ഓണത്തിന് 55 ലക്ഷം കുടുംബങ്ങൾക്ക് സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷന്‍; തോമസ് ഐസക്
തിരുവനന്തപുരം: 55 ലക്ഷം കുടുംബങ്ങൾക്ക് സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ഉടന്‍ തന്നെ വിതരണം ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്. മൂന്നു മാസത്തെ പെൻഷനാണ് ഇപ്പോൾ നൽകുക. 2000 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ഇത് ഉടൻ വിതരണം ചെയ്യുമെന്നും ധനമന്ത്രി അറിയിച്ചു. പ്രളയം സൃഷ്ടിച്ച പ്രതിസന്ധികളിൽ മരവിച്ചു നിൽക്കാനല്ല, കൈകോർത്തു മുന്നേറാനാണ് കേരളം ശ്രമിക്കുന്നത്.സാമ്പത്തിക പ്രയാസങ്ങൾക്കു മധ്യത്തിലും ഓണാഘോഷത്തിന് പിശുക്കു വേണ്ട എന്നതാണ് സര്‍ക്കാര്‍ തിരുമാനമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.
പ്രളയം സൃഷ്ടിച്ച പ്രതിസന്ധികളിൽ മരവിച്ചു നിൽക്കാനല്ല, കൈകോർത്തു മുന്നേറാനാണ് കേരളം ശ്രമിക്കുന്നത്. കഴിഞ്ഞ ഓണം ദുരിതാശ്വാസ ക്യാമ്പുകളിലാണ് ആഘോഷിച്ചത്. പക്ഷെ, മിഴിവിന് കുറവുണ്ടായില്ല. പൊതുസമൂഹത്തിന്റെ ഒരുമയും സർക്കാർ സംവിധാനങ്ങളുടെ കരുതലും ഒത്തുചേർന്ന അസാധാരണമായ അനുഭവമായിരുന്നു അത്. ഈ ഓണത്തിന് വളരെ ചുരുക്കം സ്ഥലത്തേ ദുരിതാശ്വാസ ക്യാമ്പുകളുള്ളൂ. മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവുംമൂലം തൊഴിലിടം തന്നെ നഷ്ടപ്പെട്ടവരാണ് ക്യാമ്പുകളിലെ അന്തേവാസികളിൽ ഭൂരിഭാഗവും. അവർക്ക് ഓണം നഷ്ടമാകാൻ പാടില്ല.
'മോഡി മുത്വലാഖ്' വഫ ഇരയും ഫിറോസ് വേട്ടക്കാരനുമാകുന്ന മറിമായം'..സമസ്ത നേതാവിന്‍റെ കുറിപ്പ്
സാമ്പത്തിക പ്രയാസങ്ങൾക്കു മധ്യത്തിലും ഓണാഘോഷത്തിന് പിശുക്കു വേണ്ട എന്നതാണ് തീരുമാനം. 55 ലക്ഷം കുടുംബങ്ങൾക്ക് സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ എന്നിവ ഉടനെ വിതരണം ചെയ്യും. മൂന്നു മാസത്തെ പെൻഷനാണ് ഇപ്പോൾ നൽകുന്നത്. 2000 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ഇത് ഉടൻ വിതരണം ചെയ്യും.
അതിനുമുമ്പേ ദുരിതബാധിതർക്ക് അടിയന്തിര ദുരിതാശ്വാസ സഹായമായി 10000 രൂപ നൽകും. കഴിഞ്ഞ മന്ത്രിസഭായോഗം അടിയന്തിര സഹായം തീരുമാനിച്ചതിനുശേഷം അനർഹരായ ഒട്ടേറെപേർ ക്യാമ്പുകളിൽ എത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദുരിതാശ്വാസം അനർഹരിൽ എത്തുന്നില്ലായെന്ന് ഉറപ്പുവരുത്തും. ക്യാമ്പിൽ കഴിഞ്ഞുവെന്നത് മാത്രമായിരിക്കില്ല ധനസഹായത്തിനുള്ള അർഹതയുടെ മാനദണ്ഡം. അതുപോലെ ക്യാമ്പിൽ എത്താത്ത ദുരിതബാധിതരുമുണ്ട്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ അവർക്കും അടിയന്തിര സഹായം ലഭ്യമാക്കും. ഈ അന്വേഷണം അടിയന്തിരമായി പൂർത്തീകരിക്കാൻവേണ്ട ക്രമീകരണങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
ഓണച്ചന്തകളും മറ്റും നടത്തുന്നതിനും പതിവുപോലെ പിന്തുണ നൽകും. വിവിധ വിഭാഗം തൊഴിലാളികളുടെയും ജീവനക്കാരുടെയും ഓണം ആനുകൂല്യം സംബന്ധിച്ച തീരുമാനവും ഉടനുണ്ടാകും. സർക്കാർ ജീവനക്കാരുടെ ബോണസ്, ഉത്സവബത്ത എന്നിവ സംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങും.
നമ്മുടെ ഓണ വിപണി ഉണരട്ടെ. പ്രളയത്തിന്റെ വ്യഥകൾ മറന്ന് സന്തോഷവും സൗഹൃദവും പങ്കുവയ്ക്കാം. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നല്ല നാളുകൾക്കുവേണ്ടി തന്നെയാണ് നാം കൈകോർത്തതും ഇനി കൈകോർക്കുന്നതും. കാണം വിറ്റും ഓണം ഉണ്ണണം എന്നാണല്ലോ. നാം ഒന്നും വിൽക്കുന്നില്ല. എല്ലാ പ്രയാസങ്ങൾക്കിടയിലും ഓണത്തപ്പനെ വരവേൽക്കാൻ മലയാളിക്കൊപ്പമുണ്ട് കേരള സർക്കാർ.