ശബരിമലയിൽ യുവതികളെ തടയാൻ 240 പേരെ എത്തിച്ചു, ഇക്കുറിയും യുവതികളെ കയറ്റില്ലെന്ന് പിസി ജോർജ്
പത്തനംതിട്ട: സുപ്രീം കോടതിയില്‍ നിന്ന് അന്തിമ വിധിയുണ്ടാകുന്നത് വരെ ശബരിമലയിലെ യുവതീ പ്രവേശനം അനുവദിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് കേരള സര്‍ക്കാര്‍. യുവതീ പ്രവേശനം അനുവദിച്ച 2018ലെ വിധിക്ക് സ്റ്റേ ഇല്ലാത്ത സാഹചര്യത്തില്‍ മല ചവിട്ടാന്‍ യുവതികള്‍ എത്തിയേക്കാം. എന്നാല്‍ ഇങ്ങനെ എത്തുന്നവര്‍ക്ക് സര്‍ക്കാര്‍ സുരക്ഷയൊരുക്കില്ല.
മഹാനാടകം ക്ലൈമാക്സിലേക്ക്! കോൺഗ്രസ്-എൻസിപി-സേന നേതാക്കൾ ഗവർണറെ കാണും, സർക്കാരുണ്ടാക്കുമെന്ന് ബിജെപി!
അതേസമയം യുവതീ പ്രവേശനം തടയാന്‍ ശബരിമല കര്‍മസമിതിയുടെ പ്രവര്‍ത്തകര്‍ ഊഴമിട്ട് ശബരിമലയിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ ശബരിമലയിലേക്ക് യുവതികളെ കയറ്റില്ലെന്നും തടയുമെന്നും പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ് പിസി ജോര്‍ജ് എംഎല്‍എ.
യുവതികൾ കയറേണ്ടെന്ന് സർക്കാർ
എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച് കൊണ്ടുളള സുപ്രീം കോടതി വിധി വന്നത് 2018 സെപ്റ്റംബര്‍ 28നാണ്. തുടര്‍ന്ന് തുലാമാസ പൂജകള്‍ക്കും ചിത്തിര ആട്ട വിശേഷത്തിനും ശബരിമല നട തുറന്നപ്പോള്‍ സന്നിധാനവും പരിസരവും സംഘര്‍ഷഭൂമിയായി. ഇത്തവണ അത്തരമൊരു അവസ്ഥ ആവര്‍ത്തിക്കുന്നത് ഒഴിവാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം.
അപേക്ഷ നൽകി 36 പേർ
ഇതുവരെ 36 യുവതികള്‍ ഓണ്‍ലൈനായി ശബരിമല ദര്‍ശനത്തിന് അപേക്ഷിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ സംരക്ഷണം ഒരുക്കിയില്ലെങ്കിലും ശബരിമലയില്‍ എത്തുമെന്നും എന്തെങ്കിലും സംഭവിച്ചാല്‍ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനായിരിക്കും എന്നുമാണ് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി വ്യക്തമാക്കിയിരിക്കുന്നത്. നാളെ ശബരിമല ദര്‍ശനത്തിനെത്തും എന്നാണ് തൃപ്തിയുടെ പ്രഖ്യാപനം.
തടയാൻ കർമ്മസമിതി
ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ തടയാനാണ് ശബരിമല കര്‍മ്മസമിതിയുടെ തീരുമാനം. മണ്ഡല മകരവിളക്ക് കാലത്ത് ഊഴമിട്ട് കര്‍മ്മസമിതി പ്രവര്‍ത്തകരെ സന്നിധാനത്ത് എത്തിക്കാനും യുവതീ പ്രവേശനം ഉണ്ടായാല്‍ തടയാനുമാണ് തീരുമാനം. യുവതീ പ്രവേശനത്തെ പിന്തുണയ്ക്കുന്നില്ല എന്ന നിലപാട് സര്‍ക്കാര്‍ കൈക്കൊണ്ടതോടെ പ്രത്യക്ഷ സമരം വേണ്ട എന്നും കര്‍മ്മ സമിതി തീരുമാനിച്ചിട്ടുണ്ട്.
തടയാൻ ആളെയിറക്കി
2018ലെ വിധിക്ക് ശേഷം യുവതീ പ്രവേശനത്തെ എതിര്‍ത്ത് പിസി ജോര്‍ജ് രംഗത്ത് വന്നിരുന്നു. എരുമേലി കടന്ന് ഒരു യുവതിയും ശബരിമലയ്ക്ക് പോകില്ല എന്നായിരുന്നു പിസി ജോര്‍ജിന്റെ ഭീഷണി. കഴിഞ്ഞ തവണ ശബരിമലയില്‍ യുവതികള്‍ കയറുന്നത് തടയാന്‍ താന്‍ 240 പേരെയാണ് കൊണ്ട് വന്നത് എന്നും ജനപക്ഷം ചെയര്‍മാനും പൂഞ്ഞാര്‍ എംഎല്‍എയുമായ പിസി ജോര്‍ജ് അവകാശപ്പെട്ടു.
യുവതികളെത്തിയാൽ തടയും
ആ സംഘത്തില്‍ മുസ്ലീമും ക്രിസ്ത്യാനിയുമടക്കമുളളവര് ഉണ്ടായിരുന്നു. അന്ന് ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിളള പത്തനംതിട്ടയില്‍ തന്നെ നില്‍ക്കുകയായിരുന്നുവെന്നും കെ സുരേന്ദ്രന് വന്നതിന് ശേഷമാണ് സമരം ശക്തി പ്രാപിച്ചത് എന്നും പിസി ജോര്‍ജ് പറഞ്ഞു. ഇക്കുറിയും യുവതികള്‍ ശബരിമല ദര്‍ശനം നടത്താന്‍ ശ്രമിച്ചാല്‍ തടയും.
മുഖ്യമന്ത്രിക്ക് വിശ്വാസം വന്നു
എന്നാല്‍ പ്രതിഷേധം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഒപ്പമായിരിക്കില്ല എന്നും പിസി ജോര്‍ജ് വ്യക്തമാക്കി. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. വിശ്വാസം സംരക്ഷിക്കപ്പെടും എന്ന ഉറപ്പ് ഇപ്പോഴുണ്ട്. ശബരിമലയില്‍ ഇനിയും സംഘര്‍ഷമുണ്ടാക്കരുത്. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ത്ഥി സൂചിപ്പിക്കുന്നത് മുഖ്യമന്ത്രിക്ക് ഇപ്പോള്‍ കുറച്ച് വിശ്വാസമൊക്കെ വന്നിട്ടുണ്ട് എന്നാണെന്നും പിസി ജോര്‍ജ് പറഞ്ഞു.
കറുപ്പുടുത്ത് സഭയിൽ
ഇടത് മുന്നണിയിലും യുഡിഎഫിലും പ്രവേശനം ലഭിക്കാതെ വന്നതോടെ ശബരിമല സമരത്തിന്റെ ചുവട് പിടിച്ചാണ് പിസി ജോര്‍ജും പാര്‍ട്ടിയും ബിജെപിക്കൊപ്പം ചേര്‍ന്നത്. ശബരിമല സമരത്തിലും ബിജെപിക്കൊപ്പം പിസി ജോര്‍ജുണ്ടായിരുന്നു. മാത്രമല്ല ശബരിമല വിഷയത്തിലെ ഐക്യദാര്‍ഢ്യം ഉറപ്പിക്കാന്‍ ബിജെപി എംഎല്‍എ ഒ രാജഗോപാലിനൊപ്പം കറുപ്പുടുത്ത് പിസി ജോര്‍ജ് നിയമസഭയിലെത്തുകയുമുണ്ടായിട്ടുണ്ട്.
Recommended Video
ശബരിമല വോട്ടായില്ല
ജനപക്ഷം പാര്‍ട്ടിയുണ്ടാക്കി എന്‍ഡിഎയുടെ ഭാഗമായ പിസി ജോര്‍ജ് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞടുപ്പില്‍ പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് വേണ്ടി പ്രചാരണത്തിനുമിറങ്ങി. ശബരിമല തന്നെയായിരുന്നു പ്രധാന പ്രചാരണ വിഷയം. എന്നാല്‍ കെ സുരേന്ദ്രന് കിട്ടിയത് മൂന്നാം സ്ഥാനം മാത്രമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും ബിജെപി പച്ച പിടിക്കാതെ പോയതോടെ എന്‍ഡിഎ വിടാനുളള ആലോചനയിലാണ് പിസി ജോര്‍ജും പാര്‍ട്ടിയുമെന്ന് സൂചനയുണ്ട്.