ദർശനത്തിന് എത്തിയ ശബരിമല കർമ്മ സമിതി നേതാവിന് നേർക്ക് കാട്ടുപന്നി ആക്രമണം, തിരികെ മടങ്ങി
പമ്പ: സംസ്ഥാനത്തുണ്ടായ പ്രളയവും തുടര്‍ന്നുണ്ടായ ദുരന്തങ്ങളും ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുളള അയ്യപ്പ കോപത്തിന്റെ ഫലമാണ് എന്നാണ് ഒരു കൂട്ടര്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് വിശ്വാസ സംരക്ഷണത്തിന് തെരുവില്‍ ഇറങ്ങിയവര്‍ക്കാവട്ടെ തിരിച്ചടികളുടെ പൂരമാണ്. ഏറ്റവും ഒടുവിലായി പണി കിട്ടിയിരിക്കുന്നത് ശബരിമല കര്‍മ്മ സമിതി നേതാവിന് തന്നെയാണ്.
ശബരിമല ദര്‍ശനത്തിന് എത്തിയ കര്‍മ്മ സമിതി നേതാവും ബിജെപി മുന്‍സിപ്പല്‍ കൗണ്‍സിലറും ആയ വി ഹരികുമാറിനെ കാട്ടുപന്നി ആക്രമിച്ചു. പമ്പയില്‍ വെച്ച് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. പന്നി ഹരികുമാറിന്റെ പിറകേ ഓടി തേറ്റ കൊണ്ട് കുത്തുകയായിരുന്നു.
പന്നി ആക്രമണത്തില്‍ ഹരികുമാറിന്റെ വലത് കാല്‍മുട്ടിന് പരിക്കേറ്റിട്ടുണ്ട്. ഹരികുമാറിനെ പമ്പയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ദര്‍ശനം നടത്താനാവാതെ ഹരികുമാര്‍ നാട്ടിലേക്ക് മടങ്ങി. ശബരിമല സ്ത്ര പ്രവേശനത്തിന് എതിരെയുളള പ്രതിഷേധങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ഹരികുമാറിന്റെത്.
അതേസമയം ശബരിമല കര്‍മ്മ സമിതി നേതാവിനെ കാട്ടുപന്നി ആക്രമിച്ചത് സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയാണ്. എന്തിനും ഏതിനും അയ്യപ്പ കോപമെന്ന് പറയുന്നവര്‍ പന്നി ആക്രമണവും അയ്യപ്പ കോപത്തിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്. പന്നി ഒരു അവതാരം കൂടിയാണെന്നും ചിലര്‍ ഓര്‍മ്മപ്പെടുത്തുന്നു. ദൈവത്തിന്റെ കൊട്ടേഷന്‍ നേരിട്ട് നടപ്പാക്കിയ അല്‍-പന്നി എന്നും പന്നിയെ ഒക്കെ എണീറ്റ് നിന്ന് സല്യൂട്ട് അടിക്കേണ്ട നിമിഷം എന്നൊക്കെയാണ് ട്രോളുകള്‍ ഇറങ്ങുന്നത്.