പങ്കാളി കൈമാറ്റ കേസ്: കൊല്ലപ്പെട്ട പരാതിക്കാരിയുടെ ഭർത്താവും മരിച്ചു
കോട്ടയം: പങ്കാളിയെ കൈമാറിയ സംഭവത്തില്‍ പരാതിക്കാരിയുടെ ഭര്‍ത്താവും മരിച്ചു. കോട്ടയം മണര്‍കാട് കാഞ്ഞിരത്തുമൂട്ടില്‍ ഷിനോ മാത്യു ആണ് മരിച്ചത്. ജൂബി ജേക്കബ് കൊല്ലപ്പെട്ടതിന് പിന്നാലെ ഷിനോ മാത്യു വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. മേയ് 19ന് ആണ് ജൂബിയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ജൂബിയുടെ മരണത്തിന് പിന്നാലെ ഷിനോയ്‌ക്കെതികരെ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച ഷിനോ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് മരിച്ചത്. പൊളോണിയം എന്ന മാരക വിഷമാണ് ഇയാള്‍ കഴിച്ചത് എന്നാണ് പൊലീസിനോട് പറഞ്ഞത്. വിഷം കഴിച്ച് ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

അവിടെ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്ത് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷം ചോദ്യം ചെയ്യാനിരിക്കെയാണ് മരണം. സോഷ്യല്‍ മീഡിയ വഴി പങ്കാളികളെ കൈമറ്റം ചെയ്തതിന് ഷിനോയ്‌ക്കെതിരെ ജൂബി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ വീടിനുള്ളില്‍ ക്രൂരമായി ജൂബി കൊല്ലപ്പെട്ടുകയാണുണ്ടായത്. കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം.
കഴുത്തില്‍ ആഴത്തിനുള്ള മുറിവേറ്റതാണ് മരണകാരണം. കത്തി ഉപയോഗിച്ച് കഴുത്തിലെ ഞരമ്പ് മുറിച്ചാണ് കൊലപാതകം നടത്തിയതെന്ന് കരുതുന്നു. രക്തം അമിതമായി വാര്‍ന്നുകിടന്ന നിലയിലായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പങ്കാളി കൈമാറ്റ കേസിലെ പല നിര്‍ണായക വിവരങ്ങളും അന്ന് പുറത്തുവന്നത്. ഇതിന് ശേഷം ഭര്‍ത്താവുമായി അകന്ന് വീട്ടില്‍ കഴിയുകയായിരുന്നു.
ഫേസ്ബുക്ക്, ടെലഗ്രാം, വാട്‌സാപ്പ് എന്നിവ വഴിയാണ് പങ്കാളി കൈമാറ്റ കേസില്‍ ഉള്‍പ്പെട്ടവരുടെ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. മീറ്റ് അപ്പ് കേരള, കപ്പിള്‍ മീറ്റ് കേരള, കുക്ക് ഹോള്‍ഡ് കേരള, റിയല്‍ മീറ്റിങ് തുടങ്ങിയ പേരുകളിലാണ് ഈ ഗ്രൂപ്പുകള്‍ അറിയപ്പെട്ടിരുന്നത്. ഇതില്‍ അംഗമാകുന്നവര്‍ ചിത്രങ്ങള്‍ അയച്ചുനല്‍കിയും സന്ദേശങ്ങള്‍ അയച്ചും പരസ്പരം പരിചയപ്പെടും. തുടര്‍ന്ന് പങ്കാളികളെ കൈമാറാന്‍ താത്പര്യമുണ്ടെന്ന് അറിയിക്കും.
ഒരേസമയം ഒന്നിലധികംപേരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചെന്ന് അന്ന് ഒരു പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു. പലവിധത്തിലുള്ള ലൈംഗികവൈകൃതങ്ങള്‍ക്കും യുവതി ഇരയായിരുന്നു. മറ്റുള്ളവരുമായി ലൈംഗികബന്ധത്തിന് വിസമ്മതിച്ചാല്‍ ആത്മഹത്യചെയ്യുമെന്ന് വരെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയിരുന്നെന്നും പരാതിയില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications