രാജസ്ഥാന് മുതല്‍ രാജ്യസഭ വരെ; കെസി എന്ന ട്രബിള്‍ ഷൂട്ടറെ കളത്തിലിറക്കിയതിന് പിന്നില്‍ ലക്ഷ്യം പലത്
ദില്ലി: എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥികളുടെ പട്ടികയ്ക്ക് പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി വ്യാഴാഴ്ച അംഗീകാരം നല്കി. രാജസ്ഥാനില്‍ നിന്നുമാണ് കെസി വേണുഗോപാലിനെ കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് മത്സരിപ്പിക്കുന്നത്. മധ്യപ്രദേശില്‍ നിന്ന് മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങിനേയും ഉപരിസഭയിലേക്ക് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
പിസിസി ജനറല്‍ സെക്രട്ടറി നീരജ് ഡാങ്കിയാണ് രാജസ്ഥാനില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥി. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഇരുവരും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കെസി വേണുഗോപാലിനെ രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിന് പിന്നില്‍ നിരവധി കാര്യങ്ങളാണ് പരിഗണനാ വിഷയമായിട്ടുള്ളത്.
ലോക് സഭയില്‍
2009, 2014 വര്‍ഷങ്ങളിലെ ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ ആലപ്പുഴയില്‍ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് കെസി വേണുഗോപാല്‍. രണ്ടാം യുപിഎ മന്ത്രിസഭയില്‍ 2011 ജനുവരി 19 മുതല്‍ ഊർജ്ജ സഹമന്ത്രിയും 2012 ഒക്ടോബർ 28 മുതൽ വ്യോമയാന സഹമന്ത്രിയുമായിരുന്നു. നിലവില്‍ അധ്യക്ഷ കഴിഞ്ഞാല്‍ പിന്നെ കോണ്‍ഗ്രസില്‍ ഏറ്റവും സുപ്രധാനമായ പദവി വഹിക്കുന്ന സംഘടനാ ജനറല്‍ സെക്രട്ടറിയാണ് കെസി വേണുഗോപാല്‍.
കാരണങ്ങള്‍
രാജസ്ഥാനില്‍ നിന്നും കെസി വേണുഗോപാലിനെ രാജ്യസഭയിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിന് പിന്നില്‍ വ്യക്തമായ കാരണങ്ങള്‍ ഉണ്ടെന്നാണ് സൂചന. മധ്യപ്രദേശില്‍ ജ്യോതിരാദിധ്യ സിന്ധ്യയുടെ രാജിക്ക് പിന്നാല രാജസ്ഥാനിലും കോണ്‍ഗ്രസ് ഭരണത്തെ താഴെ ഇറക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
സംസ്ഥാന ഭരണം
200 അംഗ നിയമസഭയില്‍ 124 അംഗങ്ങളുടെ പിന്തുണയോടെയാണ് രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ ഭരണം തുടരുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് ഘടകത്തിനിടയില്‍ ഗ്രൂപ്പ് പ്രശ്നങ്ങള്‍ ശക്തമാവുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഈ സാഹചര്യവും സര്‍ക്കാറിന് ബിജെപി ഉയര്‍ത്തുന്ന ഭീഷണിയും പരിഗണിച്ചാണ് ദേശീയ തലത്തില്‍ ശക്തനായ നേതാവിനെ രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് കളത്തിലിറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതെന്നാണ് സൂചന.
അപ്രതീക്ഷിതം
കോണ്‍ഗ്രസിലെ ട്രബിള്‍ ഷൂട്ടറായാണ് വേണുഗോപാല്‍ അറിയപ്പെടുന്നത്. തെരഞ്ഞെടുപ്പുകളിലേക്ക് ഇല്ലെന്നായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് കെ സി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് വേണുഗോപാലിന്റെ പേര് രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചത്. തീരുമാനം കോണ്‍ഗ്രസ് കേരള ഘടകത്തിനുള്ള അംഗീകാരം കൂടിയായി കണക്കാക്കാം.
ഉന്നതതല യോഗത്തിലേക്ക്
മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ നടന്ന ഉന്നതതല യോഗത്തിലേക്ക് സോണിയ ഗാന്ധി കെസി വേണുഗോപാലിനെ വിളിച്ചു വരുത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അടുത്ത ബന്ധം
അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കെസി വേണുഗോപാലിനെ പിന്തുണച്ചു. ഇരുവരുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് കെസി വേണുഗോപാല്‍. കര്‍ണാടക, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം സഖ്യ ചര്‍ച്ചകളില്‍ കെസി വേണുഗോപാല്‍ സജീവമായിരുന്നു.
കര്‍ണാടകയില്‍
കര്‍ണാടകയില്‍ ജനതാ ദളുമായി ചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചവരില്‍ പ്രമുഖന് കെസി വേണുഗോപാല്‍ ആയിരുന്നു. കുമാരസ്വാമി സര്‍ക്കാറിന് സഖ്യത്തില്‍ നിന്ന് തന്നെ നിരവധി തവണ ഭീഷണി നേരിട്ടപ്പോള്‍ കെസി വേണുഗോപാല്‍ ബെംഗളൂരുവിലെത്തി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. രമേഷ് ജാര്‍ക്കിഹോളി അടക്കമുള്ളവരെ പാര്‍ട്ടിയില്‍ പിടിച്ചു നിര്‍ത്താന്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും പരമാവധി ശ്രമിക്കുകയും ചെയ്തിരുന്നു.
ട്രബിൾ ഷൂട്ടർ
മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ കോണ്‍ഗ്രസ് പ്രതിസന്ധി നേരിട്ടപ്പോള്‍ വേണുഗോപാല്‍ അടക്കമുള്ള ദേശീയ നേതാക്കളായിരുന്നു നിര്‍ണായക തീരുമാനങ്ങളെടുത്തത്. രാജസ്ഥാനില്‍ ഗെലോട്ട്-സച്ചിന് പൈലറ്റ് തര്‍ക്കം പരിഹരിക്കുന്നതിലും നിര്‍ണ്ണായക പങ്കുവഹിച്ചത് കെസി വേണുഗോപാലായിരുന്നു. തര്‍ക്ക സ്ഥലങ്ങളില്‍ ഇടപെട്ട് പരിഹാരം കണ്ടെത്തുന്നതോടെയാണ് പാർട്ടിയുടെ ‘ട്രബിൾ ഷൂട്ടർ' എന്ന മേൽവിലാസം അദ്ദേഹത്തിന് ലഭിക്കുന്നത്.
ബന്ധങ്ങള്‍
ബിജെപി ഇതര കക്ഷികളുമായുള്ള കെസി വേണുഗോപാലിന്റെ ബന്ധം രാജ്യസഭയില്‍ പ്രതിപക്ഷ ഐക്യം ശക്തമാക്കാന്‍ സഹായകരമാവുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. രാജസ്ഥാനില്‍ മൂന്ന് രാജ്യസഭാ സീറ്റുകളാണ് ഒഴിവ് വരുന്നത്. ഇതില്‍ രണ്ടെണ്ണത്തില്‍ കോണ്‍ഗ്രസിനും ഒരെണ്ണത്തില്‍ ബിജെപിക്കും സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ കഴിയും. സംസ്ഥാന വൈസ് പ്രസിഡന്റ് രാജേന്ദ്ര ഗലോട്ടാണ് ബിജെപി സ്ഥാനാര്‍ത്ഥി.
പത്രിക സമര്‍പ്പിച്ചു
അതേസമയം, മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങ് വ്യാഴാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഭാര്യ അമൃത റായിക്കൊപ്പം നിയമസഭയിലെത്തിയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. രാജ്യസഭയിലെ കാലാവധി പൂര്‍ത്തിയാക്കിയ തനിക്ക് വീണ്ടും ടിക്കറ്റ് നല്കിയ കോണ്‍ഗ്രസ് നേതൃത്വത്തിന് അദ്ദേഹം നന്ദി അറിയിച്ചു.
സിന്ധ്യയും
പാര്‍ട്ടി വിട്ട സിന്ധ്യക്കെതിരെ രൂക്ഷമായ വിമര്‍നമാണ് ദിഗ് വിജയന് സിങ് നടത്തിയത്. പിസിസി പ്രസിഡന്റ്, രാജ്യസഭ പദവികള്‍ സിന്ധ്യക്ക് നല്കാന് പാര്‍ട്ടി ഒരുക്കമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി സിന്ധ്യ ഇന്ന് ഉച്ചയ്ക്ക് പത്രിക സമര്‍പ്പിക്കും. ഇരുവരും വെല്ലുവിളിയില്ലാതെ രാജ്യസഭയിലെത്തുമെന്ന് ഉറപ്പാണ്.
മൂന്നാമത്തെ സീറ്റില്‍
മൂന്നാമത്തെ സീറ്റിലാണ് മത്സരം കടുക്കുക. ബഹുജന്‍ സംഘര്‍ഷ് ദള്‍ വിട്ട് കഴിഞ്ഞ വര്‍ഷം പാര്‍ട്ടിയില്‍ ചേര്‍ന്ന ഫുല് സിങ് ബറെയ്യ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ബിജെപി കളത്തിലിറക്കിയിരിക്കുന്നത് സുമേര്‍ സിങ് സോളങ്കിയെ ആണ്. 22 എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ടതോടെ മൂന്നാം സീറ്റില്‍ ബിജെപിക്കാണ് വിജയസാധ്യത. മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയുടെ വിജയത്തില്‍ വിമതരുടെ തീരുമാനമാണ് നിര്‍ണ്ണായകമാവുക.
കൊറോണ: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി, സഭ ഇന്ന് പിരിയും; എതിര്‍പ്പുമായി പ്രതിപക്ഷം
എംഎല്‍എയുടെ ഭാര്യയും ഇറ്റലിയില്‍ കുടുങ്ങി; 'അവള്‍ക്ക് ഉടന്‍ നാട്ടിലെത്താനാവുമെന്ന് തോന്നുന്നില്ല'