ഏട്ടൻ ബാവയും അനിയൻ ബാവയും! ബിജെപി കേരളത്തില്‍ തകര്‍ന്നടിയാന്‍ കാരണം ഇതെല്ലാം... ശോഭ പക്ഷത്തിന്റെ വിലയിരുത്തൽ
തൃശൂര്‍: കേരളത്തില്‍ എന്തുകൊണ്ടാണ് ബിജെപിയ്ക്ക് വേണ്ടത്ര നേട്ടം സ്വന്തമക്കാന്‍ കഴിയാതെ പോയത് എന്നത് സംബന്ധിച്ച് ബിജെപിയ്ക്കുള്ളിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വിജയം നേടാനാകാത്തതിന്റെ കാരണം കെ സുരേന്ദ്രന്-വി മുരളീധരന് വിഭാഗത്തിന്റെ നിലപാടുകള്‍ ആണെന്നാണ് ശോഭ സുരേന്ദ്രന് പക്ഷത്തിന്റെ വിലയിരുത്തലുകള്‍.
ബിജെപിയ്ക്ക് വോട്ട് കൂടി, പക്ഷേ വോട്ട് വിഹിതം കുറഞ്ഞു! അപ്പോള്‍ നേട്ടമോ കോട്ടമോ?
നരേന്ദ്ര മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ പേരുമാറ്റി അവതരിപ്പിച്ച് അതിന്റെ ക്രെഡിറ്റ് സിപിഎം കൊണ്ടുപോയി എന്നാണ് ആരോപണം. ഈ സമയത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പബ്ലിസിറ്റിയ്ക്ക് വേണ്ടി നടക്കുകയായിരുന്നു. മയക്കുമരുന്ന് കേസിന്റെ പിറകേ പോയി. പിന്നെ ഇഡി ചോര്‍ത്തിക്കൊടുക്കുന്ന വിവരങ്ങള്‍ വാര്‍ത്താ സമ്മേളനം നടത്തി പറയുന്ന നിലയിലേക്കും കാര്യങ്ങള്‍ മാറി. തുറന്ന് കാട്ടേണ്ട പല സംഭവങ്ങളും തുറന്ന് കാട്ടുന്നതില്‍ കെ സുരേന്ദ്രനും ബിജെപി നേതൃത്വവും പരാജയപ്പെട്ടു എന്നാണ് ആക്ഷേപം. വിശദാംശങ്ങള്‍ നോക്കാം...
സിപിഎം-എസ്ഡിപിഐ ബന്ധം
വെല്‍ഫെയര്‍ പാര്‍ട്ടിയും യുഡിഎഫും തമ്മിലുള്ള ബന്ധം എല്‍ഡിഎഫ് ആരോപിക്കുകയും അത് വലിയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തു. എന്നാല്‍ ഈ സമയത്ത് എല്‍ഡിഎഫ്- എസ്ഡിപിഐ ബന്ധം പലയിടത്തും ഉണ്ടായിരുന്നു എന്നും അത് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാധിച്ചില്ല എന്നും ആണ് ആക്ഷേപങ്ങളില്‍ ഒന്ന്. തിരഞ്ഞെടുപ്പിന് ശേഷമാണ് ഇത്തരം ഒരു ആരോപണം ഉയര്‍ത്താന്‍ പോലും തയ്യാറായത് എന്നും പരാതിയുണ്ട്.
ഹാഗിയ സോഫിയ
ഹാഗിയ സോഫിയ വിഷയത്തിലും കേരളത്തിലെ ബിജെപി നേതൃത്വം വ്യക്തമായ ഒരു നിലപാട് സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടു എന്നാണ് ആക്ഷേപം. ക്രിസ്ത്യന്‍ സഭകളെ സംബന്ധിച്ച് ഏറെ നിര്‍ണായകമായിരുന്നു ഇത് എന്നാണ് ശോഭ സുരേന്ദ്രന് പക്ഷത്തിന്റെ വിലയിരുത്തല്‍.
ലൗ ജിഹാദ്
ലൗ ജിഹാദ് തടയാന്‍ നിയമനിര്‍മാണം നടത്തുമെന്ന് മറ്റെല്ലാ സംസ്ഥാനങ്ങളിലും ബിജെപി പറഞ്ഞിരുന്നു. എന്നാല്‍ കേരളത്തില്‍ ഇത്തരമൊരു നിലപാട് നേതൃത്വം സ്വീകരിച്ചില്ല. ഇക്കാര്യത്തില്‍ കെ സുരേന്ദ്രം മൗനം പാലിച്ചു എന്നും പരാതിയുണ്ട്.
ഏട്ടന് ബാവയും അനിയന് ബാവയും
സഹപ്രവര്‍ത്തകരെ മാറ്റി നിര്‍ത്തി കേരളത്തില്‍ പ്രവര്‍ത്തിച്ചത് കെ സുരേന്ദ്രന്, വി മുരളീധരന് ദ്വയം മാത്രമായിരുന്നു എന്നാണ് ആക്ഷേപം. ഏട്ടന് ബാവയും അനിയന് ബാവയും മാത്രം മതി കേരളത്തില്‍ എന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്.
ഉത്തരവാദിത്തം കെട്ടിവയ്ക്കാന്‍ ശ്രമം
കേന്ദ്ര നേതത്വത്തിന്റേയും ആര്‍എസ്എസിന്റേയും നിര്‍ദ്ദേശങ്ങള്‍ തള്ളിയ സുരേന്ദ്രന്- മുരളീധരന് ദ്വയം ഇപ്പോള്‍ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം എതിര്‍പ്പുയര്‍ത്തിയവരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് ശോഭ സുരേന്ദ്രന് പക്ഷം ആരോപിക്കുന്നത്.
കേന്ദ്ര നേതൃത്വവും കൈയ്യൊഴിഞ്ഞു
കേരളത്തില്‍ എണ്ണായിരം വാര്‍ഡുകളില്‍ വിജയിക്കും എന്നായിരുന്നു കേന്ദ്ര നേതൃത്വത്തെ കെ സുരേന്ദ്രന് അറിയിച്ചിരുന്നത്. ഇതനുസരിച്ച് വലിയ ഫണ്ട് കേന്ദ്ര നേതൃത്വം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത്രയും മികച്ച വിജയം നേടാന്‍ ആകില്ലെന്ന് കേന്ദ്ര നേതൃത്വം തന്നെ പിന്നീട് വിലയിരുത്തുകയായിരുന്നത്രെ. അതുകൊണ്ടാണ് അമിത് ഷാ അടക്കമുള്ള കേന്ദ്ര നേതാക്കള്‍ കേരളത്തില്‍ പ്രചാരണത്തിന് എത്താതിരുന്നത് എന്നും വിലയിരുത്തലുണ്ട്. നാനൂറ് കോടിയോളം രൂപയാണ് കേരളത്തില്‍ ബിജെപി ഇത്തവണ ചെലവഴിച്ചത് എന്നൊക്കെയാണ് വാര്‍ത്തകള്‍.
കിട്ടിയത് എത്ര
എണ്ണായിരം വാര്‍ഡുകളില്‍ വിജയം ലക്ഷ്യമിട്ട് പ്രചാരണത്തിനിറങ്ങിയ ബിജെപി ആകെ നേടിയത് 1,600 സീറ്റുകള്‍ ആണ്. അതായത് പ്രതീക്ഷിച്ചതിന്റെ അഞ്ചില്‍ ഒന്ന് വാര്‍ഡുകളില്‍ മാത്രമാണ് വിജയിച്ചത്. വലിയ വിജയം പ്രതീക്ഷിച്ചിരുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഒരു നേട്ടവും ഉണ്ടാക്കിയില്ല. കോഴിക്കോട്, തൃശൂര്‍ കോര്‍പ്പറേഷനുകളില്‍ മുഖ്യപ്രതിപക്ഷം ആകാമെന്ന പ്രതീക്ഷയും അസ്തമിച്ചു.
കേന്ദ്ര ഏജൻസികൾ
കേന്ദ്ര ഏജൻസികളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം സർക്കാരിനെതിരെ നടത്തിയ വർത്താ സമ്മേളനങ്ങളും ഉയർത്തിയ ആരോപണങ്ങളും എല്ലാം തിരിച്ചടിയായി എന്നും വിലയിരുത്തലുണ്ട്. ആളെ കെട്ടിയിറക്കി, കേന്ദ്ര മന്ത്രി തന്നെ ക്യാന്പ് ചെയ്ത നടത്തിയ കാര്യങ്ങളും പ്രതികൂല ഫലമാണുണ്ടാക്കിയത് എന്നും പാർട്ടിയ്ക്കുള്ളിൽ വിലയിരുത്തലുകളുണ്ട്.
നിശബ്ദയാവില്ല ശോഭ സുരേന്ദ്രന്, ചെപ്പടിവിദ്യകള്‍ ഫലിക്കില്ല! സുരേന്ദ്രന് ഭയമെന്നും ശോഭ ഗ്രൂപ്പ്
Recommended Video