പത്തനംതിട്ടയിലെ നനഞ്ഞ പടക്കമായി കെ സുരേന്ദ്രന്‍: ബിജെപി നേതൃത്വത്തിന്‍റെ വിലയിരുത്തല്‍ ഇങ്ങനെ
പത്തനംതിട്ട: സംസ്ഥാനത്ത് ബിജെപി ഇത്തവണ ഏറ്റവും പ്രതീക്ഷ പുലര്‍ത്തിയ മണ്ഡലങ്ങളില്‍ ഒന്നായിരുന്ന ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട. ഇത്തവണ മണ്ഡലത്തില്‍ ഹൈന്ദവ വോട്ടുകള്‍ ബിജെപിക്ക് അനുകൂലമായി ഏകീകരിക്കപ്പെടുമെന്നും പാര്‍ട്ടി കണക്കാക്കി. എന്നാല്‍ ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരെ മുന്‍പന്തിയില്‍ ഉണ്ടായിരുന്നിട്ട് കൂടി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് കാര്യമായ ഒരു സ്വാധീനവും മണ്ഡലത്തില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ബിജെപിയുടെ എല്ലാ പ്രതീക്ഷകളേയും അസ്ഥാനത്താക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണി മണ്ഡലത്തില്‍ ഹാട്രിക് വിജയവും നേടി.
ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്ന വോട്ടുകള്‍ യുഡിഎഫിനും ബിജെപിക്കുമായി ഭിന്നിച്ച് പോയതാണ് സുരേന്ദ്രന്‍റെ പരാജയത്തിലേക്ക് നയിച്ചതെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. വിശദാംശങ്ങളിലേക്ക്
ത്രികോണ മത്സരം
ശബരിമല പ്രക്ഷോഭത്തിന്റെ ഭാഗമായി ജയിലില്‍ കിടന്ന കെ സുരേന്ദ്രനെ ബിജെപി പത്തനംതിട്ടയില്‍ നിയോഗിച്ചത് തന്നെ വിശ്വാസി വോട്ടുകള്‍ ലക്ഷ്യമിട്ട് കൊണ്ടാണ്. വീണ ജോര്‍ജിനും ആന്റോ ആന്റണിക്കും ശക്തമായ മത്സരം തന്നെ പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ കാഴ്ച വെക്കുകയും ചെയ്തിരുന്നു.
ഹൈന്ദവ വോട്ടുകള്‍
സിപിഎം കുടുംബങ്ങളില്‍ നിന്നടക്കം സുരേന്ദ്രന് വോട്ട് കിട്ടിയിട്ടുണ്ട് എന്നാണ് ബിജെപി അവകാശപ്പെട്ടിരുന്നു. ശബരിമലയില്‍ നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചത് അടക്കമുളള കേസുകളില്‍ ജയിലില്‍ കിടന്ന കെ സുരേന്ദ്രന് അനുകൂലമായി പത്തനംതിട്ടയില്‍ ഹൈന്ദവ വോട്ടുകള്‍ ഏകീകരിക്കപെടുമെന്നായിരുന്നു ഇത്തവണ ബിജെപി കണക്ക് കൂട്ടിയത്.
അടൂരില്‍ വീണ
എന്നാല്‍ 2014 നെക്കാള്‍ ഒന്നരലക്ഷം വോട്ടുകള്‍ മണ്ഡലത്തില്‍ നേടാന്‍ കഴിഞ്ഞുവെന്നതാണ് ബിജെപിക്ക് ആകെയുള്ള ആശ്വാസം. മണ്ഡലത്തിലെ ഏഴില്‍ ആറ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണിക്ക് വ്യക്തമായ ലീഡ് നേടാന്‍ ആയി. ശബരിമല വിഷയത്തില്‍ പ്രക്ഷോഭങ്ങള്‍ നടന്ന പന്തളം അടങ്ങുന്ന അടൂര്‍ മണ്ഡലത്തിലും സുരേന്ദ്രന് മുന്നേറാന്‍ ആയില്ല.
ആറന്‍മുളയിലും തിരിച്ചടി
അടൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ്ജ് ആണ് ലീഡ് ചെയ്തത്. അതേസമയം ഇവിടെ മാത്രം രണ്ടാം സ്ഥാനം സുരേന്ദ്രന് ലഭിച്ചു. എന്‍എസ്എസിന്‍റെ പിന്തുണ കിട്ടാതിരുന്നതാണ് വീണാ ജോര്‍ജ്ജിന്‍റെ മണ്ഡലമായ ആറന്‍മുളയില്‍ തിരിച്ചടി നേരിടാന്‍ കാരണമായതെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.
എന്‍എസ്എസ് നിലപാട്
ശബരിമലയില്‍ പിണറായി സര്‍ക്കാരിനെതിരെ നിലപാടെടുത്ത എന്‍എസ്എസ് പക്ഷേ സുരേന്ദ്രന് വോട്ട് ചെയ്തില്ല. തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് വരെ സര്‍ക്കാരിനെതിരേയും സിപിഎമ്മിനെതിരേയും നിലപാടെടുത്ത എന്‍എസ്എസ് തിരഞ്ഞെടുപ്പ് അടുത്തതോടെ സമദൂര നിലപാട് തുടരുമെന്ന് ആവര്‍ത്തിച്ചു.
യുഡിഎഫിന് കിട്ടി
അതേസമയം ഈ വോട്ടുകള്‍ എല്ലാം യുഡിഎഫിനാണ് ലഭിച്ചതെന്നും ബിജെപി കണക്കാക്കുന്നു. പ്രതീക്ഷിച്ചതിലേറെ തിരിച്ചടിയാണ് പിസി ജോര്‍ജ്ജിന്‍റെ തട്ടകമായ പൂഞ്ഞാറില്‍ നിന്നും കാഞ്ഞിരപ്പള്ളിയില്‍ നിന്നും ബിജെപിക്ക് കിട്ടിയത്. ആകെ ലഭിച്ച 2,97,396 വോട്ടുകളിൽ പൂഞ്ഞാറിൽ നിന്നുള്ളത് 30990 വോട്ടുകൾ മാത്രമാണ്.
പൂഞ്ഞാറില്‍
ഇവിടേയും ആന്‍റോ ആന്‍റണിയും വീണാ ജോര്‍ജ്ജുമാണ് ഒന്നും രണ്ടും സ്ഥാനത്ത് എത്തിയത്. പിസി ജോര്‍ജ്ജ് ഫാക്ടര്‍ ബിജെപിക്ക് ഗുണകരമായില്ലെന്ന് കെ സുരേന്ദ്രനും പരസ്യമായി സമ്മതിച്ചു. അതേസമയം സുരേന്ദ്രന്‍റെ കാലുവാരിയത് ഒപ്പം നടന്നവരാണെന്നാണ് പിസി ജോര്‍ജ്ജിന്‍റെ ആരോപണം.
Recommended Video
ആശ്വാസം ഇങ്ങനെ
2014 ല്‍ ആറന്മുള സമരമാണ് വോട്ടാക്കി മാറ്റാന്‍ ബിജെപി ശ്രമിച്ചത്. അന്ന് ബിജെപി സ്ഥാനാര്‍ഥിയായ എംടി രമേശ് 1,38,954 വോട്ടുകളാണ് നേടിയത്. ശബരിമല വിഷയം കത്തിച്ച് ഇത്തവണ രണ്ടര ലക്ഷം വോട്ടുകള്‍ എങ്കിലും നേടാന്‍ ആയെന്നതാണ് ബിജെപിക്ക് ആകെയുള്ള ആശ്വാസം.