കേരളം ഇനി ആര് ഭരിക്കും? പിണറായി സർക്കാരിനെ മറിച്ചിടുമോ ടീം യുഡിഎഫ്? ന്യൂസ് 18 വോട്ട് വൈബ് സർവ്വേ
കേരളം പോളിംഗ് ബൂത്തിലേക്ക് പോകാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ഉളളത്. എല്‍ഡിഎഫും യുഡിഎഫും അധികാരത്തിലെത്താമെന്നുളള തികഞ്ഞ പ്രതീക്ഷയിലാണ്. ജനം എന്ത് തീരുമാനിക്കുന്നുവെന്ന് മെയ് 4ന് അറിയാം. അതിനിടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാകും നടക്കുക എന്നാണ് ന്യൂസ് 18 വോട്ട് വൈബ് മൂന്നാംഘട്ട അഭിപ്രായ സര്‍വ്വേ പറയുന്നത്.
കേരളം ഇനി ആര് ഭരിക്കും എന്നത് പ്രവചനാതീതമാണ്. യുഡിഎഫ് 64 മുതല്‍ 74 വരെ സീറ്റുകള്‍ നേടാനാണ് സാധ്യതയെന്ന് സര്‍വ്വേ പറയുന്നത്. എല്‍ഡിഎഫിന് 63 മുതല്‍ 73 വരെ സീറ്റുകള്‍ ലഭിക്കാനും സാധ്യത ഉണ്ടെന്ന് സര്‍വ്വേ പറയുന്നത്. അതേസമയം എന്‍ഡിഎഫയ്ക്ക് 1 മുതല്‍ 5 വരെ സീറ്റുകള്‍ ലഭിക്കാന്‍ സാധ്യത ഉണ്ടെന്നും ന്യൂസ് 18 വോട്ട് വൈബ് അഭിപ്രായ സര്‍വ്വേ പറയുന്നു.
യുഡിഎഫിന് 39.7 ശതമാനം വോട്ടും എല്‍ഡിഎഫിന് 38.7 ശതമാനം വോട്ടും ലഭിച്ചേക്കും. എന്‍ഡിഎയ്ക്ക് 16.1 ശതമാനം വോട്ട് ലഭിക്കാനാണ് സാധ്യത. മറ്റുളളവര്‍ക്ക് 1.1 ശതമാനം വോട്ടും ലഭിച്ചേക്കും. നിലവിലെ ഇടത് സര്‍ക്കാരിന്റെ പ്രവര്‍ത്തനം വളരെ മികച്ചതാണെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 32.9 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. ഭരണം മികച്ചതാണെന്ന് 7.4 ശതമാനം പേരും പറയുന്നു.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം ശരാശരി ആണെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 9.9 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. ഭരണം മോശമാണെന്ന് 21.8 ശതമാനം പേരും വളരെ മോശമാണെന്ന് 21.5 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നു. അഭിപ്രായം പറയാനില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത് 6.4 ശതമാനം പേരാണ്.
ആരാകും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞെടുത്തിരിക്കുന്നത് പിണറായി വിജയനെയാണ്. 31.3 ശതമാനം പേരാണ് പിണറായി തന്നെ മുഖ്യമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. 29.5 ശതമാനം പേര്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത് 13.5 ശതമാനം പേരാണ്. കെകെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് 7.7 ശതമാനം പേരും ശശി തരൂര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തണമെന്ന് 6.8 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകട്ടെ എന്ന് 4.4 ശതമാനം പേരും അതല്ല കെസി വേണുഗോപാല്‍ മുഖ്യമന്ത്രി ആകട്ടെ എന്ന് 2.6 ശതമാനം പേരും അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു. 1.1 ശതമാനം പേരുടെ അഭിപ്രായത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി മുഖ്യമന്ത്രിയാകണം എന്നാണ്.












Click it and Unblock the Notifications