അമിതാവേശം! കേന്ദ്ര ഏജന്‍സികളെ ഇറക്കിക്കളിച്ചതില്‍ ബിജെപിയ്ക്ക് മനസ്താപം? ഹെലികോപ്റ്ററും പണി തന്നു
തിരുവനന്തപുരം: ആകെ ഉണ്ടായിരുന്ന ഒരു സീറ്റ് എങ്ങനെ നഷ്ടപ്പെട്ടു? എങ്ങനെ വോട്ട് വിഹിതത്തില്‍ ഇത്രയും കുറവ് വന്നു? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് സംസ്ഥാനത്തെ ബിജെപി നേതൃത്വം ഇപ്പോള്‍. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കൂടി ഈ ചോദ്യങ്ങളുടെ ഉത്തരങ്ങളിലേക്ക് നയിക്കപ്പെടും എന്ന് ഉറപ്പാണ്.
ബിജെപിയുടെ ചരിത്രത്തില്‍ തന്നെ ഇത്രയും സംവിധാനങ്ങളും ഫണ്ടും ഉണ്ടായ മറ്റൊരു തിരഞ്ഞെടുപ്പ് കേരളത്തില്‍ ഉണ്ടായിട്ടില്ല. എന്നിട്ടും എങ്ങനെ ഇങ്ങനെ ഒരു നാണം കെട്ട തോല്‍വിയിലേക്ക് ബിജെപി എത്തി? ബിജെപിക്കാര്‍ തന്നെ കണ്ടെത്തിയ ചില ഉത്തരങ്ങള്‍ നോക്കാം...
വിജയദിനം ആഘോഷിച്ച് ഇടതുപക്ഷം, ചിത്രങ്ങള്‍ കാണാം
ഭാരവാഹി യോഗം
തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിറകെയാണ് ബിജെപിയുടെ സംസ്ഥാന ഭാരവാഹി യോഗം. അതിന് മുമ്പായി കോര്‍ കമ്മിറ്റി യോഗവും നടന്നിരുന്നു. ഓണ്‍ലൈന്‍ ആയി നടന്ന ഭാരവാഹി യോഗത്തില്‍ നിന്ന് ചിലര്‍ വിട്ടുനിന്നു എന്നാണ് വിവരം. ഇത് മറ്റൊരു വിവാദത്തിനും വഴിവച്ചിട്ടുണ്ട്.
കേന്ദ്ര ഏജന്‍സികള്‍
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിനെ വലിഞ്ഞുമുറുക്കിയത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്നാണ് ഒരു വിലയിരുത്തല്‍. സ്വര്‍ണക്കടത്ത് കേസ് തന്നെ ബിജെപിയുടെ വിഭാഗീയതയുടെ ഭാഗമായി പുറത്ത് വന്നതാണ് എന്നൊരു ആക്ഷേപം കുറച്ച് കാലമായി അന്തരീക്ഷത്തിലുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ തന്നെ
കേന്ദ്ര ഏജന്‍സികളുടെ അനാവശ്യ തിടുക്കം തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിച്ചിരുന്നു എന്നാണ് പൊതു വിലയിരുത്തല്‍. സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ വലിയ ആക്ഷേപങ്ങള്‍ ഉയര്‍ന്നെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് നേട്ടമുണ്ടാക്കുകയാണ് ചെയ്തത്.
സ്ഥാനാര്‍ത്ഥി നിര്‍ണയം
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പിഴവ് സംഭവിച്ചിട്ടുണ്ട് എന്നൊരു വിമര്‍ശനവും ഭാരവാഹി യോഗത്തില്‍ ഉയര്‍ന്നിരുന്നു. കഴക്കൂട്ടം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയത് തിരിച്ചടിയായി എന്നാണ് ആക്ഷേപം. കഴക്കൂട്ടത്ത് കഴിഞ്ഞ തവണത്തെ പ്രകടനം പോലും കാഴ്ചവയ്ക്കാന്‍ ഇത്തവണ സാധിച്ചിരുന്നില്ല.
തലശ്ശേരിയും ഗുരുവായൂരും
ഒരു ദേശീയ പാര്‍ട്ടിയ്ക്ക് എന്നല്ല ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സംഭവിക്കാന്‍ പാടില്ലാത്ത പിഴവായിരുന്നു ബിജെപിയ്ക്ക് തലശ്ശേരിയിലും ഗുരുവായൂരിലും സംഭവിച്ചത്. നാമനിര്‍ദ്ദേശ പത്രികയിലെ പിഴവ് മൂലം രണ്ടിടത്തും പത്രിക തള്ളി. ഒരു ഡമ്മി സ്ഥാനാര്‍ത്ഥി പോലും രണ്ട് മണ്ഡലങ്ങളിലും ഉണ്ടായിരുന്നില്ല. ഇത് സംസ്ഥാന തലത്തില്‍ തന്നെ വലിയ പ്രതിച്ഛായാനഷ്ടം ഉണ്ടാക്കിയെന്ന ആക്ഷേപവും ഉയര്‍ന്നു.
ഹെലികോപ്റ്റര്‍ പ്രചാരണം
കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചത് പാര്‍ട്ടിയ്ക്കുള്ളില്‍ വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെ ആയിരുന്നു എന്ന ആക്ഷേപം നേരത്തേ ഉയര്‍ന്നിരുന്നു. ഹെലികോപ്റ്ററില്‍ കറങ്ങി നടന്ന പ്രചാരണവും ഗുണത്തിന് പകരം ദോഷമാണ് ചെയ്തത് എന്നും ആക്ഷേപമുണ്ട്. കേരളത്തിന് യോജിക്കാത്തതായിരുന്നു അത് എന്നാണ് വിമര്‍ശനം.
വോട്ടുകച്ചവടം
എല്‍ഡിഎഫും യുഡിഎഫും ഒരേ സമയം ബിജെപിയ്‌ക്കെതിരെ ഉയര്‍ത്തിയ ആക്ഷേപം ആയിരുന്നു വോട്ട് കച്ചവടം എന്നത്. രണ്ട് മുന്നണികളും പരസ്പരം ആയിരുന്നു ഈ ആക്ഷേപം ഉന്നയിച്ചത് എങ്കിലും, അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വന്നത് ബിജെപി ആണെന്നും വിലയിരുത്തലുണ്ട്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷവും ഈ ആക്ഷേപം തുടരുകയാണ്.
ബിഡിജെഎസ് പ്രകടനം
എന്‍ഡിഎയുടെ പ്രധാന ഘടകക്ഷിയാണ് ബിജെഡിഎസ്. ഇത്തവണ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസിന്റെ പ്രകടനം ദയനീയമായിരുന്നു എന്നൊരു ആക്ഷേപവുംഭാരവാഹിയോഗത്തില്‍ ഉയര്‍ന്നിട്ടുണ്ട്. തിരഞ്ഞെടുപ്പിന് പിറകേ മുന്നണി ബന്ധം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ഇപ്പോള്‍.
ന്യൂനപക്ഷ വോട്ടുകൾ
ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമാണ് പരാജയത്തിന്റെ മുഖ്യകാരണം എന്ന പൊതു വിലയിരുത്തലിലാണ് ബിജെപി. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിറകെ കെ സുരേന്ദ്രന്റെ പ്രതികരണവും ഇങ്ങനെ തന്നെ ആയിരുന്നു.
അടുത്ത ലക്ഷ്യം
ഈ പരാജയത്തെ ഉള്‍ക്കൊള്ളുകയല്ലാതെ ബിജെപിയെ സംബന്ധിച്ച് മറ്റ് വഴികള്‍ ഇല്ല. കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ചില നടപടികള്‍ അധികം വൈകാതെ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് അടിത്തട്ട് മുതല്‍ പ്രവര്‍ത്തനം ശക്തമാക്കാനുള്ള നിര്‍ദ്ദേശമാണ് നേതൃത്വം മുന്നോട്ട് വച്ചിട്ടുള്ളത്.
ബംഗാളില്‍ ബിജെപി പയറ്റിയ തന്ത്രം; ദീര്‍ഘമായ തിരഞ്ഞെടുപ്പ് കാലം! പക്ഷേ, കിട്ടിയത് വന്‍ തിരിച്ചടി
ശിവാനി നാരായണൻ - ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കാണാം
Recommended Video