തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണം വീഴുമോ? അവിശ്വാസത്തിന് യുഡിഎഫ്
സത്യപ്രതിജ്ഞ വിവാദത്തിന് പിന്നാലെ തിരുവനന്തപുരം കോര്‍പറേഷനില്‍ ബി ജെ പി ഭരണത്തിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി യു ഡി എഫ്. കോര്‍പറേഷനില്‍ ഭരണ പ്രതിസന്ധിയെന്ന് ചൂണ്ടിക്കാട്ടിയാണ് അവിശ്വാസ നീക്കം. ഇന്ന് വൈകീട്ട് പാർലമെൻ്ററി പാർട്ടി യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളും.
കോർപറേഷൻ ഭരണപ്രതിസന്ധിയാണെന്നും കൌണ്‍സിൽ യോഗം വിളിക്കാൻ പോലും ഭരണസമിതി തയ്യാറാകുന്നില്ലെന്നുമാണ് യു ഡി എഫ് ആരോപണം. അതേസമയം കോണ്‍ഗ്രസ് അവിശ്വാസം അവതരിപ്പിച്ചാൽ എൽ ഡി എഫ് എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഉറ്റുനോക്കപ്പെടുക.

101 അംഗ കോര്‍പറേഷനില്‍ ബി ജെ പിക്ക് 50 സീറ്റാണുള്ളത്.ഒരു സ്വതന്ത്രൻ്റെ പിന്തുണയോടെയാമ് ബി ജെ പി കോർപറേഷൻ ഭരിക്കുന്നത്. അതേസയം യു ഡി എഫിന് 20 സീറ്റും എൽ ഡി എഫിന് 29 സീറ്റും ആണ് ഉള്ളത്. യു ഡി എഫ് വിമതനായി മത്സരിച്ച മറ്റൊരു സ്വതന്ത്രനുമുണ്ട്.
ബി ജെ പി കൗണ്‍സിലര്‍ ആര്‍ സുഗതന്‍ കാപ്പ കേസില്‍ ജയിലിലാണ്. അതുകൊണ്ട് തന്നെ വിമതൻ്റെ കൂടി പിന്തുണയോടെ യു ഡി എഫും എൽ ഡി എഫും കൈകോർത്താൽ ബി ജെ പിക്ക് ഭരണം നഷ്ടമാകും. എന്നാൽ യു ഡി എഫുമായി എൽ ഡി എഫ് കൈകൊടുക്കുമോയെന്നതാണ് പ്രധാന ചോദ്യം.
ബിജെപിക്കെതിരെ ആഞ്ഞടിച്ച് കെഎസ് ശബരീനാഥൻ
45 ദിവസം കൊണ്ട് പല മാറ്റങ്ങളും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് ഭരണത്തിലേറിയവർ ഇപ്പോൾ കാഴ്ചവെയ്ക്കുന്നത് കോർപറേഷൻ കണ്ട ഏറ്റവും മോശം ഭരണമാണെന്ന് ശബരീനാഥൻ ആരോപിച്ചു. അധികാരത്തിലേറിയാൽ പ്രധാനമന്ത്രിയെ കൊണ്ടുവന്ന് വാരിക്കോരി പ്രഖ്യാപനങ്ങൾ നടത്തുമെന്ന് പറഞ്ഞവരാണ് ബിജെപിക്കാർ. എന്നാൽ യാതൊന്നും സംഭവിച്ചില്ല. 45 ദിവസം കൊണ്ട് മാറ്റം വരുമെന്നാണ് പറഞ്ഞത്. പക്ഷെ 45 വർഷം ഭരിച്ച ഇടതുപക്ഷത്തെക്കാൾ മോശമായിട്ടാണ് ബി ജെ പി ഭരണസംവിധാനം മുൻപോട്ട് പോകുന്നത്'ശബരീനാഥൻ പറഞ്ഞു.
ബിജെപി സേഫ് ആണ്; മേയർ വിവി രാജേഷ്
പ്രതിപക്ഷം അവിശ്വാസം അവതരിപ്പിച്ചാല്‍ അതിനെ നേരിടാണ് തങ്ങൾ തയ്യാറാണെന്ന് മേയർ വിവി രാജേഷ് പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അഞ്ചു വര്‍ഷത്തേക്ക് ബി ജെ പി സേഫ് ആണെന്നും മേയര്‍ പറഞ്ഞു. ജയിലിലുള്ള ബി ജെ പി കൗണ്‍സിലര്‍ സുഗതന്റെ ജാമ്യത്തിനായി ഉടൻ തന്നെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications