പിവി അൻവറിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുമോ?; തള്ളാതെ വിഡി സതീശൻ, മറുപടി ഇങ്ങനെ
കുറ്റവാളികളെ സംരക്ഷിക്കുന്നതാണ് സിപിഎം നിലപാടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തങ്ങൾക്കൊപ്പം നിന്നാൽ ഏത് കുറ്റവാളികളേയും സംരക്ഷിക്കുകയും പാർട്ടി വിട്ടാൽ കടുത്ത നടപടികൾ സ്വീകരിക്കുകയും ചെയ്യും എന്നതാണ് സിപിഎം നിലപാട്. മുഖ്യമന്ത്രി പറയുന്നതാണോ ഇവിടുത്തെ കുറ്റവും നീതിയുമെന്നും അദ്ദേഹം ചോദിച്ചു.
പിവി അൻവറിനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യണോയെന്ന് താൻ ഒറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ലെന്നും വിഡി സതീശൻ പറഞ്ഞു. കക്കാടംപൊയിലിലെ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പാർക്കിലെ തടയണകൾ പൊളിച്ചുനീക്കാനുള്ള നടപടികൾക്ക് സിപിഎം ഭരിക്കുന്ന പഞ്ചായത്ത് വേഗം കൂട്ടിയത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'സിപിഎമ്മിന്റെ കൂടെ നിന്നാൽ ഏത് തെറ്റായ നടപടി ചെയ്താലും അവർ പൂർണമായും സംരക്ഷിക്കും.സ്വർണക്കടത്ത് നടത്തിയാലും ലഹരി കടത്ത് നടത്തിയാലുമെല്ലാം കുറ്റവാളികൾക്ക് സിപിഎം സംരക്ഷണം കൊടുക്കുകയാണ്. സിപിഎം വിട്ടാൽ എന്ത് നടപടിയും എടുക്കും. ഇതെന്ത് കാട്ട് നീതിയാണ്? എന്ത് നീതിന്യായ വ്യവസ്ഥയാണ് ഇവിടെ നടക്കുന്നത്. മുഖ്യമന്ത്രി പറയുന്നതാണോ കുറ്റവും നീതിയും.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന ആൾ ആണ് ഇപ്പോൾ പാർട്ടിയിൽ ഇത്രയും കാലം നടന്ന കാര്യങ്ങളൊക്കെ വിളിച്ച് പറയുന്നത്. കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി പ്രതിപക്ഷം ആവർത്തിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇതൊക്കെ. ഭരണകക്ഷി എംഎൽഎയുടെ തുറന്ന് പറച്ചിലോടെ ഞങ്ങളുടെ വാദങ്ങൾക്ക് വിശ്വാസ്യത വന്നിരിക്കുകയാണ്.
ഭരണകക്ഷി എംഎൽഎയാണ് അൻവർ. അദ്ദേഹത്തിന്റെ പൊതുയോഗത്തിൽ പങ്കെടുക്കാൻ ആളുകൾ പോയതിൽ തെറ്റൊന്നും കാണുന്നില്ല. പിവി അൻവറിനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നത് സംബന്ധിച്ച് ചർച്ച നടത്തിയിട്ടില്ല. താൻ ഒറ്റയ്ക്കല്ല അക്കാര്യം തീരുമാനിക്കേണ്ടത്. സാഹചര്യം വരുമ്പോൾ ചർച്ച ചെയ്യും', അദ്ദേഹം പറഞ്ഞു.
അതിനിടെ പിവി അൻവറിനെ ബിജെപിയിലേക്ക് ഒരിക്കലും സ്വാഗതം ചെയ്യില്ലെന്ന് മുതിർന്ന നേതാവ് ശോഭാ സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ' ബിജെപി എന്നത് ആദർശാധിഷ്ഠിത പാർട്ടിയാണ്. സാധാരണക്കാരന്റെ വിയർപ്പിന് വില കൽപ്പിക്കുന്ന പാർട്ടിയാണ്. സാധാരണക്കാരനായ തൊഴിലാളിക്ക് വേണ്ടിയല്ല അൻവർ സംസാരിച്ചത്. ഇത്രയും നാൾ മലീമസമായ ഭരണം കാഴ്ചവെച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ചെയ്തികളെ എന്തുകൊണ്ടാണ് അൻവർ മൂടിവെച്ചത്. അൻവർ ചെറിയ മീനല്ല. അവർ തമ്മിലുള്ള തർക്കത്തിനിടയിൽ പുറത്ത് ചാടിയ ഒരാൾ മാത്രമാണ് അൻവർ. ദേശീയ ഏജൻസി ഈ വിഷയത്തിൽ അന്വേഷണം നടത്തുക തന്നെ ചെയ്യണം.
കേന്ദ്ര ഏജൻസിയുടെ അന്വേഷണം പ്രഖ്യാപിക്കേണ്ടത് ബിജെപി സംസ്ഥാന ഘടകമല്ല. പിവി അൻവറിനെ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന ആവശ്യം ഞങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയിൽ ഈ വിഷയം പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും ഈ വിഷയത്തിൽ രക്ഷപ്പെടാൻ പോകുന്നില്ല', ശോഭ സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications