1960 ന് ശേഷം അരൂരില്‍ കോണ്‍ഗ്രസ് കൊടി പാറും, സിപിഎം കോട്ട തകരും; രണ്ടും കല്‍പ്പിച്ച് ഷാനിമോള്‍
ആലപ്പുഴ: നാല് മാസത്തിനിടെ രണ്ടാംതവണയാണ് അരൂരില്‍ ഷാനിമോള്‍ ഉസ്മാന് വോട്ട് ചോദിച്ച് ഇറങ്ങുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ യുഡിഎഫിന് വേണ്ടി മത്സരിച്ച ഷാനിമോള്‍ ഉസ്മാന് എഎം ആരിഫിനോട് പരാജയം നേരിടേണ്ടി വന്നെങ്കിലും ഇടത് കോട്ടയായ അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിരുന്നു. ഈ മുന്നേറ്റമാണ് അരൂരിലെ ഉപതിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന്‍റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചത്.
മണ്ഡലത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള എസ്എന്‍ഡിപിയുടെ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ടെങ്കിലും ഷാനിമോള്‍ക്ക് വിജയം കരസ്ഥമാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി പിന്തുണ ആരിഫിനായിരുന്നിട്ടും ഷാനിമോള്‍ക്ക് അരൂരില്‍ മേല്‍ക്കൈ നേടാന്‍ കഴിഞ്ഞതും കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു..
അറുപത് വര്‍ഷം
യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയം കരസ്ഥമാക്കിയിട്ടുണ്ടെങ്കിലും കഴിഞ്ഞ അറുപത് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും കോണ്‍ഗ്രസിന് വിജയം കാണാനാവാതെ പോയ മണ്ഡലമാണ് അരൂര്‍. എന്നാല്‍ ഇത്തവണ എന്ത് വിലകൊടുത്തും ആ ചരിത്രം തിരുത്തിക്കുറിക്കുമെന്ന വാശിയിലാണ് ആലപ്പുഴ ഡിസിസിയും പ്രാദേശിക ഘടകവും.
1957 ല്‍
1957 ല്‍ ഒന്നാം കേരള നിമയസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ച പി സി കാര്‍ത്തികേയനായിരുന്നു അരൂരില്‍ വിജയിച്ചത്. 59 ല്‍ നിയമസഭ പിരിച്ചു വിട്ടതിന് ശേഷം 1960 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പിസി കാര്‍ത്തികേയന്‍ തന്നെയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. സിപിഐയിലെ സദാശിവനെ പരാജയപ്പെടുത്തിക്കൊണ്ട് രണ്ടാംതവണയും കാര്‍ത്തികേയന് അരൂരില്‍ നിന്ന് നിയമസഭയിലേക്ക് വിജയിച്ചു കയറാന്‍ സാധിച്ചു.
ഗൗരിയമ്മയുടെ വരവ്
എന്നാല്‍ 1965 ല്‍ ചേര്‍ത്തലയില്‍ നിന്നും കെ ആര്‍ ഗൗരിയമ്മ അരൂരിലേക്ക് മത്സരിക്കാന്‍ വന്നതോടെ മണ്ഡലം കോണ്‍ഗ്രസിനെ കെവിട്ടു. പിന്നിട് ഇതുവരെ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിട്ടില്ല. യുഡിഎഫിലിരിക്കെ സിപിഐയില്‍ നിന്ന് പിഎസ് ശ്രീനിവാസനും ജെഎസ്എസിൽ നിന്നും 2 തവണ കെ ആർ ഗൗരിയമ്മയും വിജയിച്ചതൊഴിച്ചാല്‍ അരൂര്‍ എന്നും ഇടത്കോട്ടയായി നിലനിന്നു.
1967 ലും 1970 ലും
സിപിഐ പിളര്‍ന്നതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ശക്തമായ ചതുഷ്കോണ പോരാട്ടത്തിനൊടുവിലായിരുന്നു കെആര്‍ ഗൗരിയമ്മ അരൂരില്‍ ആദ്യമായി സിപിഎം കൊടിപാറിച്ചത്. കോണ്‍ഗ്രസിന് വേണ്ടി ദേവകി, സിപിഐയില്‍ നിന്ന് സിജി സദ, കേരള കോണ്‍ഗ്രസില്‍ നിന്ന് ഭാസ്കരന്‍ എന്നിവരും അത്തവണ അരൂരില്‍ മത്സരംഗത്ത് ഉണ്ടായിരുന്നു. 1967 ലും 1970 ലും കെ ആര്‍ ഗൗരിയമ്മ തന്നെ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തി.
1977 ല്‍ സിപിഐ
അടിയന്തരാവസ്ഥക്ക് ശേഷം 1977 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മണ്ഡലം ഗൗരിയമ്മയെ കൈവിട്ടു. കോണ്‍ഗ്രസ് മുന്നണിയില്‍ മത്സരിച്ച സിപിഐയിലെ പിഎസ് ശ്രീനിവാസനായിരുന്നു അത്തവണ അരൂരില്‍ നിന്ന് വിജയിച്ചത്. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം 1980 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഗൗരിയമ്മയിലൂടെ തന്നെ മണ്ഡലം സിപിഎം പിടിച്ചെടുത്തു. തുടര്‍ന്ന് 1980,1982,1987, 1991 വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിലും സിപിഎം ടിക്കറ്റില്‍ ഗൗരിയമ്മ അരൂരില്‍ വിജയിച്ചു.
യുഡിഎഫിലെ ഗൗരിയമ്മ
സിപിഎം വിട്ട് ജെഎസ്എസ് രൂപീകരിച്ചതിന് ശേഷം ഗൗരിയമ്മയെയായിരുന്നു 1996 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അരൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. ആ വര്‍ഷവും 2001 ലും ഗൗരിയമ്മ യുഡിഎഫ് മുന്നണിയില്‍നിന്ന് വിജയിച്ച് നിയമസഭയില്‍ എത്തി. എന്നാല്‍ 2006 ല്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ എഎം ആരിഫിന് മുന്നില്‍ ഗൗരിയമ്മക്ക് അടിപതറി. പിന്നീട് 2011, 2016 തിരഞ്ഞെടുപ്പിലും എഎം ആരിഫിലൂടെ സിപിഎം സീറ്റ് നിലനിര്‍ത്തി.
ഇത്തവണ വിജയം ഉറപ്പ്
അതേ ആരിഫ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ കളമൊരുങ്ങിയ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചത് 1960 ന് ശേഷം മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രതിനിധിയാവാമെന്നതാണ് ഷാനിമോള്‍ ഉസ്മാന്‍റെ പ്രതീക്ഷ. അരൂര്‍ തിരിച്ചു പിടിക്കുമെന്നുറപ്പാണ്. സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ ഉപതെരഞ്ഞെടുപ്പുകളിൽ ചർച്ചയാകുമെന്നും യുഡിഎഫ് മികച്ച വിജയം നേടുമെന്നും ഷാനിമോള്‍ അവകാശപ്പെടുന്നു. .
മത്സരിക്കാന്‍ തയ്യാറായിട്ടും കുമ്മനത്തെ വെട്ടി, വട്ടിയൂര്‍ക്കാവില്‍ എസ് സുരേഷ്, ബിജെപി സ്ഥാനാര്‍ത്ഥി
ഷാനിമോള്‍ ഉസ്മാനെ അരൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയത് കാന്തപുരമാണെന്ന് കേട്ടു; ആരോപണവുമായി വെള്ളാപ്പള്ളി