മത്തിയും മല്ലൂസിനെ കൈവിട്ടു! മത്തിമുട്ടകളും കുറഞ്ഞു, കേരള തീരത്തേക്ക് വരാതെ മലയാളികളുടെ ഇഷ്ടമത്സ്യം
കൊച്ചി: മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട മത്സ്യങ്ങളില്‍ ഒന്നാണ് മത്തി. രുചി മാത്രമല്ല ഈ ഇഷ്ടത്തിന് കാരണമായിരുന്നത്. ഏറ്റവും കുറഞ്ഞ വിലയും കൂടി ആയിരുന്നു. എന്നാല്‍ വന്നുവന്നിപ്പോള്‍ മത്തിയ്ക്ക് തീ പിടിച്ച വിലയാണ്. വിലകൂടാന്‍ കാരണം മത്തി ഉപഭോഗം കൂടിയതല്ല, ലഭ്യത തീരെ കുറഞ്ഞതാണ്.
ഏത് കാലത്തും ഇഷ്ടം പോലെ കിട്ടിക്കൊണ്ടിരുന്ന മത്സ്യം ആയിരുന്നു മത്തി. ചില സീസണുകളില്‍ മത്തി ലഭ്യത ഏറുകയും വില അത്രയേറെ കുറയുകയും ചെയ്യുമായിരുന്നു. ആളുകള്‍ വലിയ അളവില്‍ മത്തി വാങ്ങി കൃഷിയിടങ്ങളില്‍ വളമായി പോലും ഉപയോഗിച്ചിരുന്ന ഒരു കാലം അത്ര പിറകിലല്ല.
എന്നാല്‍, ഈ ട്രോളിങ് നിരോധന കാലത്ത് മലയാളിക്ക് കണികാണാന്‍ കിട്ടാത്ത ഒരു സാധനമായി മത്തി മാറിക്കഴിഞ്ഞിരിക്കുന്നു. വിലയാണെങ്കില്‍ തൊട്ടാല്‍ പൊള്ളുന്ന അത്രയും കൂടുകയും ചെയ്തു. എങ്ങനെയാണ് ഇത് സംഭവിച്ചത്, എന്താണ് കേരളത്തിലെ മത്തി ക്ഷാമത്തിന് കാരണം...?
പാവപ്പെട്ടവന്റെ മത്സ്യം
സാര്‍ഡീനിയ ദ്വീപിന് സമീപത്ത് വച്ച് കണ്ടെത്തിയ മത്സ്യം എന്ന നിലയില്‍ സാര്‍ഡൈന്‍ എന്നാണ് മത്തി ഇംഗ്ലീഷില്‍ അറിയപ്പെടുന്നത്. കേരളത്തില്‍ മത്തിയ്ക്ക് ചാള എന്നൊരു പേരുകൂടിയാണ്. ഓരോ സീസണനുസരിച്ച് വലിപ്പത്തിലും രുചിയിലും ഉണ്ടാകുന്ന വ്യത്യാസം അനുസരിച്ച് മത്തിയ്ക്ക് പ്രാദേശിക പേരുകള്‍ വേറേയും കാണാം.
എന്തായാലും പാവപ്പെട്ടവന്റെ മത്സ്യം എന്നാണ് മത്തി ലോക വ്യാപകമായി അറിയപ്പെടുന്നത്.
മൂന്നിലൊന്നും മത്തി തന്നെ
കടല്‍ മത്സ്യങ്ങളാണ് ആഹാരാര്‍ത്ഥം ഏറ്റവും അധികം പിടിക്കപ്പെടുന്നവ. ലോകത്തിലെ മൊത്തം കണക്കെടുത്താല്‍ ഇതിന്റെ മൂന്നിലൊന്നും മത്തിയാണത്രെ. അപ്പോള്‍ നമ്മള് മലയാളികള്‍ മാത്രമല്ല, ലോകത്തിലെ വലിയ വിഭാഗം ജനങ്ങളും മത്തിയെ അവരുടെ ഇഷ്ട ഭക്ഷണമായി കാണുന്നുണ്ട് എന്ന് സാരം. അത് മാത്രമല്ല, മത്സ്യബന്ധത്തില്‍ ഏറ്റവും അധികം ലഭിക്കുന്ന മത്സ്യവും മത്തി തന്നെയാണ്.
കേരളത്തിന്റെ സ്വന്തം
കേരള തീരത്ത് ലഭിക്കുന്ന മത്തിയ്ക്ക് പ്രത്യേക രുചിയുണ്ട് എന്നൊക്കെയാണ് മലയാളികള്‍ അവകാശപ്പെടാറുള്ളത്. മറ്റിടങ്ങളില്‍ നിന്ന് ലഭിക്കുന്ന മത്തിയ്ക്ക് ഈ രുചി കിട്ടാറില്ലെന്നും അനുഭവസ്ഥര്‍ പറയുന്നു.
ഏഴ് വര്‍ഷം മുമ്പ് വരെ കേരളത്തിലെ മത്തി ലഭ്യത വലുതായിരുന്നു. 2012 ല്‍ കേരളത്തില്‍ ആകെ ലഭിച്ചത് 4 ലക്ഷം ടണ്‍ മത്തിയായിരുന്നു എന്നാണ് കണക്ക്.
മത്തിയില്ലാത്ത കേരളം
എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മത്തിയുടെ ലഭ്യത കേരള തീരത്ത് കുത്തനെ കുറയുകയായിരുന്നു. 2012 ല്‍ നാല് ലക്ഷം ടണ്‍ ലഭിച്ചപ്പോള്‍ 2016 ല്‍ അത് വെറും 48,000 ടണ്‍ ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം കേരള തീരത്ത് നിന്ന് മൊത്തം ലഭിച്ചത് 77,000 ടണ്‍ മത്തി മാത്രമാണ്. ചുരുക്കി പറഞ്ഞാല്‍ കേരളത്തിലെ മത്തി ലഭ്യത വര്‍ഷാവര്‍ഷം കുറഞ്ഞുവരികയാണെന്ന് അര്‍ത്ഥം.
മഴ തുടങ്ങിയിട്ടും
മഴക്കാലത്താണ് കേരളത്തില്‍ ഏറ്റവും അധികം മത്തി ലഭിക്കാറുള്ളത്. എന്നാല്‍ ഇത്തവണ മഴ തുടങ്ങിയിട്ടും മത്തി ലഭ്യത കൂടിയിട്ടില്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ആണ് മത്തി പിടിക്കുന്നതില്‍ മുന്നില്‍ . പ്രത്യേകിച്ച് ട്രോളിങ് നിരോധന കാലത്ത് യന്ത്ര വത്കൃത ബോട്ടുകള്‍ക്ക് കടലില്‍ പോകാന്‍ ആവുകയും ഇല്ല. ഇത്തവണ മത്തി ലഭ്യത കുറഞ്ഞത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും വലിയ തിരിച്ചടിയാണ്.
കാലാവസ്ഥാ വ്യതിയാനം
കാലാവസ്ഥാ വ്യതിയാനും മത്തിയുടെ എണ്ണത്തില്‍ വലിയ കുറവ് വരുത്തിക്കൊണ്ടിരിക്കുകയാണെന്നും പഠനങ്ങളുണ്ട്. എന്തായാലും ഇത്തവണ മത്തി കുറയാന്‍ കാരണം മധ്യശാന്ത സമുദ്രത്തിലെ ഉയര്‍ന്ന ചൂടാണെന്നാണ് പറയുന്നത്. മത്തി മുട്ടയുടെ അളവും ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്.
വില കത്തിക്കയറി
ഇത്തവണ മത്തിവില റെക്കോര്‍ഡ് ഭേദിച്ച് മുന്നോട്ട് പോയതും കേരളം കണ്ടു. ചിലയിടങ്ങളില്‍ മത്തിയ്ക്ക് ഒരു വേള കിലോഗ്രാമിന് 400 രൂപ വരെ എത്തിയിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിലയില്‍ കുറവ് വന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ മത്തി ലഭ്യത കൂടും എന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികള്‍.