മറയൂരില്‍ കാട്ടാന ശല്യം: ഏക്കറു കണക്കിന് കൃഷി നശിച്ചു, സൗരോർജ വേലിയും പരിഹാരമായില്ല
മറയൂര്‍: കാട്ടാന ശല്യത്തിന് അറുതിയില്ലാതെ മറയൂര്‍ മേഖല. വരള്‍ച്ചയെയും പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ച് നട്ടുപരിപാലിച്ച ഏക്കറ് കണക്കിന് വാഴത്തോട്ടം കാട്ടാനയുടെ ആക്രമണത്തില്‍ നശിച്ചു. മറയൂര്‍ കാരായൂര്‍ സ്വദേശികളായ പ്രഭുവിന്റെയും രഘുവിന്റെയും വാഴത്തോട്ടമാണ് കാട്ടാനക്കൂട്ടം ഒറ്റ ദിവസം കൊണ്ട് നാമവശേഷമാക്കിയത്.ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് ഇവര്‍ക്ക് ഉണ്ടായത്. കഴിഞ്ഞ ദിവസം നാട്ടിലിറങ്ങിയ കാട്ടാന കൂട്ടം വന്‍തോതിലാണ് കൃഷിവിളകള്‍ നശിപ്പിച്ചത്.
കുലച്ച വാഴകള്‍ പൂര്‍ണ്ണമായും നശിപ്പിക്കപെട്ടതിനാല്‍ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് തോട്ടം ഉടമകള്‍. കാരയൂര്‍ ആടിവയല്‍ ഭാഗത്തുള്ള പ്രഭുവിന്റെ ഞാലിപ്പൂവന്‍ വാഴതോട്ടത്തില്‍ കയറിയ കാട്ടാനക്കൂട്ടം നൂറോളം വാഴകളാണ് പൂര്‍ണ്ണമായും നശിപ്പിച്ചത്. സമീപത്തെ കാരയൂര്‍ റിസര്‍വ്വില്‍ നിന്നും പുറത്തിറിങ്ങിയ കാട്ടനകള്‍ ഗ്രാമവാസികള്‍ സ്ഥാപിച്ച സൗരോര്‍ജ്ജ വേലിയും തകര്‍ത്താണ് തോട്ടത്തില്‍ എത്തിയത്്.കട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഗ്രാമവാസികള്‍ ഒരു വര്‍ഷം മുന്‍പ് ഒരോ വീടുകളില്‍ നിന്നും പിരിവെടുത്താണ്് സൗരോജ്ജ വേലി നിര്‍മ്മിച്ചിരുന്നത്. രാത്രി കാടിറങ്ങിയെത്തിയ കാട്ടനകളെ രാവിലെ ഏഴുമണിയോടെയാണ് ഗ്രാമവാസികള്‍ തുരത്തിയത്.
അപ്പോഴേക്കും വാഴത്തോട്ടം പൂര്‍ണ്ണമായും നശിപ്പിച്ചിരുന്നു. കാട്ടന കൃഷിയിടത്തിലേക്ക് കടന്നിട്ടും അവയെ തുരത്താനോ ഗ്രാമവാസികളെ അറിയിക്കാനോ വനപാലകരും വാച്ചര്‍മാരൂം തയ്യാറായില്ലെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. കഴിഞ്ഞ എട്ടുമാസങ്ങളായി കാട്ടാനയുടെ ശല്യം ഇല്ലാതിരുന്ന പ്രദേശമാണ് അഞ്ചുനാട് ഗ്രമങ്ങളില്‍ ഉള്‍പ്പെട്ട കാരയൂര്‍. മികച്ച കാര്‍ഷിക മേഖലകളില്‍ ഒന്നാണ് ഇവിടം കവുങ്ങ് , വാഴ, കരിമ്പ് എന്നിവയാണ് പ്രധാനമായും കൃഷി ചെയ്തു വരുന്നത്. വരും ദിവസങ്ങളിലും കാട്ടാനകൂട്ടം കാടിറങ്ങി മറ്റു കൃഷിയിടങ്ങളിലേക്കെത്താനും സാധ്യതയുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു.