മുഴുവന്‍ ഡിസിസി അധ്യക്ഷന്‍മാരും തെറിക്കും; പകരം കൂടുതല്‍ യുവാക്കള്‍, അടിമുടി മാറ്റത്തിന് എഐസിസി
ദില്ലി: സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കേരളത്തിലെ കോണ്‍ഗ്രസ് കടന്നു പോവുന്നത്. തുടര്‍ച്ചയായ രണ്ടാം തവണയും നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി പാര്‍ട്ടിയെ സംഘടനപരമായി കൂടുതല്‍ ദൗര്‍ബല്യത്തിലേക്ക് തള്ളിവിടുമോയെന്ന ആശങ്ക ദേശീയ നേതൃത്വത്തിനും ശക്തമാണ്.
ഈ സാഹചര്യത്തിലാണ് ഇതിനോടകം തന്നെ വൈകിയ പാര്‍ട്ടി പുനഃസംഘടന ഐഎസിസി വീണ്ടും സജീവമാക്കുന്നത്. കെപിസിസി പുനഃസംഘടനയ്ക്കൊപ്പം ഡിസിസിയിലും പുനഃസംഘടനയാണ് എഐസിസി ലക്ഷ്യം വെക്കുന്നത്. ഇത് സൂചനകള്‍ ഇതിനടകം പുറത്ത് വന്നു കഴിഞ്ഞു

പുനഃസംഘടന
പുനഃസംഘടനയുടെ ആദ്യപടിയായി മുഴുവന്‍ ഡിസിസി പ്രസിഡന്‍റ് മാരേയും മാറ്റും. ചിലര്‍ ഇതിനോടകം തന്നെ ഒഴിയാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇവരോട് പുനഃസംഘടന വരെ തല്‍ക്കാലം പദവിയില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസിസിയിലും തലമുറ മാറ്റമാണ് പാര്‍ട്ടി ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്.

കൂടുതല്‍ യുവാക്കള്‍
യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടാവും പുനഃസംഘടന. ഇതോടൊപ്പം തന്നെ താഴെത്തട്ട് മുതലുള്ള അഴിച്ച് പണിയിലേക്കും കോണ്‍ഗ്രസ് കടക്കും. കെപിസിസി അധ്യക്ഷന്‍, യുഡിഎഫ് കണ്‍വീനര്‍ സ്ഥാനങ്ങളിലും മാറ്റം ഉണ്ടാവും. ഏറ്റവും ആദ്യം പരിഗണിക്കുക കെപിസിസി അധ്യക്ഷന്‍റെ കാര്യമാവും.

പദവി ഒഴിയാം
പദവി ഒഴിയാന്‍ തയ്യാറാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇതിനോടകം അറിയിച്ചിട്ടുണ്ട്. പകരം കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, പിടി തോമസ്, കെ മുരളീധരന്‍ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. കെ സുധാകരന് പാര്‍ട്ടി അണികളില്‍ വലിയ പിന്തുണയുണ്ടെങ്കിലും എ, ഐ ഗ്രൂപ്പുകള്‍ക്ക് അത്ര താല്‍പര്യം പോര.

തിരഞ്ഞെടുപ്പ് പരാജയത്തില്‍
നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തില്‍ ജില്ലാ ഘടകങ്ങള്‍ക്കുള്‍പ്പടെ പ്രധാന പങ്കുണ്ടെന്ന റിപ്പോര്‍ട്ട് കേരളത്തിന്‍റെ ചുമതലയുള്ള താരിഖ് അന്‍വര്‍ എഐസിസിസി നല്‍കിയിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഡിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള മാറ്റത്തിന് പാര്‍ട്ടി നേതൃത്വം മുന്‍കൈ എടുക്കുന്നത്.

അഴിച്ചു പണി
താഴെത്തട്ട് മുതല്‍ അഴിച്ചു പണി വേണമെന്ന നിര്‍ദേശവും താരീഖ് അന്‍വര്‍ എഐസിസിക്ക് നല്‍കിയിരുന്നു. ഈ റിപ്പോർട്ടിന്മേലാണ് ഡിസിസികൾ പുനസംഘടിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എഐസിസി എത്തിയത്. നേതൃമാറ്റം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി അശോക് ചവാന‍് സമിതിയും ഉടന്‍ കേരളത്തില്‍ എത്തുന്നുണ്ട്.

ദയനീയ തോല്‍വി
തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിക്കുന്നതിനോടൊപ്പം തന്നെ ജില്ലാ ഘടകങ്ങളുടെ വീഴ്ചയും വിലയിരുത്തും. നേതൃതലത്തില്‍ ഏകോപനമുണ്ടായില്ലെന്ന വിലയിരുത്തല്‍ ശക്തമാണ്. താഴേക്കിടയിലേക്ക് പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ജില്ലാ നേതൃത്വങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നതാണ് പ്രധാന വിമര്‍ശനം.

പ്രകടനം പോര
മിക്ക ഡിസിസി പ്രസിഡന്‍റുമാരുടേയും പ്രകടനം നിരാശാ ജനകമായിരുന്നു. പലയിടത്തും ഡിസിസി പ്രസിഡന്റുമാർ പക്ഷപാതചപരമായ സമീപനം സ്വീകരിച്ചു. സ്ഥാനാര്‍ത്ഥികള്‍ തന്നെ ഇത്തരം ആക്ഷപവുമായി രംഗത്ത് എത്തി. ഇക്കാര്യം ഇവര്‍ കെപിസിസി, എഐസിസി ഘടകത്തേയും അറിയിച്ചിരുന്നെങ്കിലും കാര്യമായ നടപടികളൊന്നുമുണ്ടായില്ല.

പാലക്കാട് രാജി
മുഴുവന്‍ ഡിസിസി പ്രസിഡന്‍റുമാരുടേയും മാറ്റുമെന്ന വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍ തന്നെയാണ് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍ രാജിവെച്ചത്. ഡിസിസി അധ്യക്ഷ പദവി ഒഴിയാന്‍ തയ്യാറാണെന്ന് കാണിച്ച് കെപിസിസി നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയെന്ന കാര്യം അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു.
Recommended Video

വലിയ ഉത്തരവാദിത്വം
പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിലും വിജയത്തിലും തനിക്കും വലിയ ഉത്തരവാദിത്വമുണ്ട്. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ ഡിസിസി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചിരുന്നു. പാര്‍ട്ടി നേരിടുന്ന വെല്ലുവിളി ഏറ്റെടുത്ത് പ്രവര്‍ത്തിക്കും. ഇരട്ട പദവി ഒഴിവാക്കാനാണ് രാജിയെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications