ഭൂരിപക്ഷം 38, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, 2021ൽ നിയമസഭയിലേക്ക് കഷ്ടിച്ച് കടന്ന് കൂടിയവർ ഇതാ
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെകെ ശൈലജയേയും പിണറായി വിജയനേയും പോലുളളവര്‍ കൂറ്റന്‍ ഭൂരിപക്ഷത്തോടെയാണ് നിയമസഭയിലേക്ക് ജയിച്ച് കയറിയതെങ്കില്‍, മറുവശത്ത് കഷ്ടിച്ച് രക്ഷപ്പെട്ട സ്ഥാനാര്‍ത്ഥികളും നിരവധിയുണ്ട്. 6 പേര്‍ ആയിരത്തില്‍ താഴെ മാത്രം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചവരാണ്. അക്കൂട്ടത്തില്‍ ഭരണപക്ഷത്തുളളവരും പ്രതിപക്ഷത്തുളളവരും ഉണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അക്ഷരാര്‍ത്ഥത്തില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട സ്ഥാനാര്‍ത്ഥിയായിരുന്നു മുസ്ലീം ലീഗിന്റെ നജീബ് കാന്തപുരം. മലപ്പുറത്തെ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ നിന്നും മത്സരിച്ച നജീബ് കാന്തപുരം വെറും 38 വോട്ടുകളുടെ തുച്ഛമായ ഭൂരിപക്ഷത്തിനാണ് നിയസഭയിലെത്തിയത്.
സിപിഎം സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് കുറ്റ്യാടി മണ്ഡലത്തില്‍ മത്സരിച്ച കെപി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ക്കും നേരിയ ഭൂരിപക്ഷത്തിന് മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. 333 വോട്ടുകളുടെ ഭൂരിപക്ഷമാണ് കെപി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ക്ക് ലഭിച്ചത്. 745 വോട്ടുകളുടെ ഭൂരിപക്ഷമാണ് മഞ്ചേശ്വരത്ത് മത്സരിച്ച ലീഗ് സ്ഥാനാര്‍ത്ഥി എകെഎം അഷ്‌റഫിന് ലഭിച്ചത്. ഇത്തവണയും മഞ്ചേശ്വരത്ത് അതിശക്തമായ മത്സരം നടക്കുമെന്നാണ് വിലയിരുത്തല്‍.

കുറഞ്ഞ ഭൂരിപക്ഷം നേടി എംഎല്‍എമാരുടെ പട്ടികയില്‍ അടുത്തത് തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച പി ബാലചന്ദ്രനാണ്. 946 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമേ ഈ സിപിഐ എംഎല്‍എയ്ക്ക് നേടാന്‍ സാധിച്ചുളളൂ. ഇത്തവണ പി ബാലചന്ദ്രന് തൃശൂരില്‍ സീറ്റ് ലഭിച്ചിട്ടില്ല. നിലവിലെ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാനും കുറഞ്ഞ ഭൂരിപക്ഷം മാത്രമാണ് 2021ലെ തിരഞ്ഞെടുപ്പില്‍ സ്വന്തമാക്കാനായത്.
മലപ്പുറം ജില്ലയിലെ താനൂര്‍ മണ്ഡലത്തില്‍ നിന്നാണ് അബ്ദുറഹ്‌മാന്‍ ജനവിധി തേടിയത്. 985 വോട്ടുകളുടെ ഭൂരിപക്ഷമാണ് മണ്ഡലം അബ്ദുറഹ്‌മാന് നല്‍കിയത്. ഇക്കുറി താനൂരില്‍ മത്സരിക്കാനില്ലെന്നും തിരൂര്‍ വേണം എന്നുമുളള നിലപാടിലാണ് വി അബ്ദുറഹ്‌മാന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആയിരത്തില്‍ താഴെ മാത്രം ഭൂരിപക്ഷം ലഭിച്ച മറ്റൊരു എംഎല്‍എ കോണ്‍ഗ്രസിന്റെ കെ ബാബുവാണ്. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്നാണ് കെ ബാബു മത്സരിച്ചത്. 992 വോട്ടുകളുടെ ഭൂരിപക്ഷം കെ ബാബു നേടി. ഇത്തവണ കെ ബാബു മത്സരിക്കാതെ വിട്ടുനില്‍ക്കുകയാണ്.












Click it and Unblock the Notifications