മമ്മൂട്ടിയെ എറണാകുളത്ത് മത്സരിപ്പിക്കാന്‍ സിപിഎം; ബിജെപി ടിക്കറ്റില്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത്?
Recommended Video
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിലെ 20 സീറ്റുകളിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാകുന്നു. വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത, എന്നാല്‍ പൊതുസമ്മതനായ വ്യക്തിയെ നിര്‍ത്തിയാല്‍ വിജയം പ്രതീക്ഷിക്കാവുന്നതുമായ സീറ്റൂകളിലേക്ക് സെലിബ്രേറ്റി സ്ഥാനാര്‍ത്ഥികളെ തേടുകയാണ് സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍. സിനിമാ രംഗത്ത് നിന്ന് പ്രമുഖരെ രംഗത്ത് ഇറക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ നീക്കം.
കഴിഞ്ഞ തവണ ചാലക്കുടിയില്‍ ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിയാക്കിയ സിപിഎം നീക്കം വിജയം കണ്ടിരുന്നു. ഇത്തവണയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ മലയാളം സിനിമാ രംഗത്തെ പ്രമുഖര്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. മോഹന്‍ലാലിനേയും സുരേഷ് ഗോപിയേയും ബിജെപിയും മമ്മൂട്ടിയെ ഇടത് മുന്നണിയും സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് പരിഗണിക്കുന്നുവെന്നാണ് സൂചന. വിശദാംശങ്ങള്‍ ഇങ്ങനെ..
2019 ല്‍
രാഷ്ട്രീയ പാര്‍ട്ടികളുടെ നീക്കങ്ങളും സൂപ്പര്‍ താരങ്ങളുടെ മനസ്സും ഒത്തുവന്നാല്‍ 2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ കേരളം സാക്ഷ്യം വഹിക്കാന്‍ പോവുക ഒരു സെലിബ്രെറ്റി പോരാട്ടത്തിനായിരിക്കും. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നീ താരങ്ങളുടെ പേരാണ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ സജീവമായിട്ടുള്ളത്.
സുരേഷ് ഗോപി
ഇതില്‍ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം ഏകദേശം ഉറച്ചിരിക്കുകയാണ്. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ തിരുവനന്തപുരത്തു മത്സരിക്കുന്നതിനേക്കുറിച്ചു തീരുമാനമെടുക്കുമെന്ന് സുരേഷ് ഗോപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കൊല്ലത്ത്
നിലവില്‍ രാജ്യസഭാംഗമായ സുരേഷ് ഗോപിയെ കൊല്ലത്താണ് ബിജെപി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. സുരേഷ് ഗോപിയുടെ വ്യക്തിബന്ധങ്ങളും നായര്‍ എന്ന പരിഗണനയും കൊല്ലത്ത് അദ്ദേഹത്തിന് ഗുണം ചെയ്യുമെന്ന് ബിജെപി വിലയിരുത്തുന്നു.
തീരുമാനമെടുക്കേണ്ടത്
രാജ്യസഭാംഗമായ താന്‍ ലോക്സഭയിലേക്ക് മത്സരിക്കണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതു കേന്ദ്രനേതൃത്വമാണെന്നും ഇതുവരെ അങ്ങനെ നിര്‍ദ്ദേശം വന്നിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി പ്രസിഡന്റ് അമിത് ഷാ, ദേശീയ സഹസംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷ് എന്നിവരാണ് തന്റെ സ്ഥാര്‍ത്ഥിത്വം സംബന്ധിച്ചു തീരുമാനിക്കേണ്ടത് എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
മോഹന്‍ലാല്‍ തിരുവനന്തപുരത്ത്
മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ദീര്‍ഘനാളായി നിലനില്‍ക്കുന്നുണ്ട്. ആര്‍എസ്എസ് കേന്ദ്രങ്ങളോട് ചേർന്നു നിന്നാണ് തന്റെ അമ്മയുടെ പേരിലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മോഹലാല്‍ നടത്തുന്നത്.
സ്ഥീരീകരണമില്ല
നേരത്തെ പ്രധാനമന്ത്രിയെ ദില്ലിയിലെത്തി കണ്ടതോടെയാണ് മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയത്. മോഹന്‍ലാലോ ബിജെപി കേന്ദ്രങ്ങളോ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ഇതുവരെ സ്ഥീരീകരണം നടത്തിയിട്ടില്ല.
മികച്ച സ്ഥാനാര്‍ത്ഥി
എന്നാല്‍ അഭ്യൂഹങ്ങളെ പൂര്‍ണ്ണമായി തള്ളിക്കളയാന്‍ മോഹന്‍ലാലോ ബിജെപിയോ തയ്യാറായിട്ടില്ല. മോഹന്‍ലാല്‍ തയ്യാറാവുകയാണെങ്കില്‍ തിരുവനന്തപുരത്ത് ബിജെപി കിട്ടാവുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയാവും മോഹന്‍ലാല്‍.
വിജയ പ്രതീക്ഷ
ബിജെപിക്ക് വിജയ പ്രതീക്ഷയുള്ള തിരുവനന്തപുരം സീറ്റില്‍ മികച്ച സ്ഥാനാര്‍ത്ഥിക്കായി തീവ്രമായ അന്വേഷണത്തിലാണ് ബിജെപി. കുമ്മനം രാജശേഖരനെ തിരികെ കൊണ്ടുവരുന്നതടക്കമുള്ള ചര്‍ച്ചകളും അണിയറയില്‍ സജീവമാണ്. കുമ്മനത്തെക്കൊണ്ട് ഗവര്‍ണ്ണര്‍ സ്ഥാനം രാജിവെപ്പിക്കാന്‍ ബിജെപി തയ്യാറായേക്കില്ലെന്നും സൂചനയുണ്ട്.
സിപിഎം ലക്ഷ്യം വെക്കുന്നത്
മോഹന്‍ലാലിനെയും സുരേഷ് ഗോപിയേയും ബിജെപി നോട്ടമിടുമ്പോള്‍ സിപിഎം ലക്ഷ്യം വെക്കുന്നത് മമ്മൂട്ടിയെ ആണ്. ഓരോ തിരഞ്ഞെടുപ്പ് കാലത്ത് മമ്മൂട്ടിയെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നുവരാറുണ്ടെങ്കിലും അതൊന്നും ഇതുവരെ പൂര്‍ണ്ണതയില്‍ എത്തിയിരുന്നില്ല.
സിപിഎം തന്ത്രങ്ങള്‍
ഏറ്റവും നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് പരമാവധി സീറ്റുകളില്‍ വിജയമുറപ്പിക്കാനാണ് സിപിഎം തന്ത്രങ്ങള്‍ ഒരുക്കുന്നത്. ബംഗാളിലും ത്രിപുരയിലും വലിയ വിജയ പ്രതീക്ഷകള്‍ ഇല്ലാത്തതിനാല്‍ കേരളത്തിലെ സീറ്റുകള്‍ ഏറെ പ്രധാനമാണ്.
എറണാകുളത്ത്
അതിനാല്‍ തന്നെ പൊതുസമ്മതാനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ വിജയം പ്രതീക്ഷിക്കാവുന്ന എറണാകുളം സീറ്റില്‍ മമ്മൂട്ടിയെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി നീക്കം നടത്തുന്നത്. എറണാകുളത്ത് പറ്റിയ ആള്‍ക്കുവേണ്ടിയുള്ള അന്വേഷണം ഇതുവരെ എങ്ങുമെത്തിയിട്ടില്ല.
ബന്ധങ്ങള്‍
കൈരളി ചാനല്‍ ചെയര്മാന് കൂടിയായ മമ്മൂട്ടിക്ക് സിപിഎം കേന്ദ്രങ്ങളുമായി അടുത്ത ബന്ധമാണ് ഉള്ളത്. പാര്‍ട്ടി ജില്ലാ സെക്രട്ടറിയായ പി രാജീവും മമ്മൂട്ടിയും തമ്മില്‍ വലിയ സൗഹൃദത്തലുമാണ്. ഈ ബന്ധങ്ങളൊക്കെ മമ്മൂട്ടി എറണാകുളത്ത് ഇടത് സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹം ബലപ്പെടുത്തുന്നുണ്ട്.
ചാലക്കുടിയില്‍
കഴിഞ്ഞ തവണയും മമ്മൂട്ടിയുടെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചയായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ കൂടി നിര്‍ദ്ദേശത്തോടെയാണ് ചാലക്കുടിയില്‍ ഇന്നസെന്റിനെ ചാലക്കുടിയില്‍ മത്സരിപ്പിക്കാന്‍ തീരുമാനമായത്. അതേസമയം ഇന്നസെന്റ് വീണ്ടും ചാലക്കുടിയില്‍ മത്സരിക്കാനുള്ള സാധ്യത കുറവാണ്.