പശുവിനെ ചുംബിക്കാത്ത മനുഷ്യരെ നരേന്ദ്രമോഡി ജയിലിലടക്കുമോ?'; വിമർശിച്ച് ജയരാജൻ

കണ്ണൂർ: ഫെബ്രുവരി 14ന് കൗ ഹഗ് ഡേ ആചരിക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തിനെതിരെ വിമർശനവുമായി സി പി എം നേതാവ് എംവി ജയരാജൻ.ചാണകം കൊണ്ട് കുളിച്ചാൽ കോവിഡ് പോകുമെന്നും പശുത്തൊഴുത്തിൽ പോയാൽ ഓക്‌സിജൻ ലഭിക്കുമെന്നും മറ്റുമുള്ള വിഡ്ഢിത്തങ്ങൾ കേന്ദ്രമന്ത്രിമാരാണ് കോവിഡ് കാലത്ത് പ്രചരിപ്പിച്ചത്. അത്തരമൊരു ഭരണത്തിൽ ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കാമെന്ന് ജയരാജൻ പരിഹസിച്ചു.
പ്രണയദിനത്തിൽ കമിതാക്കളെ ആക്രമിക്കുന്ന സംഘപരിവാർ കാമുകിയായ പശുവിനെ കാമുകനായ മനുഷ്യൻ കെട്ടിപ്പിടിക്കുമ്പോഴും ചുംബിക്കുമ്പോഴും ആക്രമിക്കാതിരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. പശുവിനെ ചുംബിക്കാത്ത മനുഷ്യരെ നരേന്ദ്രമോഡി ജയിലിലടക്കുമോയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജയരാജൻ ചോദിക്കുന്നു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
പശുവിനെ പുണരുന്നവരെ ജയിലിലടക്കാൻ നിയമം വരുമോ?
പ്രണയദിനമായ ഫെബ്രുവരി 14ന് പശുക്കളെ കെട്ടിപ്പിടിക്കണമെന്ന കേന്ദ്രസർക്കാർ ആഹ്വാനം ഹിമാലയൻ മണ്ടത്തരമാണ്. ചാണകം കൊണ്ട് കുളിച്ചാൽ കോവിഡ് പോകുമെന്നും പശുത്തൊഴുത്തിൽ പോയാൽ ഓക്‌സിജൻ ലഭിക്കുമെന്നും മറ്റുമുള്ള വിഡ്ഢിത്തങ്ങൾ കേന്ദ്രമന്ത്രിമാരാണ് കോവിഡ് കാലത്ത് പ്രചരിപ്പിച്ചത്. അത്തരമൊരു ഭരണത്തിൽ ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കാം. ശാസ്ത്രമോ യുക്തിയോ അല്ല, വർഗീയതയും അന്ധവിശ്വാസങ്ങളും ചാതുർവർണ്യവ്യവസ്ഥയുമാണ് സംഘപരിവാർ അജണ്ട.
ഇന്ത്യൻ സംസ്‌കാരമാണ് പശു എന്നാണ് കണ്ടുപിടിത്തം. പശുക്കളെ പോറ്റുകയും പാലുൽപാദിപ്പിക്കുകയും ചെയ്യുന്ന ക്ഷീരകർഷകർ ഇന്ത്യയുടെ അന്തസ്സാണ്. അതുപോലെ കാളകളെ പോറ്റുന്നവരുമുണ്ട്. പശുക്കളുടെ കറവ വറ്റിയാൽ, കാളകളുടെ ഉപയോഗം കഴിഞ്ഞാൽ പിന്നെ എന്താണീ കർഷകർ ചെയ്യേണ്ടത്? ഇറച്ചിയാക്കി വിൽക്കുകയല്ലാതെ. എന്നാൽ അത് ക്രിമിനൽ കുറ്റമാക്കി മാറ്റുകയാണ് ബിജെപിയും കോൺഗ്രസ്സും ഭരിക്കുന്ന സംസ്ഥാനങ്ങൾ ചെയ്യുന്നത്. അതിന്റെ ഫലമായി ഉത്തരേന്ത്യയിലാകെ പൊതുനിരത്തുകളിൽ ഗതാഗത തടസ്സമുണ്ടാക്കുന്നത് കന്നുകാലികളാണ്. ഇതിനൊരു പരിഹാരമുണ്ടാക്കുകയാണ് ആദ്യം വേണ്ടത്.
പ്രണയദിനത്തിൽ കമിതാക്കളെ ആക്രമിക്കുന്ന സംഘപരിവാർ കാമുകിയായ പശുവിനെ കാമുകനായ മനുഷ്യൻ കെട്ടിപ്പിടിക്കുമ്പോഴും ചുംബിക്കുമ്പോഴും ആക്രമിക്കാതിരിക്കുമോ? പശുവിന് പശുത്വം പോലെയാണ് മനുഷ്യന് മനുഷ്യത്വം. സംഘപരിവാറിന് മനുഷ്യത്വമില്ല. അതുകൊണ്ടാണ് ഇത്തരം വിഡ്ഢിത്തങ്ങൾ ഉത്തരവാകുന്നത്. പശുവിനെ ചുംബിക്കാത്ത മനുഷ്യരെ നരേന്ദ്രമോഡി ജയിലിലടക്കുമോ?', പോസ്റ്റിൽ പറയുന്നു.
ഫെബ്രുവരി 14 ന് 'കൗ ഹഗ് ഡേ' ആചരിക്കുന്നത് മൃഗങ്ങളോടുള്ള അനുകമ്പ വളർത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. മാത്രമല്ല പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം നമ്മുടെ പൈതൃകം മറക്കാൻ കാരണമായിരിക്കുകയാണെന്നും ഈ ഘട്ടത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിക്ക് കാരണമാകുമെന്നും ഉത്തരവിൽ പറയുന്നു.












Click it and Unblock the Notifications