ചരിത്ര പുരുഷനായി മാറുമോ മുഹമ്മദ് ബിൻ സൽമാന്‍; സൗദിയെ ഉടച്ച് വാർക്കുന്നു, 12 നഗരം അടിമുടി മാറും
റിയാദ്: രാജ്യത്ത് വന്‍ വികസന മുന്നേറ്റം ലക്ഷ്യമിടുന്ന 'സൗദി ഡൗൺടൗൺ കമ്പനി' പ്രഖ്യാപിച്ച് സൗദി അറേബ്യ. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനാണ് സൗദി അറേബ്യയിലെ 12 നഗരങ്ങളില്‍ വന്‍ വികസനം ലക്ഷ്യമിടുന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
രാജകുടുംബത്തിന്റേയും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെയും (പി ഐ എഫ്) കീഴിൽ സൃഷ്ടിക്കപ്പെടുന്ന കമ്പനിയാണ് സൗദി ഡൗൺടൗൺ കമ്പനി (എസ് ഡി സി). രാജ്യത്തിന്റെ വിവിധ മേഖലകളിൽ ആരംഭിക്കുന്ന പ്രോജക്ടുകൾ പുതിയ തൊഴിലവസരങ്ങളും വികസനവും സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പദ്ധതിയിലൂടെ പല നഗരങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളും സ്വകാര്യ മേഖലയുമായുള്ള തന്ത്രപരമായ ബന്ധത്തിലൂടെ സമൂലമായ രീതിയില്‍ ഉടച്ചു വാർക്കലാണ് പ്രധാന ലക്ഷ്യം. മദീന, അൽ ഖോബാർ, അൽ അഹ്‌സ, ബുറൈദ, നജ്‌റാൻ, ജിസാൻ, ഹാഇൽ, അൽബാഹ, അറാർ, താഇഫ്, ദൗമത്തുൽ ജൻദൽ, തബൂക്ക് എന്നീ നഗരങ്ങളിലാണ് പദ്ധതി.

രാജ്യത്തുടനീളം വിവിധ ഫാക്ടറികള്‍ ഉള്‍ക്കൊള്ളുന്ന ബഹുമുഖ നഗര കേന്ദ്രങ്ങൾ സ്ഥാപിക്കാനും വികസിപ്പിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുവെന്നാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കിയെന്ന് വാർത്താ ഏജന്‍സികള്‍ റിപ്പോർട്ട് ചെയ്യുന്നു. ചില്ലറ വ്യാപാര സമുച്ചയങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, പാർപ്പിട പദ്ധതികള്‍ തുടങ്ങിയവയുടെ നിർമ്മാണങ്ങളാണ് എസ് ഡി സി നിർവ്വഹിക്കുക.

വിഷൻ 2030 എന്ന ലക്ഷ്യത്തോടെ സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യവൽക്കരണം വർദ്ധിപ്പിക്കാനും എണ്ണ ഇതര മേഖലയില്‍ നിന്നുള്ള ജി ഡി പിയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതിയും. സ്വകാര്യമേഖലക്ക് പുതിയ അവസരങ്ങൾ ലഭ്യമാക്കുന്നതിനും തദേശീയർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും എസ് ഡി സി സഹായകരമാവും.

പ്രാദേശിക സംസ്‌കാരത്തിന്റെയും പരമ്പരാഗത സൗദി അറേബ്യൻ വാസ്തുവിദ്യാ രൂപങ്ങളുടെയും വൈവിധ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതിനോടൊപ്പം തന്നെ അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ 10 ലക്ഷം ചതുരശ്ര മീറ്ററിൽ നഗര വികസനം നടപ്പാക്കുകയാണ് കമ്പനിയുടെ പ്രഥമിക ലക്ഷ്യം.

വാണിജ്യ റീട്ടെയിൽ, വിനോദസഞ്ചാരം, വിനോദം, താമസം എന്നീ മേഖലകളിൽ പുതിയ ബിസിനസ് അവസരങ്ങളും നിക്ഷേപവും സൃഷ്ടിച്ച് പൊതു-സ്വകാര്യ മേഖലകൾക്കിടയിൽ പങ്കാളിത്തം വർദ്ധിപ്പിക്കുകയും ബന്ധം കൂടുതല്‍ ഊഷ്മളമാക്കുകയും ചെയ്യും. പദ്ധതി രാജ്യത്ത് താമസിക്കുന്ന പൗരന്മാരുടെ ജീവിത നിലവാരത്തിൽ ഗുണപരമായ കുതിച്ചുചാട്ടം കൊണ്ടുവരുമെന്നും കുടുംബങ്ങൾക്ക് ആകർഷകമായ അന്തരീക്ഷം പ്രദാനം ചെയ്യുമെന്നും ഉറപ്പാക്കുമെന്നും മുഹമ്മദ് സല്‍മാന്‍ വ്യക്തമാക്കി.

വിഷൻ 2030 എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച നിയോം നഗര പദ്ധതിയുടെ പ്രവർത്തനങ്ങളും രാജ്യത്ത് നടന്ന് വരികയാണ്. മുഹമ്മദ് ബിൻ സൽമാൻ വിഭാവനം ചെയ്ത ഹൈപ്പർ ഫ്യൂച്ചറിസ്റ്റിക് നഗരമാണ് നിയോം. അംബരചുംബികളുടെ പദ്ധതിക്ക് 'മിറർ ലൈൻ' എന്ന് പേരിടുകയും ചെയ്തിട്ടുണ്ട്. ഒരു ട്രില്യണ്‍ ഡോളറാണ് പദ്ധതിക്ക് നിലവില്‍ ആകെ ചിലവ് പ്രതീക്ഷിക്കുന്നത്.

പദ്ധതി പൂർത്തിയാവുന്നത് കൂടി നഗരത്തിന്റെ ആകെ വിസ്തൃതി യുഎസിലെ മസാച്യുസെറ്റ്‌സ് സംസ്ഥാനത്തിന്റെ വലുപ്പത്തിന് സമാനമായി 170 കിലോമീറ്ററെങ്കിലുമുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. 121 കിലോ മീറ്റർ വീതിയും 488 കിലോ മീറ്റർ ഉയരവുമുള്ള ഒരു കെട്ടിടത്തിന്റെ മാതൃകയിലായിരിക്കും ഇതെന്നും റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നു.












Click it and Unblock the Notifications