പ്രതിപക്ഷത്തിന്റെ എതിർപ്പ് തള്ളി സർക്കാർ; സെൻസസുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം; സെൻസസ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാർ. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പ് അവഗണിച്ചാണ് സർക്കാർ നടപടി. സെൻസസ് നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് സർവകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എൻപിആറും സെൻസസും കേന്ദ്രസർക്കാർ ഒരുമിച്ചാണ് വിജ്ഞാപനം ഇറക്കിയതെന്നും നിലവിലെ സാഹചര്യത്തിൽ സെൻസസ് പൗരത്വ പട്ടികയിലക്കുള്ള വഴിയായിരിക്കുമെന്നും സർവ്വകക്ഷി യോഗത്തിൽ പ്രതിപക്ഷം നിലപാട് അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ആശങ്ക പരിഹരിച്ചതിന് ശേഷം മാത്രമേ സെൻസസ് നടപടികളുമായി മുന്നോട്ട് പോകാവൂയെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.എന്നാൽ സെൻസസ് സംബന്ധിച്ച് ഒരുതരത്തിലുള്ള ആശങ്കയും ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ദേശീയ ജനസംഖ്യാ രജിസ്റ്ററിൽ നിന്നാണ് (എൻ.പി.ആർ) ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് (എൻ.ആർ.സി) പോകുന്നത്. എന്നാൽ എൻ.പി.ആർ പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്റ്റേ ചെയ്തുകൊണ്ട് 2019 ഡിസംബറിൽ സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. മാത്രമല്ല, ഇക്കാര്യം കേന്ദ്രസർക്കാരിനെ അറിയിക്കുകയും ചെയ്തു. ഒരു കാരണവശാലും എൻ.പി.ആർ അംഗീകരിക്കില്ല.
സെൻസസിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ രാജ്യത്തിന്റെ ആസൂത്രണത്തിനും വളർച്ചയ്ക്കും വിലപ്പെട്ടതാണ്. അതുകൊണ്ടുതന്നെ സെൻസസ് നടത്തേണ്ടതുണ്ട്. രണ്ടുഘട്ടമായാണ് സെൻസസ് നടത്തുന്നത്. വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കലുമാണ് മെയ് 1 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ നടത്തേണ്ടത്.
രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2021 ഫെബ്രുവരി 9 മുതൽ 28 വരെയാണ്. സെൻസസ് സംബന്ധിച്ച ചോദ്യാവലിയിൽ 31 ചോദ്യങ്ങളാണുള്ളത്. 2011-ലെ ചോദ്യങ്ങളുമായി ഇതിനു കാര്യമായ വ്യത്യാസമില്ല. കേന്ദ്രസർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ 31 ചോദ്യങ്ങൾ മാത്രമേ ചോദിക്കുകയുള്ളൂ.
രാജ്യത്ത് ഇന്ന് നിലവിലുള്ള സാഹചര്യത്തിൽ സെൻസസിനെ കുറിച്ച് ആശങ്ക ഉയരുന്നത് സ്വാഭാവികമാണ്. ഈ ആശങ്കകൾ അകറ്റാനുള്ള തീരുമാനമാണ് സംസ്ഥാന സർക്കാർ എടുത്തിട്ടുള്ളത്. അതുകൊണ്ട് സെൻസസുമായി എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൊറോണ; മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ് പുറത്തുവിട്ടു, ആളുകളെ തേടി അധികൃതർ
സിന്ധ്യയെ വാഴിക്കില്ല, മധ്യപ്രദേശിൽ അവസാന നിമിഷം പൂഴിക്കടകനുമായി കമൽനാഥ്
''ഒരേ ഒരു രാജാവ് രജിത് സാ൪ ആണേ; നിങ്ങൾ എവിടെയും തോൽക്കുന്നില്ല സാ൪'', കട്ട സപ്പോർട്ടുമായി പണ്ഡിറ്റ്