എസ്‌ഐ വിമോദ് തെറ്റുകാരനെന്നറിഞ്ഞും സംരക്ഷിച്ചു... ബാര്‍ ഫെഡറേഷന്‍ നേതാവിന്റെ വെളിപ്പെടുത്തല്‍
കോഴിക്കോട്: കോടതിയില്‍ റിപ്പോര്‍ട്ടിങ്ങിനെത്തിയ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കോഴിക്കോട് ടൗണ്‍ എസ്‌ഐയെ അഭിഭാഷകര്‍ സംരക്ഷിച്ചത് എന്തിനാണ് എന്ന ചോദ്യത്തിന് ഇതാ ഉത്തരം. ബാര്‍ ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ തന്നെയാണ് അത് പറയുന്നത്.
Read More: ഡിജിപിയെ പോലും ഞെട്ടിച്ച എസ്‌ഐ!!! ആരാണ് 'ആക്ഷൻ ഹീറോ രോഗമുള്ള' കോഴിക്കോട്ടെ എസ്‌ഐ വിമോദ്?
അഭിഭാഷകരെ രക്ഷിക്കേണ്ട ബാധ്യതയുള്ളതുകൊണ്ടാണ് എസ്‌ഐ വിമോദിന് അനുകൂലമായി സത്യവാങ്മൂലം നല്‍കിയത് എന്നാണ് ബാര്‍ ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ എടത്തൊടി രാധാകൃഷ്ണന്‍ പറയുന്നത്. എസ്‌ഐ വിമോദിനെ കുറിച്ച് അഭിഭാഷകര്‍ക്കും അത്ര നല്ല അഭിപ്രായമല്ല.
തങ്ങള്‍ കൊടുത്ത സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ വിമോദിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കുമെന്നാണ് തനിക്ക് ലഭിയ്ക്കുന്ന വിവരം എന്നും എടത്തൊടി രാധാകൃഷ്ണന്‍ പറയുന്നുണ്ട്. തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് വിമോദിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്.
വിമോദിന്റെ പല നടപടികളും തെറ്റാണെന്ന് അറിഞ്ഞിട്ട് തന്നെയാണ് അങ്ങനെ ഒരു തീരുമാനം എടുത്തതെന്നാണ് പറയുന്നത്. എസ്‌ഐ വിമോദ് സാധാരണക്കാരോട് വളരെ മോശമായി പെരുമാറുന്നത് താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും അഡ്വ എടത്തൊടു രാധാകൃഷ്ണന്‍ പറഞ്ഞു.
ഐസ്‌ക്രീം പാര്‍ലര്‍ കേസ് പരിഗണിക്കുന്ന ദിവസം കോടതിയില്‍ എത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെയാണ് ടൗണ്‍ എസ്‌ഐ വിമോദ് മര്‍ദ്ദിച്ചത്. വിഷയത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ക്ഷമ ചോദിച്ചതിന് ശേഷവും എസ്‌ഐ വിമോദ് ഏഷ്യാനെറ്റ് സംഘത്തെ വലിച്ചിഴച്ച് പോലീസ് സ്‌റ്റേഷന്റെ ഉള്ളിലേയ്ക്ക് കൊണ്ടുപോയി പൂട്ടിയിടുകയായിരുന്നു. തുടര്‍ന്ന് വിമോദിനെ സസ്‌പെന്‍ഡ് ചെയ്തു.