ചെന്നിത്തല, മുല്ലപ്പള്ളി, ഉമ്മന്‍ ചാണ്ടി പിന്നെ ശബരിനാഥനും!!! ഈ പോസ്റ്റുകള്‍ മുക്കുമോ അതോ തിരുത്തുമോ
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ജി ലീനയുടെ വീട് ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് വന്നിരുന്നു. ലീനയുടെ വീട് ആക്രമിച്ചത് സിപിഎം പ്രവര്‍ത്തകര്‍ ആണെന്ന് അവര്‍ക്കാര്‍ക്കും ഒരും സംശയവും ഇല്ലായിരുന്നു!
കോൺഗ്രസ് വനിത നേതാവിന്റെ വീട് ആക്രമിച്ചത് സിപിഎം അല്ല, സ്വന്തം മകനും സുഹൃത്തും! വെട്ടിലായി കോൺഗ്രസ്
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, അരുവിക്കര എംഎല്‍എ കെഎസ് ശബരിനാഥന്‍ തുടങ്ങിയ പ്രമുഖര്‍ ലീനയുടെ വീട് സന്ദര്‍ശിക്കുകയും സിപിഎം അക്രമത്തെ അപലപിച്ച് ഫേസ്ബുക്ക് പോസ്റ്റ് എഴുതുകയും ചെയ്തവരാണ്.
ഇപ്പോഴിതാ ആ സത്യം വെളിപ്പെട്ടിരിക്കുകയാണ്. ലീനയുടെ മകനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനും ആയ നിഖില്‍ കൃഷ്ണന്‍ ആണ് ആക്രമണത്തിന് പിന്നില്‍ എന്ന്. ലീനയുടെ അറിവോടെ ആയിരുന്നത്രെ ഇത്! അന്ന് ഈ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത് എന്തൊക്കെ ആയിരുന്നു എന്ന് നോക്കാം...
ചെന്നിത്തലയ്ക്ക് ഉറപ്പാണ്
ജി ലീനയുടെ വീട് ആക്രമിച്ചത് സിപിഎം പ്രവര്‍ത്തകരാണ് എന്ന കാര്യത്തില്‍ രമേശ് ചെന്നിത്തലയ്ക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല. വീട് ആക്രമിച്ചതില്‍ അതി ശക്തമായി ചെന്നിത്തല പ്രതിഷേധിച്ചിട്ടും ഉണ്ട്. ലീനയുടെ വീട് ആക്രമിക്കപ്പെടുന്നത് ആദ്യമായിട്ടല്ല എന്നാണ് ചെന്നിത്തല പറയുന്നത്.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...
സിപിഎം ഗുണ്ടകളെന്ന്
മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇംഗ്ലീഷില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ലീനയുടെ പേര് പോലും മാറിപ്പോയി. ലീനയെ എലീന എന്നാണ് വിശേഷിപ്പിക്കുന്നത്. എന്തായാലും വീട് ആക്രമിച്ചവര്‍ സിപിഎം ഗുണ്ടകള്‍ ആണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഒരു സംശയവും ഇല്ല. അത് അദ്ദേഹം ഉറപ്പിച്ച് പറയുന്നുണ്ട്.
മുല്ലപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം...
ഉമ്മന്‍ ചാണ്ടിയുടെ വിവരണങ്ങള്‍
ചെന്നിത്തലയേയും മുല്ലപ്പള്ളിയേയും പോലെ അല്ല ഉമ്മന്‍ ചാണ്ടി. അദ്ദേഹം അക്രമം നടന്നത് എങ്ങനെയെന്ന് പോലും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിവരിക്കുന്നുണ്ട്. സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നില്‍ എന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നുമുണ്ട്. കൊലപാതക രാഷ്ട്രീയത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്ന് കൂടി അദ്ദേഹം പറയുന്നു.
ഉമ്മന്‍ ചാണ്ടിയുടെ പോസ്റ്റ് വായിക്കാം...
മുന്നണി പോരാളിയുടെ വീട്
യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയും കെപിസിസി അംഗവും ആയ ജി ലീനയെ കോണ്‍ഗ്രസിന്റെ തലസ്ഥാനത്തെ മുന്നണി പോരാളി എന്നാണ് കെഎസ് ശബരിനാഥന്‍ വിശേഷിപ്പിക്കുന്നത്. സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ലീനയുടെ വീട് ആക്രമിച്ചത് എന്ന കാര്യത്തില്‍ ശബരിനാഥനും ഒരു സംശയവും ഇല്ല.
ശബരിനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...
ഇരുട്ടിന്റെ മറവില്‍ അക്രമിക്കല്ലേ എന്ന് ലീന
'ഇരുട്ടിന്റെ മറവില്‍ അല്ല കമ്യൂണിസ്റ്റുകാരാ എന്റെ വീട്ടില്‍ അക്രമം അഴിച്ചുവിടേണ്ടത്. വെട്ടത്ത് വാ ഞാന്‍ എന്റെ വീട്ടില്‍ തന്നെ ഉണ്ടാവും. കൊല്ലാനാണെങ്കില്‍ നട്ടെല്ലുറപ്പോടെ വാ... ഞാന്‍ നിന്ന് തരാം. ഇത് ഒരുമാതിരി ശിഖണ്ഡികളുടെ പണി ആയി പോയി കമ്യൂണിസ്റ്റുകാരാ'- ഇങ്ങനെ ആയിരുന്നു ലീന ഫേസ്ബുക്കില്‍ എഴുതിയത്.
മകന്‍ തന്നെ പ്രതി, ലീനയുടെ അറിവോടെ
വീട് ആക്രമിച്ച കേസില്‍ ലീനയുടെ മകന്‍ അഖില്‍ കൃഷ്ണനേയാണ് പൂന്തുറ പോലീസ് പിടികൂടിയിട്ടുള്ളത്. ചോദ്യം ചെയ്യലില്‍ നിഖില്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ലീനയുടെ അറിവോടെയാണ് സംഭവം നടപ്പിലാക്കിയത് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍.
ഇനി ഈ സംഭവങ്ങളോട് എങ്ങനെ ആയിരിക്കും വീട് സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച നേതാക്കളുടെ പ്രതികരണം എന്നാണ് അറിയേണ്ടത്.
വീട് ആക്രമണം: ഗൂഢാലോചന തെളിഞ്ഞു; കോൺഗ്രസ് ദുരാരോപണം പിൻവലിക്കണമെന്ന് കടകംപള്ളി