യേശു ജനിച്ച ദിവസമല്ല ഡിസംബര്‍ 25? എന്തുകൊണ്ട് ഡിസംബർ 25 ന് ക്രിസ്തുമസ്? ചരിത്രം ഇങ്ങനെ
ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷിക്കുന്നത് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ മുന്‍പൊന്നും ഈ പതിവ് ഇല്ലായിരുന്നുവെന്നാണ് പഴയകാല രേഖകള്‍ വ്യക്തമാക്കുന്നത്. കാരണം യേശുവിന്റെ ജനന ദിവസമായി ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന തീയതി ഡിസംബര്‍ 25 അല്ല. അതായത് ബത്ലഹേമിലെ കാലിത്തൊഴുത്തില്‍ മറിയം ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന് പറയുന്ന ദിവസം ബൈബിളിലെ രേഖകളില്‍ ഇല്ല. അതിനാല്‍ തന്നെ ആദ്യ കാലങ്ങളില്‍ ക്രിസ്ത്യാനികള്‍ ക്രിസ്തുവിന്റെ ജനനം ആഘോഷിച്ചിരുന്നത് ഡിസംബര്‍ 25ന് അല്ലത്രേ. പിന്നീട് ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷിക്കാന്‍ തുടങ്ങിയത്. വ്യത്യസ്തമായ കാരണങ്ങളാണ് ഇതിന് പിന്നില്‍ പറയപ്പെടുന്നത്. അതെന്തൊക്കെയെന്നല്ലേ? നോക്കാം
മിക്ക രേഖകളിലും ക്രിസ്തുവിന്റെ ജനനം എഡി 200ന് അടുത്തായി ജനുവരി 6 നാണെന്ന് സൂചിപ്പിക്കുന്നു. പക്ഷേ ഇത് എന്ത് കൊണ്ടാണെന്ന് ആര്‍ക്കും അറിയില്ല. ഏപ്രില്‍ 6ന് ക്രിസ്തു കുരിശിലേറ്റപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരിക്കാം ഇതെന്ന രീതിയില്‍ പ്രചരണങ്ങളുണ്ട്. പഴയ വിശ്വാസമനുസരിച്ച് പ്രവാചകന്മാര് അവരുടെ ഗര്‍ഭധാരണത്തിന്റെ അതേ ദിവസമാണ് മരിക്കുകയെന്ന് പറയുന്നു. നാലാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ജന്മദിനാഘോഷം ഡിസംബര്‍ 25ലേക്ക് മാറ്റുന്നത്. എന്നാല്‍ ഇങ്ങനെയൊരു തീരുമാനം ആരാണ് എടുത്തതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ചിലര്‍ മാര്‍പ്പാപ്പയാണെന്ന് പറയുമ്പോള്‍ മറ്റു ചിലര്‍ അങ്ങനെയല്ലെന്ന് പറയുന്നു.
വിവിധ സിദ്ധാന്തങ്ങള്‍
ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷിക്കുന്നത് എന്തുകൊണ്ടാണ് എന്നതിനെക്കുറിച്ചുള്ള വിവിധ സിദ്ധാന്തങ്ങള്‍ പ്രചാരത്തിലുണ്ട്. നരവംശ ശാസ്ത്രജ്ഞന് ജെയിംസ് ജോര്‍ജ്ജ് ഫ്രേസര്‍ എഴുതിയ ''ഗോള്‍ഡന്‍ ബഗ്'' സിദ്ധാന്തമാണ് ഇവയില്‍ ഒന്ന്. മതത്തെയും പുരാണത്തെയും കുറിച്ചുള്ള താരതമ്യ പഠനത്തെ ആസ്പദമാക്കി 19ാം നൂറ്റാണ്ടില്‍ എഴുതിയ പുസ്തകമാണ് ഇത്. 1890ല്‍ ആണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. മതപരമായ വിഷയത്തെ ദൈവശാസ്ത്രപരമല്ലാതെ സാംസ്കാരിക വീക്ഷണകോണിലാണ് ഫ്രേസര്‍ സമീപിച്ചത്. പഴയ ആചാരങ്ങളുമായി ക്രിസ്മസ് തീയതിയെ ഇത് ബന്ധിപ്പിച്ചു. ക്രിസ്മസിന്റെ ഉത്ഭവത്തെക്കുറിച്ച് ''ഗോള്‍ഡന്‍ ബഫില്‍ പറയുന്നത് ഇങ്ങനെയാണ്:
ജൂലിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 25 ശീതകാലത്തിന്റെ അവസാന ദിനമായി കണക്കാക്കുന്നു. മാത്രമല്ല ഇതേ ദിവസമാണ് സൂര്യന്റെ ജന്മദിനമായി കണക്കാക്കുന്നത്. കാരണം ഈ ദിവസമാണ് സൂര്യന്റെ ശക്തി കൂടുന്നതും ദിവസത്തിന്റെ ദൈര്‍ഘ്യം വര്‍ധിക്കുകയും ചെയ്യുന്നത്. നേരത്തെ സിറിയയിലും ഈജിപ്തിലും ഈ ദിവസം ആഘോഷിച്ചിരുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. സൂര്യനെ നവജാത ശിശുവിന്റെ പ്രതിച്ഛായ നല്കി ഈജിപ്തുകാര്‍ ആരാധിച്ചിരുന്നു. സൂര്യന്റെ ജന്മദിനമായ ഡിസംബര്‍ 25ന് അവര്‍ ആഘോഷിക്കുകയും ചെയ്തു. അതിനാല്‍ ഗര്‍ഭം ധരിക്കുകയും ഒരു മകനെ പ്രസവിക്കുകയും ചെയ്തത് ഓറിയന്റല്‍ ദേവതയാണെന്ന് അവര്‍ വിശ്വസിക്കുന്നു. അതേസമയം സുവിശേഷ പുസ്തകങ്ങളില്‍ ഒന്നും തന്നെ ക്രിസ്തുവിന്റെ ജനന തീയതിയെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ ആദ്യ കാലങ്ങളില്‍ സഭ ക്രിസ്മസ് ആഘോഷിച്ചില്ല.
എന്നിരുന്നാലും കാലക്രമേണ ഈജിപ്തിലെ ക്രിസ്ത്യാനികള്‍ ജനുവരി ആറാം തീയതി ക്രിസ്തുവിന്റെ ജനന തീയതിയായി കണക്കാക്കി. അന്നത്തെ ദിവസം രക്ഷകന്റെ ജന്മദിനമായി ആഘോഷിക്കാന്‍ തുടങ്ങി. നാലാം നൂറ്റാണ്ടോടെ ഇത് കിഴക്കന്‍ രാജ്യങ്ങളില്‍ സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടു. എന്നാല്‍ ജനുവരി ആറാം തിയതി ഒരിക്കലും ജനനത്തീയതിയായി അംഗീകരിക്കാത്ത പാശ്ചാത്യ സഭ മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെയും നാലാം നൂറ്റാണ്ടിന്റെ ആദ്യത്തോടെയും ഡിസംബര്‍ 25 ക്രിസ്മസ് ആയി തിരഞ്ഞെടുത്തു. കാലക്രമേണ ഈ തീരുമാനം പൗരസ്ത്യ സഭയും അംഗീകരിച്ചതായി രേഖകള്‍ പറയുന്നു.
സൂര്യന്റെ
ജന്മദിനവും
ക്രിസ്മസും
അതേസമയം ക്രിസ്മസ് ഉത്സവം ആരംഭിക്കാന്‍ സഭാ അധികാരികളെ നയിച്ച പരിഗണനകള്‍ ക്രിസ്ത്യാനിയായ ഒരു സിറിയന്‍ എഴുത്തുകാരന് തുറന്നു പറയുന്നു. ഡിസംബര്‍ ഇരുപത്തിയഞ്ചാം തിയതി സൂര്യന്റെ ജന്മദിനം ആഘോഷിക്കുന്നത് പഴയകാലത്തെ പതിവായിരുന്നു, അവര്‍ ഉത്സവത്തിന്റെ അടയാളമായി വിളക്കുകള്‍ കത്തിച്ചു. ഈ ആഘോഷങ്ങളിലും ഉത്സവങ്ങളിലും ക്രിസ്ത്യാനികളും പങ്കെടുത്തു. ഇങ്ങനെയാണ് ജനുവരി ആറാം തിയതിയിലെ ആഘോഷം ഡിസംബര്‍ ഇരുപത്തിയഞ്ചിലേക്ക് മാറിയതെന്ന് അദ്ദേഹം പറയുന്നു.
വാദങ്ങള്‍ തള്ളി ബൈബിള്‍ ആര്‍ക്കിയോളജി സൊസൈറ്റി
എന്നാല്‍ ബൈബിള്‍ ആര്‍ക്കിയോളജി സൊസൈറ്റിയുടെ വെബ്സൈറ്റിലെ വിവരണം ഈ സിദ്ധാന്തങ്ങളെ തള്ളിക്കളയുന്നു. ''ഡിസംബര്‍ 25 എങ്ങനെ ക്രിസ്മസ് ആയിത്തീര്‍ന്നു'' എന്ന തലക്കെട്ടിലെ വിവരണം സിദ്ധാന്തവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ ചുണ്ടിക്കാട്ടുന്നു. വളരെയധികം ജനപ്രീതിയുണ്ടെങ്കിലും കിസ്മസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഈ സിദ്ധാന്തത്തിന് അതിന്റെ പ്രശ്നങ്ങളുണ്ടെന്ന് വെബ്സൈറ്റ് പറയുന്നു. കാരണം ഒരു പുരാതന ക്രൈസ്തവ രചനകളിലും ഇത്തരത്തിലൊരു സിദ്ധാന്തം കാണുന്നില്ല.
അക്കാലത്തെ ക്രിസ്തീയ എഴുത്തുകാര്‍ അയനങ്ങളും യേശുവിന്റെ ജനനവും തമ്മിലുള്ള ഒരു ബന്ധം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഉദാഹരണത്തിന്, സഭയുടെ പിതാവ് ആംബ്രോസ് (സി. 339-397), പഴയ കാലത്തെ ദേവന്മാരെ മറികടക്കുന്ന യഥാര്‍ത്ഥ സൂര്യന് എന്നാണ് ക്രിസ്തുവിനെ വിശേഷിപ്പിച്ചത്. മാത്രമല്ല ആദ്യകാല ക്രിസ്ത്യന്‍ എഴുത്തുകാര്‍ സമീപകാല കലണ്ടര്‍ എഞ്ചിനീയറിംഗിനെക്കുറിച്ച് സൂചന നല്‍കുന്നില്ല. തീയതി സഭ തിരഞ്ഞെടുത്തതാണെന്ന് അവര്‍ കരുതുന്നില്ല. വ്യാജ ദേവന്മാരെ മറികടന്ന് ദൈവം യേശുവിനെ യാദൃശ്ചികമായി തിരഞ്ഞെടുത്തതായി അവര്‍ പറയുന്നു. കൂടാതെ, ക്രിസ്തു വര്‍ഷം 200നടുത്താണ് ക്രിസ്മസ് തീയതിയെക്കുറിച്ച് ആദ്യം പരാമര്‍ശിക്കുന്നത്. അക്കാലങ്ങളില്‍ ക്രിസ്ത്യാനികള്‍ മറ്റുള്ളവരുടെ പാരമ്പര്യങ്ങളില്‍ നിന്നും ഒന്നും തന്നെ കടമെടുത്തിരുന്നില്ല. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് യേശുവിന്റെ ജനനത്തീയതിയും മറ്റു ജാതികളിലെ ആചാരങ്ങളും തമ്മില്‍ ആദ്യമായി ബന്ധമുണ്ടാകുന്നത്.
സാന്താക്ലോസിന്റെ ചരിത്രം
ക്രിസ്മസിന്റെ ചരിത്രത്തെ കുറിച്ച് പറയുമ്പോള്‍ സാന്താക്ലോസിന്റെ മതേതര വ്യക്തിത്വത്തെക്കുറിച്ചുള്ള ചരിത്രം കൂടി പറയണം. സെന്റ് നിക്കോളാസ് സെന്റര്‍ പറയുന്നതനുസരിച്ച്, എ.ഡി മൂന്നാം നൂറ്റാണ്ടില്‍ ഗ്രീക്കിലെ പതാര ഗ്രാമത്തില്‍ ജനിച്ചതായി പറയപ്പെടുന്ന നിക്കോളാസ് എന്ന മനുഷ്യനില്‍ നിന്നാണ് ഇന്ന് സാന്ത എന്നറിയപ്പെടുന്ന കഥാപാത്രം ഉത്ഭവിച്ചത്. മാതാപിതാക്കള്‍ ചെറുപ്പത്തില്‍ തന്നെ മരിച്ചതോടെ അമ്മാവന് വളര്‍ത്തിയ നിക്കോളാസ് വളരെയധികം ഭാഗ്യവാനായിരുന്നുവെന്ന് പറയപ്പെടുന്നു. പുരോഹിതനായി നിയമിതനായ അദ്ദേഹം തന്റെ പണം മറ്റുള്ളവരെ സഹായിക്കാനും കുട്ടികളുടെ സംരക്ഷിക്കാന്‍ ഉപയോഗിക്കുകയും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. റോമന്‍ ചക്രവര്‍ത്തിയായ ഡയോക്ലെഷ്യന്‍ അദ്ദേഹത്തെ പീഡിപ്പിക്കുകയും 343 എ.ഡി.യില്‍ ഒരു പള്ളിയില്‍ അടക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ രോഗശാന്തി ശക്തിയുള്ള മന്ന എന്ന ഒരു വസ്തു അദ്ദേഹത്തിന്റെ ശവക്കുഴിയില്‍ രൂപപ്പെട്ടു. ഇതോടെ അദ്ദേഹത്തിന്റെ മരണ ദിവസമായ ഡിസംബര്‍ 6 ആഘോഷത്തിന്റെ ദിവസമായി മാറി.