ദിലീപേട്ടനും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു, വിവാദത്തിൽ പാർവ്വതിക്ക് മറുപടിയുമായി അജു വർഗീസ്
കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം വിവാദങ്ങളുടെ അകമ്പടിയോടെയാണ് നടന്നത്. ഉദ്ഘാടന വേദിയില്‍ സ്ത്രീകളെ ഒഴിവാക്കിയെന്ന ആരോപണം ഉയര്‍ന്നതാണ് വിവാദമായത്.
ഡബ്ല്യൂസിസി അംഗം കൂടിയായ നടി പാര്‍വ്വതി അടക്കമുളളവര്‍ അമ്മയ്ക്ക് എതിരെ വിമര്‍ശനവുമായി രംഗത്ത് വന്നു. പാര്‍വ്വതിയുടെ ആരോപണങ്ങള്‍ക്ക് അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളായ രചന നാരായണന്‍ കുട്ടിയും ഹണി റോസും മറുപടി നല്‍കി. പിന്നാലെ നടന്‍ അജു വര്‍ഗീസും പാര്‍വ്വതിക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.
മാറ്റി നിര്‍ത്തിയിട്ടില്ല
അമ്മ സംഘടനയില്‍ സ്ത്രീകളെ ഒരു തരത്തിലും മാറ്റി നിര്‍ത്തിയിട്ടില്ലെന്ന് അജു വര്‍ഗീസ് പറയുന്നു. വിവാദമായ അമ്മ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആരും ഇരുന്നിട്ടില്ല. ശ്വേത മേനോനും രചന നാരായണന്‍കുട്ടിയും ഹണി റോസും ആസിഫ് അലിയും സുധീര്‍ കരമനയും ജയസൂര്യയും ടിനി ടോമും ബാബുരാജും താനുമാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുളളത്.
അവര്‍ വേണ്ട എന്ന് പറഞ്ഞത് കൊണ്ടല്ല
ഇത്രയും പേര്‍ വേദിയില്‍ ഇരുന്നിട്ടില്ല. സ്ത്രീകളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ പുരുഷന്മാരുടെ എണ്ണമാണ് ഉളളത്. മമ്മൂക്കയും ലാല്‍ സാറും പിന്നെ വൈസ് പ്രസിഡണ്ടുമാരായ മുകേഷ്, സിദ്ധിഖ്, ട്രഷറര്‍ ആയ ജഗദീഷ് ഇത്രയും പേരാണ് ഇരുന്നത്. ബാക്കി ഉളളവര്‍ ഇരിക്കാഞ്ഞത് അവര്‍ വേണ്ട എന്ന് പറഞ്ഞത് കൊണ്ടല്ല, തങ്ങള്‍ വേണ്ട എന്ന് പറഞ്ഞത് കൊണ്ടാണെന്നും അജു വര്‍ഗീസ് പറഞ്ഞു.
അമ്മയിലുളളവരെ ഒന്ന് തമ്മിലടിപ്പിച്ചേക്കാം
അതൊരു ഇന്‍ഫോര്‍മല്‍ മീറ്റിംഗ് ആയിരുന്നു. സാധാരണ ചര്‍ച്ചകളില്‍ ഫോട്ടോ എടുക്കുമ്പോള്‍ സ്ത്രീകളെ ഇരുത്തിയാണ് ഫോട്ടോ എടുക്കാറുളളത്. വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കാന്‍ ഒരു ശ്രമം നടന്നതായാണ് തനിക്ക് തോന്നുന്നത് എന്നും അജു വര്‍ഗീസ് പ്രതികരിച്ചു. അമ്മയിലുളളവരെ ഒന്ന് തമ്മിലടിപ്പിച്ചേക്കാം എന്ന തോന്നലാണ് പിന്നിലെന്നാണ് തനിക്ക് തോന്നിയത് എന്നും അജു വര്‍ഗീസ് പറഞ്ഞു.
ഒരു നാണവും ഇല്ലാതെ തുടരുകയാണ്
കഴിഞ്ഞ ദിവസം അമ്മയിലെ പരിപാടിയില്‍ സ്ത്രീകളെ ഇരുത്താത്തതിനെ പാര്‍വ്വതി വിമര്‍ശിച്ചിരുന്നു. സ്ത്രീകളെ ഇപ്പോഴും സൈഡില്‍ നിര്‍ത്തുന്നത് ഒരു നാണവും ഇല്ലാതെ തുടരുകയാണ് എന്നാണ് പാര്‍വ്വതി വിമര്‍ശിച്ചിരുന്നത്. അരാഷ്ട്രീയമാവുക എന്നതിനര്‍ത്ഥം അടിച്ചമര്‍ത്തുന്നവര്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് എന്നും പാര്‍വ്വതി പറഞ്ഞിരുന്നു.
താന്‍ പൊളിറ്റിക്കല്‍ അല്ല
എന്നാല്‍ അപൊളിറ്റിക്കല്‍ ആവുന്നത് നാണക്കേടാണ് എന്ന് ചിലര്‍ പറയുന്നത് കേട്ടു എന്നും അതൊക്കെ ഓരോരുത്തരുടെ സൗകര്യമല്ലേ എന്നാണ് അജു വര്‍ഗീസിന്റെ പ്രതികരണം. താന്‍ പൊളിറ്റിക്കല്‍ അല്ല. തന്റെ സൗകര്യം ഇതാണ്. ശ്രീനിസാറിനെ വരെ കുറ്റം പറഞ്ഞ് കൊണ്ടിരിക്കുകയാണ്. സന്ദേശം സിനിമയുടെ പേരില്‍.
ചിരിച്ച് തള്ളുകയാണ്
എന്ത് അടിസ്ഥാനത്തിലാണ് അത്തരമൊരു ലെജന്‍ഡിനെ ഇവരൊക്കെ കുറ്റം പറയുന്നത് എന്ന് അജു വര്‍ഗീസ് ചോദിക്കുന്നു. അതോര്‍ത്ത് തനിക്ക് ചിരി വരാറുണ്ട്. ചിരിച്ച് തള്ളുകയാണ് പതിവ്. മോഹന്‍ലാല്‍ പ്രസിഡണ്ടായ കമ്മിറ്റി വന്നതിന് ശേഷം ഇതിന് മുന്‍പുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. മറ്റുളളവ പരിഹരിച്ച് കൊണ്ടിരിക്കുന്നുവെന്നും അജു പറഞ്ഞു.
ദിലീപും ഉണ്ടായിരുന്നുവെങ്കില്‍
അമ്മയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ടതില്‍ വൈകി എന്ന അംഗം എന്ന നിലയ്ക്ക് ക്രഡിറ്റ് അവകാശപ്പെടാന്‍ സാധിക്കില്ല. എന്നാല്‍ സീനിയര്‍ താരങ്ങളുടെ മുഖത്തെ സന്തോഷം അഭിമാനമുണ്ടാക്കി. വേദിയില്‍ ജഗതി ശ്രീകുമാറും നെടുമുടി വേണുവും സുരേഷ് ഗോപിയും ദിലീപും ഉണ്ടായിരുന്നുവെങ്കില്‍ എന്ന് താന്‍ ആഗ്രഹിക്കുകയാണ് എന്നും അജു വര്‍ഗീസ് പറഞ്ഞു.