ജലീലിനെ വീഴ്ത്താന്‍ തുരുപ്പുചീട്ടുമായി ലീഗ്; 'നന്മമരം' ഫിറോസ് കുന്നംപറമ്പില്‍ തവനൂരില്‍ സ്വതന്ത്രന്‍?
മലപ്പുറം: മുസ്ലീം ലീഗിനെ സംബന്ധിച്ച് അവരുടെ ഏറ്റവും വലിയ ശത്രുവാണ് കെടി ജലീല്‍. ലീഗ് വിട്ട് ഇടതിനൊപ്പം പോയി എന്നത് മാത്രമല്ല, മുസ്ലീം ലീഗിന്റെ സമുന്നതനായ നേതാവ് പികെ കുഞ്ഞാലിയ്ക്കുട്ടിയെ അട്ടിമറിക്കുയും ചെയ്ത ആളാണ് ജലീല്‍. അതിന് ശേഷം ഒരിക്കല്‍ പോലും കെടി ജലീല്‍ പരാജയം അറിഞ്ഞിട്ടില്ല.
ആരാണ് 'നന്മമരം' ഫിറോസ് കുന്നംപറമ്പില്‍? മൊബൈല്‍ ഷോപ്പ്, ചാരിറ്റി, പെര്‍ഫ്യൂം... അറിയേണ്ടതെല്ലാം
വെല്‍ഫെയറില്‍ വീണ്ടും ലീഗിന് പൊള്ളുന്നു; ഇത്തവണ യൂത്ത് ലീഗ് വക, പ്രതിരോധത്തില്‍ നേതൃത്വം
2006 ന് ശേഷം കെടി ജലീലിനോട് നേരിട്ട് മുട്ടാന്‍ മുസ്ലീം ലീഗിന് അവസരവും ലഭിച്ചില്ല. കുറ്റിപ്പുറം മണ്ഡലം മാറി തവനൂര്‍ ആയതോടെ കോണ്‍ഗ്രസ് സീറ്റ് എറ്റെടുക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ, ജലീലിനെ ഏത് വിധേനയും പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് ലീഗിന്റെ നീക്കം. കോണ്‍ഗ്രസ് അതിന് സമ്മതം മൂളുകയാണെങ്കില്‍, ജലീലിനെ അട്ടിമറിക്കാന്‍ പറ്റിയ സ്ഥാനാര്‍ത്ഥിയുണ്ട് എന്നാണ് ലീഗിന്റെ വാദം. പരിശോധിക്കാം...
ലീഗിന്റെ കോട്ട
മുസ്ലീം ലീഗിന്റെ കോട്ട എന്ന് വിശേഷിപ്പിക്കാവുന്ന മണ്ഡലം ആയിരുന്നു കുറ്റിപ്പുറം. ചാക്കീരി അഹമ്മദ്കുട്ടിയ്ക്കും കൊരമ്പയില്‍ അഹമ്മദ് ഹാജിയ്ക്കും ശഷം പികെ കുഞ്ഞാലിക്കുട്ടി തുടര്‍ച്ചയായി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്ന മണ്ഡലം. എന്നാല്‍ 2006 ലെ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം ആയിരുന്നു കുറ്റിപ്പുറം കാത്തുവച്ചത്.
ഐസ്‌ക്രീം പാര്‍ലര്‍ കേസ്
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുറ്റാരോപിതനായിരുന്ന പികെ കുഞ്ഞാലിക്കുട്ടിയെ തന്നെ കുറ്റിപ്പുറത്ത് മത്സരിപ്പിക്കാന്‍ ആയിരുന്നു ലീഗിന്റെ തീരുമാനം. ലീഗിനോട് തെറ്റിപ്പിരിഞ്ഞ് പുറത്തെത്തിയ കോളേജ് അധ്യാപകന്‍ കെടി ജലീല്‍, ലീഗിനെ വെല്ലുവിളിച്ച് സ്ഥാനാര്‍ത്ഥിയാകാനെത്തി. ജലീലിന് ഇടതുമുന്നണി പിന്തുണയും പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിൽ 8,781 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെടി ജലീൽ വിജയിച്ച് കയറിയത്.
ലീഗ് തകര്‍ന്ന തിരഞ്ഞെടുപ്പ്
മുസ്ലീം ലീഗ് മൊത്തത്തില്‍ വലിയ തകര്‍ച്ച നേരിട്ട തിരഞ്ഞെടുപ്പ് കൂടിയായിരുന്നു 2006 ലേത്. മൊത്തം ഏഴ് സീറ്റുകളിലേക്ക് മുസ്ലീം ലീഗ് ചുരുങ്ങി. കുറ്റിപ്പുറം മാത്രമല്ല, കോട്ടയെന്ന് കരുതിയ തിരൂരും മങ്കടയും പെരിന്തല്‍മണ്ണയും വരെ മലപ്പുറം ജില്ലയില്‍ ഇടത്തോട്ട് തിരിഞ്ഞു. കുഞ്ഞാലിക്കുട്ടി വിവാദം തന്നെ ആയിരുന്നു ഇത്തരമൊരു തിരിച്ചടിയ്ക്ക് വഴിവച്ചത്.
കടുത്ത ശത്രു
അന്ന് മുതല്‍ ഇന്ന് വരെ കെടി ജലീലും മുസ്ലീം ലീഗും ബദ്ധ ശത്രുക്കളാണ്. ഇടതുപക്ഷത്തെ മറ്റാരേക്കാളും മുസ്ലീം ലീഗ് കടന്നാക്രമിക്കുക കെടി ജലീലിനെ ആണ്. പിണറായി സര്‍ക്കാരില്‍ മന്ത്രിയായപ്പോള്‍ മുതല്‍, കെടി ജലീലിനെതിരെ മുസ്ലീം ലീഗും യൂത്ത് ലീഗും അത്രയേറെ ആരോപണങ്ങള്‍ കൊണ്ടുവന്നു. സ്വര്‍ണക്കടത്ത് കേസിലും ജലീലിനെ ഏറ്റവും രൂക്ഷമായി ആക്രമിച്ചത് മുസ്ലീം ലീഗ് ആയിരുന്നു.
തവനൂര്‍ വേണം
കുറ്റിപ്പുറം മണ്ഡലം ഇല്ലാതായതിന് ശേഷം കെടി ജലീല്‍ സ്ഥിരമായി മത്സരിച്ച് ജയിച്ചുവരുന്ന മണ്ഡലമാണ് തവനൂര്‍. 2011 ലെ ഭൂരിപക്ഷത്തിന്റെ മൂന്നിരട്ടിയോളം ആയിരുന്നു 2016 ല്‍ ഇവിടെ ജലീലിന്റെ ഭൂരിപക്ഷം. കോണ്‍ഗ്രസ്സാണ് രണ്ട് തവണയും ഇവിടെ മത്സരിച്ചത്. ഇത്തവണ തവനൂര്‍ തങ്ങള്‍ക്ക് വേണം എന്നാണ് മുസ്ലീം ലീഗിന്റെ ആവശ്യം.
ഫിറോസ് കുന്നംപറമ്പില്‍
ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെ തവനൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ കെടി ജലീലിനെ അട്ടിമറിക്കാം എന്നാണ് മുസ്ലീം ലീഗിന്റെ പ്രതീക്ഷ എന്ന മട്ടിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. എന്നാല്‍ ഇതിന്, കോണ്‍ഗ്രസ് സീറ്റ് വിട്ടുനല്‍കണം. ഫിറോസിനെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കാമെന്ന നിര്‍ദ്ദേശവും മുസ്ലീം ലീഗ് മുന്നോട്ട് വച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുസ്ലീം ലീഗുകാരന്‍
മുമ്പ് സജീവ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ ആയിരുന്നു ഫിറോസ് കുന്നംപറമ്പില്‍. ഇപ്പോഴും ലീഗിന്റെ പരിപാടികളില്‍ ഫിറോസ് പങ്കെടുക്കാറും ഉണ്ട്. അതുകൊണ്ട് തന്നെയാണ് ലീഗ് ഇത്തരമൊരു സാധ്യത നേടുന്നതും. ഫിറോസിന്റെ നാട് പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ ആണ്. മണ്ഡലത്തിലെ വോട്ടറല്ലാത്ത ഒരു സ്ഥാനാര്‍ത്ഥി എത്രത്തോളം സ്വീകാര്യമാകും എന്നത് മാത്രമേ ആശങ്കയുള്ളു.
ജീവകാരുണ്യം
മലയാളികള്‍ ഉള്ളിടത്തെല്ലാം ആരാധകരുള്ള ജീവകാരുണ്യ പ്രവര്‍ത്തകനാണ് ഫിറോസ് കുന്നംപറമ്പില്‍. ചികിത്സാ സഹായത്തിനും മറ്റുമായി നിമിഷങ്ങള്‍ കൊണ്ട് ലക്ഷങ്ങളും കോടികളും സമാഹരിക്കാന്‍ ശേഷിയുള്ള ആളാണ്. ഒരുപാട് പാവപ്പെട്ടവര്‍ക്ക് ഫിറോസിന്റെ ഇടപെടല്‍ സഹായകമായിട്ടുണ്ട്.
വിവാദ നായകന്‍
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഒരുപാട് ആരോപണങ്ങളും നേരിടുന്ന ആളാണ് ഫിറോസ് കുന്നംപറമ്പില്‍. ചികിത്സാ സഹായത്തിനായി സമാഹരിക്കുന്ന പണത്തില്‍ തട്ടിപ്പ് നടത്തുന്നു എന്നതാണ് ഫിറോസ് നേരിടുന്ന പ്രധാന ആരോപണം. ഏറ്റവും ഒടുവില്‍ ഫിറോസ് നിര്‍മിച്ച വീടും ഉപയോഗിക്കുന്ന വാഹനവും വരെ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചു.
മണ്ഡലം ആര്‍ക്കൊപ്പം
തദ്ദേശ തിരഞ്ഞെടുപ്പിലും കുറ്റിപ്പുറം മണ്ഡലം എല്‍ഡിഎഫിനൊപ്പമായിരുന്നു. പഞ്ചായത്തുകളിലെ മൊത്തം വോട്ട് നില പരിശോധിച്ചാല്‍, 6,110 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് ആണ് ഇവിടെ മുന്നിട്ട് നില്‍ക്കുന്നത്. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പന്ത്രണ്ടായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ഇടി മുഹമ്മദ് ബഷീറിന് ഉണ്ടായിരുന്നത്.
Recommended Video
കോൺഗ്രസിന്റെ ലക്ഷ്യം
തവനൂർ മണ്ഡലം വിട്ടുകൊടുക്കുന്നതിൽ കോൺഗ്രസിന് വലിയ താത്പര്യമില്ലെന്നും റിപ്പോർട്ടകളുണ്ട്. ഇത്തവണ ജില്ലയിൽ നിന്നുള്ള യുവ നേതാക്കളെ ആരെയെങ്കിലും ജലീലിനെതിരെ നിർത്തിയാൽ അട്ടിമറി സാധ്യതയുണ്ട് എന്ന വിലയിരുത്തൽ കോൺഗ്രസിനുള്ളിലും ഉണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ റിയാസ് മുക്കോളിയുടെ പേരും തവനൂരിൽ പരിഗണനയിൽ ഉണ്ട്.
യൂത്ത് കോണ്‍ഗ്രസ് ഗൗരവത്തില്‍ തന്നെ; 20 പേരുടെ പട്ടിക കൈമാറി... ചാണ്ടി ഉമ്മന്‍ പട്ടികയിലില്ല