മെഡിക്കൽ കോളേജിന് ഇന്ദിരാ ഗാന്ധിയുടെ പേര് മാറ്റി കരുണാകരന്റെ പേര് നൽകിയതെന്തിന്? ചോദ്യവുമായി വീണ
ആശുപത്രികളിലെ പൊതിച്ചോർ വിതരണത്തിന് എതിരെയുളള ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ പ്രസ്താവനയെ വിമർശിച്ച് മുൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. സർക്കാർ ആശുപത്രികളിൽ നിന്നും ജനങ്ങളെ അകറ്റി വമ്പൻ കോർപറേറ്റുകളുടെ ആശുപത്രി അല്ലാതെ മറ്റ് ആശ്രയം ഇല്ല എന്ന സ്ഥിതി ഉണ്ടാക്കാനുളള പരിശ്രമം ആണ് നടക്കുന്നതെന്ന് വീണാ ജോർജ് ആരോപിച്ചു.
വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' മെഡിക്കൽ കോളേജുകളിലുൾപ്പെടെ സർക്കാർ ആശുപത്രികളിൽ എത്തുന്ന ഈ സാധാരണക്കാർക്ക് പൊതിച്ചോർ നൽകുന്ന ആശ്വാസം കാണാതെ കെ. മുരളീധരൻ ഇതിൽ കാണുന്ന തിന്മ എന്താണ്?? എന്തിന് ഈ മനുഷ്യരെ നിസ്സഹായരാക്കുന്നു? ഇവരെ സർക്കാർ ആശുപത്രികളിൽ നിന്ന് അകറ്റുകയാണോ ലക്ഷ്യം??
പൊതിച്ചോർ വിലക്കുന്നവർ, ബദൽ സംവിധാനത്തിന് ഒരു രൂപ വകയിരുത്തിയിട്ടുണ്ടോ?? ഇല്ലല്ലോ.
ഇല്ലെന്ന് മാത്രമല്ല എൽഡിഎഫ് സർക്കാരിന്റെ കാലത്തേക്കാൾ 500 കോടി രൂപ കുറവാണ് ആരോഗ്യ മേഖലയ്ക്ക് യുഡിഎഫ് ആകെ വകയിരുത്തിയിരിക്കുന്നത്. അങ്കണവാടി കുഞ്ഞുങ്ങൾക്ക് കഴിഞ്ഞ സർക്കാർ 2023ൽ ആരംഭിച്ച മുട്ടയും പാലും (അതുവഴി മുട്ട ബിരിയാണിയും) മുടക്കിയ സർക്കാർ എങ്ങനെയാണ് ലക്ഷക്കണക്കിന് ആളുകൾക്ക് ഓരോ ദിവസവും ഭക്ഷണം കൊടുക്കുക??

പൊതിച്ചോർ വിലക്കുന്നതിലൂടെ ആശുപത്രികളിൽ എത്തുന്ന ജനങ്ങളുടെ അന്നം ആണ് സർക്കാർ മുട്ടിക്കുന്നത്. സർക്കാർ ആശുപത്രികളിൽ നിന്ന് ജനങ്ങളെ എങ്ങനെയും ഓടിച്ചു വിടുക; വമ്പൻ കോർപറേറ്റുകളുടെ ആശുപത്രി അല്ലാതെ മറ്റ് ആശ്രയം ഇല്ല എന്ന സ്ഥിതി ഉണ്ടാക്കുക - ഇതിനു വേണ്ടിയുള്ള പരിശ്രമം ആണ് ഇപ്പോൾ നടക്കുന്നത്.
പൊതിച്ചോറിൽ രാഷ്ട്രീയം കണ്ടെത്തുന്നവർ പ്രഖ്യാപിച്ച മെഡിക്കൽ കോളേജിന് സ്വന്തം അച്ഛന്റെ പേര് നൽകിയതിന്റെ രാഷ്ട്രീയം എന്താണ് എന്ന ഡി.വൈ.എഫ്.ഐ.യുടെ ചോദ്യം പ്രസക്തമാണ്. അതും, ആദ്യം ഇറക്കിയ ഉത്തരവിൽ 'സർക്കാർ മെഡിക്കൽ കോളേജ് 'എന്ന് ഇല്ലായിരുന്നു. കെ. കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ് എന്ന് മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച ഇന്ദിരാ ഗാന്ധി മെഡിക്കൽ കോളേജാണ് ഈ യുഡിഎഫ് സർക്കാർ ഇന്ദിരാ ഗാന്ധിയുടെ പേര് മാറ്റി കെ. കരുണാകരൻ മെമ്മോറിയൽ ആക്കിയിരിക്കുന്നത്. ഇന്ദിരാ ഗാന്ധിയുടെ പേര് മാറ്റി കെ. കരുണാകരന്റെ പേര് നൽകിയതിലെ രാഷ്ട്രീയം എന്തായിരിക്കും?''


Click it and Unblock the Notifications