'കണ്ണൂർ വീണ്ടും അക്രമത്തിലേക്കോ ? മുഖ്യമന്ത്രി ഇടപെടണം'; മുല്ലപ്പള്ളി
കണ്ണൂർ; ജില്ല വീണ്ടും അക്രമ രാഷ്ടീയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതിന്റെ സൂചനയാണ് പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഹാഷിമിനെ ആർ എസ്സ് എസ്സ്. - ബി ജെ പി സംഘം ആക്രമിച്ച് മാരകമായി പരിക്കേല്പിച്ച സംഭവമെന്ന് മുൻ കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ . മാതൃകാ പരമായ പൊതു പ്രവർത്തനത്തിലൂടെ രാഷ്ടീയ എതിരാളികളുടെ മനസ്സിൽ പോലും ഇടം നേടിയ കോൺഗ്രസ് നേതാവാണ് പാനൂർ മുനിസിപ്പൽ കൗൺസിൽ അംഗം കൂടിയായ ഹാഷിം . സത്യസന്ധനും നീതിമാനുമായ ഹാഷിമിനെതിരെ നടന്ന ക്രൂരമായ ആക്രമണം അധിക്ഷേപാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ ജില്ലയെ കുരുതിക്കളമാക്കിയ സി പി എമ്മും ആർ എസ് എസും സംസ്ഥാനത്ത് ഉടനീളം രഹസ്യ ബാന്ധവത്തിലാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അക്കാര്യം കേരളം തിരിച്ചറിയുകയുണ്ടായി. അക്രമം ഭീരുക്കളുടെ ആയുധമാണെന്ന് കോൺഗ്രസ് എന്നും പറഞ്ഞിട്ടുണ്ട്. അക്രമം ഒന്നിനും പരിഹാരമല്ല.
രണ്ട് ദിവസം മുമ്പാണ് പാനൂരിലെ പന്ന്യന്നൂരിൽ വെച്ച് ആർ എസ് എസ് ബി ജെ പി അക്രമികൾ മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറി സന്ദീപിനെ മൃഗീയമായി അക്രമിച്ചത്. വലത് കാലിന്റെ എല്ലു തകർന്നു, തലക്ക് പരിക്കേറ്റു തലശ്ശേരി ഇന്ദിരാ ഗാന്ധി അശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.
കണ്ണൂർ ജില്ല വീണ്ടും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വഴിയിലേക്ക് തിരിച്ചു പോകാതിരിക്കാനുള്ള ജാഗ്രത അധികൃതരുടെയും പൊതു സമൂഹത്തിന്റെയും ഭാഗത്തുണ്ടാകണം. മുഖ്യ മന്ത്രി ആണ് ഈ കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കേണ്ടത്.
അക്രമത്തിൽ ഗുരുതരമായ പരുക്കേറ്റ് കോഴിക്കോട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഹാഷിമിനെ അക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാവണമെന്നും മുല്ലപ്പള്ളി പറഞ്ഞു.