മോൻ വന്നാൽ മോൻസ് ഇടയുമോ? കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ തലമുറമാറ്റത്തിൽ ആശങ്ക വേണ്ടെന്ന് നേതൃത്വം
'കേരള കോൺഗ്രസിന്റെ ഭാരവാഹിയാണ് ഞാൻ. പാർട്ടി പറഞ്ഞാൽ മത്സരിക്കും'- നിയമസഭയിലേക്ക് മത്സരിക്കുമോയെന്ന ചോദ്യത്തിന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന കോർഡിനേറ്ററും പാർട്ടി ചെയർമാൻ പി.ജെ. ജോസഫിന്റെ മകനുമായ അപു ജോൺ ജോസഫിന്റെ അടുത്തിടെ നൽകിയ മറുപടിയാണിത്. 'തൊടുപുഴയിൽ പി.ജെ. തന്നെയല്ലേ?' എന്ന ചോദ്യത്തിന് അപുവിന്റെ പ്രതികരണം ഇതായിരുന്നു-'അദ്ദേഹം മാറിനിൽക്കുകയാണെങ്കിൽ വേറെയാരെങ്കിലും വരും എന്നു കണക്കൂകൂട്ടിയാൽ മതി'.
ഇപ്പോഴിതാ പി.ജെ. അനരോഗ്യം മൂലം തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറുന്നെന്നും തൊടുപുഴയിൽ അപു മത്സരിക്കുമെന്നുമുള്ള സൂചനകളാണ് ജോസഫ് വിഭാഗം ക്യാമ്പിൽ നിന്ന് ലഭിക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം തലമുറ മാറ്റത്തിനൊരുങ്ങുന്നെന്നും അപു ജോണ്‍ ജോസഫ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അരങ്ങേറിയേക്കുമെന്നുമുള്ള അണിയറ സംസാരം സജീവമാണ്.
സീറ്റ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് (ജെ)യും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോൾ അപു മുന്‍നിരയിലേക്ക് വരുന്നത് പാര്‍ട്ടി നേതൃത്വത്തില്‍ ചലനാത്മകത കൊണ്ടുവരുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. സംസ്ഥാന കോര്‍ഡിനേറ്ററായതിനുശേഷം അപു പാര്‍ട്ടി പ്രവർത്തനങ്ങളിൽ വളരെ സജീവമാണ്. 10 തവണ തൊടുപുഴയിൽ നിന്ന് നിയമസഭയിലെത്തിയ പി.ജെ. ജോസഫ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചാല്‍, പാര്‍ട്ടിയിലെ രണ്ടാമനായ മോന്‍സ് ജോസഫും അപുവും തമ്മില്‍ അധാകാര വടംവലി ഉണ്ടായേക്കുമോയെന്ന ആശങ്കയും പാർട്ടി വൃത്തങ്ങൾ തള്ളിക്കളയുന്നില്ല. എന്നാല്‍ പാര്‍ട്ടി നേതൃത്വം ഇത്തരം ആശങ്കകളെ തള്ളിക്കളയുന്നുമുണ്ട്.

പി.ജെ. ജോസഫ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറി നിന്നാലും പാര്‍ട്ടി ചെയര്‍മാനായി തുടരുമെന്നും പ്രധാന തീരുമാനങ്ങള്‍ അദ്ദേഹം തന്നെയായിരിക്കും എടുക്കുകയെന്നുമാണ് അധികാര വടംവലി ഉണ്ടാകുമോയെന്ന ആശങ്കക്ക് പരിഹാരമായി പാർട്ടി നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ തൊടുപുഴയില്‍ പി.ജെ തന്നെ മത്സരിക്കണമെന്ന് പാര്‍ട്ടിയില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നുമുണ്ട്.
ഇടുക്കി മണ്ഡലത്തില്‍ റോഷി അഗസ്റ്റിനെതിരെ മത്സരിക്കണമെന്ന് ജോസഫിനോട് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതായും അദ്ദേഹം ഈ നിർദേശം തള്ളിയതായും പറയപ്പെടുന്നുണ്ട്. കേരള കോണ്‍ഗ്രസ് ഇടുക്കിയിലേക്ക് നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥി വളരെ ദുര്‍ബലനാണെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തൽ. ജോസഫ് മത്സരിക്കുന്നില്ലെങ്കിൽ സീറ്റ് വിട്ടുനൽകണമെന്ന കടുംപിടുത്തവും കോൺഗ്രസ് മുന്നോട്ടുവെക്കുന്നു.
നിലപാടിലെ വ്യക്തതയും വാക്കിലെ സൗമ്യതയുമായി പാർട്ടി പ്രവർത്തകർക്ക് ഏറെ പ്രിയങ്കരനാണ് അപു ജോൺ ജോസഫ്. താൻ മക്കൾ രാഷ്ട്രീയത്തിന്റെ ഉൽപന്നമല്ലെന്ന കൃത്യമായ സന്ദേശം അണികൾക്ക് നൽകുന്നതിലും അപു വിജയിച്ചിട്ടുണ്ട്. 'രണ്ടു പതിറ്റാണ്ടോളമായി പാർട്ടിയിൽ പ്രവർത്തിക്കുന്നു. താഴെത്തട്ടിൽ നിന്നു പ്രവർത്തിച്ചു മികവു തെളിയിച്ചാൽ മാത്രം മുകളിലേക്കു വരാം എന്നായിരുന്നു അച്ഛന്റെ നിലപാട്. അങ്ങനെ തന്നെയാണു വന്നതും' - അപു പറയുന്നു.
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിടെക് നേടിയ അപു 15 വർഷം ടെക്നോപാർക്കിലും പിന്നീടു സ്വിറ്റ്‌സർലൻഡിലും ജോലി ചെയ്തു. കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം, സ്റ്റിയറിങ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ ഐടി ആൻഡ് പ്രഫഷനൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും യൂത്ത് ഫ്രണ്ടിന്റെ ചുമതലയുള്ള പാർട്ടി ഉന്നതാധികാര സമിതിയംഗവുമാണ്.
ഡിജിറ്റൽ സംവിധാനങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തി പ്രവർത്തനം കൂടുതൽ ശക്തമാക്കാനുള്ള അപുവിന്റെ പ്രവർത്തനങ്ങൾ പാർട്ടിക്കുള്ളിൽ മതിപ്പുളവാക്കിയിട്ടുണ്ട്. പാർട്ടി അംഗങ്ങളുടെ പൂർണമായ ഡേറ്റബേസും പാർട്ടി അംഗത്വത്തിനുള്ള വെബ്സൈറ്റുമൊക്കെ അപുവിന്റെ നേതൃത്വത്തിലാണ് തയാറാക്കിയത്. അറിയുന്ന കാര്യങ്ങളിൽ മാത്രം പ്രതികരിച്ചും അറിയാത്ത കാര്യങ്ങൾ അറിയില്ല എന്നുതന്നെ പറഞ്ഞും ആരെയും വ്യക്തിപരമായി ആക്ഷേപിക്കാതെയുമുള്ള അപുവിന്റെ പക്വതയുള്ള നിലപാടുകളും കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ഇന്നിങ്സിന് ഇറങ്ങുമ്പോൾ ഗുണകരമാകും.
പി.ജെ. ജോസഫ് മത്സരത്തില്‍ നിന്ന് പിന്മാറിയാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് അപ്പു നേതൃത്വത്തെ അറിയിച്ചിട്ടുള്ളതായാണ് വിവരം. അതേസമയം, കേരള കോണ്‍ഗ്രസിന്റെ ചില സ്ഥാനാര്‍ത്ഥികളെ പുനഃപരിശോധിക്കണമെന്നും കുറച്ച് സീറ്റുകള്‍ വിട്ടുനൽകണമെന്നുമുള്ള ആവശ്യം കോണ്‍ഗ്രസ് നിരന്തരം ഉന്നയിക്കുകയാണ്.
കടുത്ത മത്സരം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് ആത്മഹത്യാപരമാണെന്നാണ് കോണ്‍ഗ്രസ് നിലപാട്. കോതമംഗലം, ഇരിങ്ങാലക്കുട മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പുനഃപരിശോധിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ഇതിന് വഴങ്ങിയിട്ടില്ല. പൂഞ്ഞാര്‍ സീറ്റും കേരള കോണ്‍ഗ്രസിന്റെ ഏറ്റുമാനൂര്‍ സീറ്റുമായി വെച്ചുമാറാനും ചർച്ചകൾ നടക്കുന്നുണ്ട്.












Click it and Unblock the Notifications