സ്വർണ വില ഉടൻ കുറയുമോ? ഒരു ലക്ഷത്തിന് താഴേക്കെങ്കിലും വരുമോ? ഇനി സംഭവിക്കാനിരിക്കുന്നത് ഇതാണ്
സ്വർണവില എക്കാലത്തെയും ഉയർന്ന നിലയിലെത്തി നിൽക്കുകയാണ്. രാജ്യാന്തര വിപണിയിൽ ആദ്യമായി ഔൺസ് വില 4,700 ഡോളർ കടന്നു. നിലവിൽ 4,717.03 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നേരത്തെ ഇത് 4,721.91 ഡോളർ വരെ ഉയർന്നിരുന്നു. ഫെബ്രുവരിയിലെ യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്‌സ് 2.8% വർധിച്ച് 4,722.70 ഡോളറിലെത്തി.
ആഗോള വ്യാപാര രംഗത്തെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളാണ് ഇന്ന് സ്വർണ്ണവില കുത്തനെ ഉയരാൻ പ്രധാന കാരണം. ഫെബ്രുവരി 1 മുതൽ എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകൾക്ക് 10% തീരുവ ചുമത്തുമെന്നുള്ള അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റെ പുതിയ ഭീഷണിയാണ് ഇതിന് ആക്കം കൂട്ടിയത്. ഗ്രീൻലാൻഡ് വിഷയത്തിൽ ധാരണയിലെത്തിയില്ലെങ്കിൽ ജൂണോടെ ഈ തീരുവ 25% ആയി ഉയർത്തും എന്നാണ് ഭീഷണി. വരാനിരിക്കുന്ന വലിയ വ്യാപാര യുദ്ധത്തിൻ്റെ സൂചനയായിട്ടാണ് നീക്കം വിലയിരുത്തപ്പെടുന്നത്. ആശങ്ക കടുത്തതോടെ നിക്ഷേപകർ കൂട്ടത്തോടെ സ്വർണത്തിഷ അഭയം പ്രാപിച്ചതോടെ മഞ്ഞലോഹത്തിൻ്റെ പെരുമ ഉയർന്നു. വെനസ്വേലയും ഇറാനും ഉൾപ്പെടെയുള്ള ഭൗമരാഷ്ട്രീയസംബന്ധമായ പ്രശ്നങ്ങളും ആഭ്യന്തര യു.എസ്. രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ ഫെഡറൽ റിസർവിൻ്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളും വിലയെ വലിയ തോതിൽ സ്വാധീനിച്ചിരുന്നു.

സ്വർണ വിലയിലെ യഥാർത്ഥ കുതിപ്പ് ആരംഭിച്ചത് 2025 ലാണ്. അതായത് യുഎസ് പ്രസിഡൻ്റ് ആയി വീണ്ടും ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം. ട്രംപിന്റെ രണ്ടാം പ്രസിഡൻസി തുടങ്ങിയ ശേഷം ഒരു വർഷത്തിനിടെ സ്വർണവിലയിൽ 70 ശതമാനത്തിലധികം വർധനവാണ് ഉണ്ടായത്. ട്രംപിൻ്റെ കടുംപിടുത്തവും അസാധാരണ നീക്കങ്ങളും തന്നെയാണ് സ്വർണം, വെള്ളി പോലുള്ള ലോഹങ്ങൾക്ക് വിലയേറാൻ കാരണമായത് എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഡോളർ ദുർബലമായത് സ്വർണത്തിന് പിന്തുണയായി മാറി. താരിഫ് ഭീഷണികളെത്തുടർന്ന് യുഎസ് സ്റ്റോക്കുകളിലും സർക്കാർ ബോണ്ടുകളിലും വ്യാപകമായ വിറ്റഴിയലുണ്ടായതിനാൽ ഡോളർ ഒരാഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പിൻവാങ്ങി. 2025-ലെ വ്യാപാര യുദ്ധത്തിന്റെ അസ്ഥിരതയിലേക്ക് തിരികെ പോകുമോയെന്ന ഭയത്താൽ നിക്ഷേപകർ സ്വർണം, സ്വിസ് ഫ്രാങ്ക് പോലുള്ള സുരക്ഷിത താവളങ്ങളിലേക്ക് ഒഴുകിയെത്തി.
പ്രതിസന്ധി പരിഹരിക്കാത്തിടത്തോളം സ്വർണത്തിൻ്റെ വില ഉയർന്ന് തന്നെ തുടരുമെന്നാണ് ആഗോള സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഈ പോക്ക് പോയാൽ വൈകാതെ തന്നെ 5000 ഡോളറിലേക്ക് ഔണ്‍സ് വില എത്താനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നുണ്ട്. രാജ്യാന്തര വിപണിയിൽ വില ഉയരുന്നത് സ്വാഭാവികമായും കേരളത്തിലെ വിലയിലും പ്രതിഫലിക്കും. ഉടൻ തന്നെ സ്വർണ വില 2 ലക്ഷം വരെ എത്തിയാലും അത്ഭുതപ്പെടാനാകില്ലെന്നാണ് വ്യാപാരികൾ അടക്കം ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications