പാലക്കാട് പ്രചരണത്തിനെത്തും, വയനാട്ടിലും ചേലക്കരയിലും പോകും; അയഞ്ഞ് കെ മുരളീധരൻ
പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് പോകുമെന്ന് മുൻ എം പി കെ മുരളീധരൻ. പാർട്ടി നേതൃത്വം തന്നോട് നേരിട്ട് ആവശ്യപ്പെടാതെ പ്രചരണത്തിന് ഇല്ലെന്ന് പറഞ്ഞ് മണിക്കൂറുകൾക്കമാണ് പാലക്കാടേക്ക് എത്തുമെന്ന് മുരളീധരൻ വ്യക്തമാക്കിയത്. പാലക്കാട് മാത്രമല്ല വയനാട്ടിലും ചേലക്കരയിലും പ്രചരണത്തിൽ പങ്കെടുക്കുമെന്നും മുരളീധരൻ പറഞ്ഞു. മുക്കത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ആദ്യം വയനാട്ടിലേക്കാണ് പ്രചരണത്തിനായി പോകുന്നത്. എനിക്ക് സീറ്റ് നൽകിയത് രാജീവ് ഗാന്ധിയാണ്. 1991 മെയ് 10ന് എനിക്ക് വേണ്ടി വോട്ട് തേടി പിരിയാൻ നേരം അദ്ദേഹം പറഞ്ഞത് നമ്മുക്ക് ഡൽഹിയിൽ വെച്ച് കാണാം എന്നായിരുന്നു. പക്ഷെ അദ്ദേഹത്തിന്റ ജീവൻ നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ പുത്രി മത്സരിക്കുന്നിടത്ത് നിന്ന് തന്നെയാണ് തുടങ്ങേണ്ടത്. അതൊരു വൈകാരിക ബന്ധമാണ്.

പാലക്കാടും ചേലക്കരയിലും ഞാൻ പ്രചരണത്തിന് പോകും. 5 ന് ചേലക്കരയിലും 10 നും 11 നും താൻ പാലക്കാടും പ്രചരണം നടത്തും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ തനിക്ക് കത്തയക്കേണ്ട ആവശ്യമില്ല. അദ്ദേഹം പോകണമെന്ന് പറഞ്ഞാൽ തന്നെ ഞാൻ പോകും. അദ്ദേഹവുമായി അത്തരത്തിൽ വ്യക്തിപരമായ പ്രശ്നങ്ങൾ ഒന്നും തന്നെ തനിക്കില്ല. സംഘടന ചുമതലയുള്ള അഖിലേന്ത്യ സെക്രട്ടറി കെ സി വേണുഗോപാൽ തന്നോട് പ്രചരണത്തിന് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. കെ പി സി സി അധ്യക്ഷനും പറഞ്ഞിട്ടുണ്ട് താൻ പ്രചരണത്തിന് ഉണ്ടാകുമെന്ന്', കെ മുരളീധരൻ പറഞ്ഞു.
പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടാണ്. വയനാട്ടിലും പാലക്കാട്ടിലും ചേലക്കരയിലും കോൺഗ്രസ് വിജയിക്കും. ചേലക്കര സീറ്റ് ഞങ്ങൾ പിടിച്ചെടുക്കും. കോൺഗ്രസും മുസ്ലീം ലീഗും മികച്ച സഹകരണത്തോടെ പ്രവർത്തിക്കുന്ന മണ്ഡലം കൂടിയാണ് ചേലക്കര. ആ സമവാക്യം ഗുണം ചെയ്യും', കെ മുരളീധരൻ പറഞ്ഞു. പാലക്കാട് മണ്ഡലത്തിൽ കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡി സി സിയുടെ കത്ത് പുറത്ത് വന്നത് മുതൽ അതൃപ്തിയിലായിരുന്നു മുരളീധരൻ. വിഷയത്തിൽ തന്റെ അതൃപ്തി അദ്ദേഹം പരസ്യമായി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് മുരളീധരൻ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി പ്രചരണത്തിന് എത്തുമോയെന്ന ചോദ്യങ്ങൾ ഉയർന്നത്. തന്നോട് പാലക്കാടേക്ക് പോകാൻ പാർട്ടി ആവശ്യപ്പെട്ടാൽ നിർദ്ദേശം അനുസരിക്കുമെന്നായിരുന്നു ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത്.












Click it and Unblock the Notifications