എൻസിപിയെ യുഡിഎഫിലെത്തിക്കാൻ കോൺഗ്രസ് നീക്കം? കരുക്കൾ നീക്കുന്നത് ദില്ലി വഴി, പ്രതീക്ഷ ഇങ്ങനെ
തിരുവനന്തപുരം; ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശത്തോടെ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം തന്നെ കൊയ്യാനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. അതുകൊണ്ട് തന്നെ മറ്റ് തർക്കങ്ങൾക്കൊന്നും വഴിവെക്കാതെ സീറ്റ് വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സമവായ സാധ്യതകൾ പരിശോധിക്കുകയാണ് നേതൃത്വം. അതേസമയം ജോസ് പക്ഷം മുന്നണി വിട്ടതിന്റെ ക്ഷീണം മറികടക്കാനുള്ള ശ്രമങ്ങളാണ് യുഡിഎഫിൽ നടക്കുന്നത്.
പിജെ ജോസഫിന്റെ നേതൃത്വത്തിൽ എൻഡിഎ പക്ഷത്തുള്ള പിസി തോമസ് വിഭാഗത്തിനെ എത്തിച്ച് കേരള കോൺഗ്രസ് എന്ന പേര് സ്വന്തമാക്കാനുള്ള സാധ്യതകൾ ഒരുവഴിക്ക് തേടുന്നുണ്ട്. ഇതുകൂടാതെ മറ്റ് ചില കക്ഷികളെ കൂടി യുഡിഎഫിൽ എത്തിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
വഴങ്ങാതെ ജോസ്
കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ തർക്കമാണ് യുഡിഎഫിൽ നിന്നും ജോസ് കെ മാണിയുടെ പുറത്താകലിന് വഴിവെച്ചത്. എന്നാൽ യുഡിഎഫ് നേതൃത്വത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് കൊണ്ട് ഇടതുമുന്നണിയിലേക്ക് ചേക്കേറാനുള്ള നീക്കങ്ങൾ ജോസ് സജീവമാക്കുകയായിരുന്നു. ഇതോടെ തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകളിൽ ജോസ് പക്ഷത്തിന്റെ അഭാവം തിരിച്ചടിയാകുമെന്ന് വിലയിരുത്തിയ യുഡിഎഫ് നേതാക്കൾ വിലപേശൽ നടത്തിയെങ്കിലും ജോസ് വഴങ്ങിയില്ല.
ചർച്ച നടത്തി നേതാക്കൾ
ഒടുവിൽ ജോസിനെ മുന്നണിക്ക് പുറത്താക്കാനുള്ള അന്തിമ തിരുമാനത്തിലേക്ക് നേതൃത്വം എത്തുകയായിരുന്നു.അതേസമയം ജോസ് ഇടതുമുന്നണിയിലേക്ക് എത്തുന്നതോടെ എൽഡിഫിലെ പ്രധാന കക്ഷിയായ എൻസിപിയെ മുന്നണിയിലെത്തിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് നേതൃത്വം തുടങ്ങിയിട്ടുണ്ടെന്നാണ് സൂചനകളെന്ന് കേരള കൗമുദി റിപ്പോർട്ടിൽ പറയുന്നു. ഇതിനോടകം തന്നെ ചില നേതാക്കളുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
കടുത്ത എതിർപ്പ്
ജോസിന്റെ മുന്നണി പ്രവേശത്തോട് ആദ്യ ഘട്ടത്തിൽ എൻസിപി നേതൃത്വം കടുത്ത എതിർപ്പ് ഉയർത്തിയിരുന്നു. പാലാ സീറ്റുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഇടതുമുന്നണിയിൽ പാലാ സീറ്റ് എൻസിപിയുടേതാണ്. നിലവിൽ മാണി സി കാപ്പനാണ് പാലായിൽ എംഎൽഎ. ജോസ് വിഭാഗം മുന്നണിയിലെത്തിയാൽ പാലാ സീറ്റ് വിട്ടുകൊടുക്കേണ്ടി വരും എന്ന കാര്യം ഏറെ കുറെ ഉറപ്പാണ്.
ഒത്തുതീർപ്പ് ഫോർമുല
മാണി സി കാപ്പന് രാജ്യസഭ സീറ്റ് നൽകി ഒത്തുതീർപ്പിനുളള ഫോർമുല സിപിഎം തേടുന്നുണ്ടെങ്കിലും മാണി സി കാപ്പൻ പാല വിട്ട് കൊടുക്കില്ലെന്ന് ആവർത്തിച്ച് കൊണ്ടിരിക്കുകയാണ്. ജോസിന് എൽഡിഎഫിലേക്ക് സ്വാഗതം എന്നാൽ പാലാ സീറ്റിൽ എൻസിപി തന്നെ മത്സരിക്കുമെന്നായിരുന്നു മാണി സി കാപ്പൻ ഏറ്റവും ഒടുവിലായും പ്രതികരിച്ചത്.
ഒരു വിഭാഗത്തെ അടർത്തും
ജോസ് ഇടതുമുന്നണിയിൽ എത്തുന്നതിനെ എതിർക്കുന്ന ഒരു വിഭാഗം എൻസിപിയിൽ ഉണ്ടെന്നാണ് യുഡിഎഫിന്റെ കണക്ക് കൂട്ടൽ. എൻസിപിയെ പൂർണമായും എത്തിക്കാനായില്ലേങ്കിലും ഒരു വിഭാഗത്തെ അടർത്താനാകുമെന്ന കണക്ക് കൂട്ടൽ നേതൃത്വത്തിന് ഉണ്ട്. ഇവരെ ലക്ഷ്യം വെച്ചുള്ള ചർച്ചകളാണ് നടത്തുന്നതെന്നാണ് സൂചനകൾ.
കെ മുരളീധരൻ ശ്രമിച്ചു
കേന്ദ്രത്തിൽ യുപിഎയുടെ ഭാഗമായ എൻസിപി കേരളത്തിൽ മാത്രമാണ് ഇടതുപക്ഷത്തിനൊപ്പം ഉള്ളത്. 2011 ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻസിപിയെ യുഡിഎഫിലെത്തിക്കാനുള്ള ശ്രമങ്ങൾ കെ മുരളീധരൻ ശ്രമിച്ചിരുന്നെങ്കിലും പാർട്ടിയിൽ ശക്തമായ എതിർപ്പ് ഉയർന്നു. ഇതോടെ എൻസിപി വിട്ട് മുരളീധരൻ കോൺഗ്രസിൽ ചേരുകയായിരുന്നു.
താരിഖ് അൻവർ
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായ താരിഖ് അൻവറിനെ ഉപയോഗിച്ച് ചർച്ചകൾക്ക് വേഗം പകരാനാണ് കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നതത്രേ. കഴിഞ്ഞ ദിവസം ഉണ്ടായ പുനസംഘടനയിലാണ് എൻസിപിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ താരിഖ് അൻവറിന് കേരളത്തിൽ ചുമതല നൽകിയത്.
വിജയിക്കില്ലെന്ന്
2018 ലാണ് എൻസിപി നേതാവായ താരീഖ് പാർട്ടി അധ്യക്ഷനായിരുന്ന ശരദ് പവാറുമായി ഇടഞ്ഞ് കോൺഗ്രസുൽ എത്തുന്നത്. അദ്ദേഹത്തിന്റെ പഴ സ്വാധീനങ്ങളും ബന്ധങ്ങളും ഉപയോഗപ്പെടുത്തി നേതാക്കളെ മറുകണ്ടം ചാടിക്കാമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. അതേസമയം താരിഖിനെ ഉപയോഗിച്ചുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾ വിജയിക്കില്ലെന്ന് വ്യക്തമാക്കുകയാണ് എൻസിപി നേതാവ് തോമസ് കെ തോമസ്.
Recommended Video
എൽഡിഎഫ് വിജയിക്കും
എൻസിപി യുഡിഎഫിൽ ചേരില്ലെന്ന് തോമസ് വ്യക്തമാക്കിയതായി കേരള കൗമദി ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. പിണറായി സർക്കാരിനൊപ്പം പാർട്ടി ഉറച്ച് നിൽക്കുമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മികച്ച നേട്ടം കൊയ്യാൻ ഇടതുമുന്നണിക്ക് സാധിക്കുമെന്നും തോമസ് വ്യക്തമാക്കി.
വീണ്ടും
യമണ്ടൻ
മണ്ടത്തരം
വിളമ്പി
ട്രംപ്;
കാട്ടുതീയ്ക്ക്
കാരണം
മരങ്ങൾ
'പൊട്ടിത്തെറിക്കുന്നത്'
കർണാടകത്തിൽ ഞെട്ടിച്ച നീക്കത്തിന് കോൺഗ്രസ്; ബിജെപി എംപിയുടെ മകനായ എംഎൽഎ കോൺഗ്രസിലേക്ക്?