സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുമോ? സിന്ധ്യയുമായി ചർച്ച നടത്തി? നിരീക്ഷിച്ച് ദേശീയ നേതൃത്വം
ദില്ലി: രാജസ്ഥാനിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പിൻമാറിയതോടെ ഇനി സച്ചിൻ പൈലറ്റിന്റെ നിലപാടാണ് ഉറ്റുനോക്കുന്നത്. രണ്ടാം തവണയും മുഖ്യമന്ത്രി കസേര കൈവിട്ട് പോയതോടെ സച്ചിൻ ഏറെ നിരാശയിലാണ്. ദേശീയ നേതൃത്വം നൽകിയ ഉറപ്പുകളെല്ലാം പാഴ്വാക്കുകളാകുമ്പോൾ സച്ചിൻ മറുകണ്ടം ചാടുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെഹ്ലോട്ട് മത്സരിക്കുമെന്ന ചർച്ചകളോടെയായിരുന്നു ഗെഹ്ലോട്ടിന് പകരക്കാരനായി സച്ചിൻ പൈലറ്റ് മുഖ്യമന്ത്രി കസേരയിലേക്ക് എന്ന ചർച്ചകൾ ഉടലെടുത്തത്. സച്ചിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങൾ ഹൈക്കമാന്റും ആലോചിച്ച് തുടങ്ങിയതോടെയായിരുന്നു അശോക് ഗെഹ്ലോട്ടിന്റെ അപ്രതീക്ഷിത നീക്കം. തന്റെ പക്ഷത്തെ എം എൽ എമാരെ അണിനിരത്തി ഗെഹ്ലോട്ട് നേതൃത്വത്തെ സമ്മർദ്ദത്തിലാക്കുകയായിരുന്നു.

ഗെഹ്ലോട്ടിനെ അധ്യക്ഷനാക്കിയാൽ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന ആവശ്യം ഉയർത്തി നേതാക്കൾ രാജി ഭീഷണി മുഴക്കി. മാത്രമല്ല ഗെഹ്ലോട്ടിന് പകരക്കാരനായി ആരെ നിയമിച്ചാലും സച്ചിനെ അനുവദിക്കില്ലെന്ന് അവർ വെല്ലുവിളിക്കുകയും ചെയ്തു. വെട്ടിലായ നേതൃത്വം നീക്കത്തിൽ നിന്നും പിൻമാറി. അതേസമയം രാഷ്ട്രീയ നാടകത്തിന് അന്ത്യമായെങ്കിലും ഇനി സച്ചിന്റെ കാര്യത്തിൽ ഹൈക്കമാന്റ് നിലപാട് എന്തെന്നതാണ് അദ്ദേഹത്തിന്റെ പക്ഷത്തുള്ളവരുടെ ചോദ്യം. എത്രകാലം ഒരാൾ ഇങ്ങനെ കാത്ത് നിൽക്കുമെന്നാണ് നേതാക്കൾ ഉയർത്തുന്ന ചോദ്യം.

സച്ചിനെ ദേശീയ തലത്തിലേക്ക് പരിഗണിക്കാനുള്ള സാധ്യതകളായിരിക്കും ഹൈക്കമാന്റ് പരിശോധിക്കുക. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് പിന്നാലെ മേഖല തിരിച്ച് വർക്കിംഗ് പ്രസിഡന്റുമാരെ നിയമിക്കാനുള്ള ആലോചനയിലാണ് നേതൃത്വം. ഇതിൽ സച്ചിന്റെ പേര് പരിഗണിച്ചേക്കാം. എന്നാൽ ദേശീയ തലത്തിലേക്ക് ഇല്ലെന്നതാണ് നേരത്തേ തന്നെ സച്ചിൻ സ്വീകരിച്ച നിലപാട്. പൂർണമായും തഴയപ്പെട്ട സാഹചര്യത്തിൽ സച്ചിൻ പാർട്ടിയിൽ തന്നെ തുടരുമോ അതോ ബി ജെ പിയിലേക്ക് ചേക്കേറുമോയെന്നുള്ള ചർച്ചകളും ശക്തമാണ്.

ബിജെപി നേതാവ് ജ്യോതിരാധിത്യ സിന്ധ്യയുമായി സച്ചിൻ പൈലറ്റ് ആശയവിനിമയം നടത്തി എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. ഉടൻ തന്നെ സച്ചിനും അദ്ദേഹത്തിന്റെ അനുയായികളായ എം എൽ എമാരും പാർട്ടി വിട്ടേക്കുമെന്ന തരത്തിലാണ് അഭ്യൂഹങ്ങൾ. അതേസമയം അഭ്യൂഹങ്ങൾ ശക്തമായതോടെ പൈലറ്റിന്റെ നീക്കങ്ങൾ ദേശീയ നേതൃത്വം ശക്തമായി നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി അജയ് മാക്കൻ സച്ചിൻ പൈലറ്റുമായി ചർച്ച നടത്തിയേക്കും.സച്ചിൻ പൈലറ്റ് പാർട്ടി വിടാൻ സാധ്യത ഇല്ലെന്നാണ് രാഷ്ട്രീയ നീരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്ന ഈ ഘട്ടത്തിൽ ഹൈക്കമാന്റ് എന്ത് നിലപാട് എടുക്കും എന്നതിനെ ആശ്രയിച്ച് കൂടിയായിരിക്കും സച്ചിന്റെ മുന്നോട്ടുള്ള നീക്കങ്ങൾ.

അതിനിടെ കഴിഞ്ഞ ദിവസം നടന്ന ചില അപ്രതീക്ഷിത കൂടിക്കാഴ്ചകൾ സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. അശോക് ഗെഹ്ലോട്ട് പക്ഷത്തെ നേതാക്കളുമായും എം എൽ എമാരുമായും സച്ചിൻ നടത്തിയ കൂടിക്കാഴ്ചയാണ് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരിപ്പിച്ചത്. ഗെഹ്ലോട്ടിന്റെ വിശ്വസ്തനാ പ്രതാപ് സിംഗ് ഖാചാരിയവസ്, രാജേന്ദ്ര ഗുഡ എന്നിവരെയാണ് സച്ചിൻ കണ്ടത്. കൂടിക്കാഴ്ചയ്ക്ക് പിന്നിൽ രാഷ്ട്രീയമില്ലെന്നായിരുന്നു പ്രതാപ് സിംഗ് പ്രതികരിച്ചത്.അതേസമയം നിലവിൽ ദില്ലിയിൽ തുടരുകയാണ് ഗെഹ്ലോട്ട്. കഴിഞ്ഞ മാസം നടക്കേണ്ടിയിരുന്ന കോൺഗ്രസ് നിയമസഭ കക്ഷി യോഗം വേഗം നടത്തണമെന്ന് സച്ചിൻ ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ നിരീക്ഷകർ എം എൽ എമാരുമായി ചർച്ച നടത്തിയശേഷം ഹൈക്കമാന്റഅ അന്തിമ തീരുമാനം അറിയിക്കണമെന്നാണ് അദ്ദേഹം ഹൈക്കമാന്റിനെ അറിയിച്ചത്.












Click it and Unblock the Notifications