നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടംഒറ്റപ്പാലത്തേക്ക്!പ്രദേശത്ത് 144 പ്രഖ്യാപിച്ചു!ആനകളെ തുരത്തൽ അസാദ്ധ്യം
വനപ്രദേശത്തു നിന്നും ഏകദേശം 60 കിലോമീറ്ററോളം മാറിയാണ് നിലവിൽ കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്.
ഒറ്റപ്പാലം: പാലക്കാട്-തൃശൂർ ജില്ലകളുടെ അതിർത്തി പ്രദേശത്ത് നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ ഇതുവരെ തുരത്താനായില്ല. ഒരു കൊമ്പനും പിടിയാനയും കുട്ടിയാനയുമായാണ് രണ്ട് ദിവസമായി നാട്ടിലിറങ്ങി വിലസുന്നത്. കാട്ടാനകൾ നാട്ടിലിറങ്ങിയതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കാട്ടാനക്കൂട്ടത്തെ കഴിഞ്ഞ ദിവസം വൈകീട്ട് പെരിങ്ങോട്ടുകുറിശ്ശിയിൽ നിന്നും ഭാരതപ്പുഴയോരത്തേക്ക് ഓടിച്ചിരുന്നു. നാട്ടുകാരും വനംവകുപ്പും പടക്കം പൊട്ടിച്ചാണ് കാട്ടാനക്കൂടത്തെ ജനവാസ മേഖലയിൽ നിന്നും ഓടിച്ചത്. പാലപ്പുറത്തിനും കൂത്താമ്പള്ളിക്കുമിടയിൽ ഭാരതപ്പുഴയിലാണ് ഇപ്പോൾ കാട്ടാനക്കൂട്ടമുള്ളത്.

പുഴയുടെ ഇരുഭാഗത്തും നാട്ടുകാർ കൂടിനിൽക്കുന്നതിനാൽ കാട്ടാനക്കൂട്ടം പുഴയുടെ നടുവിലാണ്. വനപ്രദേശത്തു നിന്നും ഏകദേശം 60 കിലോമീറ്ററോളം മാറിയാണ് നിലവിൽ കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. അതിനാൽ പടക്കം പൊട്ടിച്ച് കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് ഓടിക്കുന്നത് ശ്രമകരമാണെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. ആനകളെ കാടു കയറ്റുന്നതിൽ വിദഗ്ദരായ മുത്തങ്ങയിലെ സംഘം കുങ്കിയാനകളുമായി ഉടൻ പാലക്കാട്ടേക്ക് എത്തുമെന്നും വനംവകുപ്പ് അറിയിച്ചു.
അതേസമയം, കാട്ടാനകളിറങ്ങിയ കൂത്താമ്പുള്ളി മേഖലയിൽ 144 പ്രഖ്യാപിച്ചു. ആനയിറങ്ങിയതറിഞ്ഞ് കൂടിനിൽക്കുന്ന ജനങ്ങളെ പിരിച്ചുവിടാനായാണ് പോലീസ് 144 പ്രഖ്യാപിച്ചത്. ഭാരതപ്പുഴയുടെ ഇരുഭാഗത്തും വൻ ജനക്കൂട്ടമുള്ളത് പോലീസിനും വനംവകുപ്പിനും തലവേദനയുണ്ടാക്കിയിരുന്നു. മൂന്ന് ആനകളുള്ളതിനാലും, ഇവ ഭയന്ന് അക്രമാസക്തരാകാൻ സാദ്ധ്യതയുള്ളതിനാലും മയക്കുവെടി വെയ്ക്കാനാകില്ലെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.












Click it and Unblock the Notifications