്ത്രിസ്ഥാനം?
അതേ സമയം വി മുരളീധരനെ പ്രഭാരി പദവിയില്‍ നിലനിര്‍ത്തുമ്പോഴും ഇതേ ചര്‍ച്ച നടക്കുന്നുണ്ട്. അടുത്ത പുന:സംഘടനയില്‍ വി മുരളീധരന്റെ കേന്ദ്ര മന്ത്രിസ്ഥാനം തെറിച്ചേക്കും എന്നതിന്റെ സൂചനയാണ് ഇത് എന്നാണ് വിലയിരുത്തല്‍. എന്തായാലും ബിജെപി കേന്ദ്രങ്ങള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.
വിവാദങ്ങള്‍ പ്രശ്നം
വി മുരളീധരനെതിരെ പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് അത്രയേറെ പരാതികളാണ് കേന്ദ്ര നേതൃത്വത്തിന് ലഭിച്ചിട്ടുള്ളത്. കേരളത്തിലെ വിഭാഗീയതയ്ക്ക് നേതൃത്വം നല്‍കുന്നത് മുരളീധരനാണെന്ന് ആര്‍എസ്എസിനും അഭിപ്രായമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതും മുരളിയ്ക്ക് തിരിച്ചടിയായേക്കാം.
സ്മിത മേനോനും പ്രോട്ടോകള്‍ ലംഘനവും
ഇതിനൊപ്പമാണ് വി മുരളീധരന്റെ പ്രോട്ടോകോള്‍ ലംഘനവും പ്രശ്നമാവുക. നിലവില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന് ആണ് ഇത് അന്വേഷിക്കുന്നത്. പ്രോട്ടോകോള്‍ ലംഘന വിവാദത്തിലെ കക്ഷിയായ സ്മിത മേനോനെ മഹിള മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറിയാക്കിയതും മുരളിയ്ക്കെതിരെ വലിയ ആരോപണത്തിന് വഴിവച്ചിരുന്നു.
കുമ്മനത്തിന് സാധ്യതയില്ല?
കുമ്മനം രാജശേഖരനെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും എന്ന് ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ കുമ്മനം മത്സരിച്ചേക്കും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അതുകൊണ്ട് തന്നെ കൃഷ്ണദാസ് പക്ഷത്ത് നിന്ന് മറ്റൊരാള്‍ക്ക് സാധ്യതയുണ്ടാവില്ല എന്നാണ് നിരീക്ഷണം.