കുട്ടിയെ നോക്കുന്നില്ലെന്ന് ആരോപിച്ച് ഗള്‍ഫില്‍ മധ്യവയസ്‌കയെ മർദ്ദിച്ച് അവശയാക്കി
പെരുമ്പാവൂര്‍: വീട്ടു ജോലിക്കായി ഗള്‍ഫില്‍ കൊണ്ടുപോയ ആദിവാസി മധ്യവയസ്‌കയെ ബന്ധു ക്രൂര മര്‍ദ്ദനത്തിനിരയാക്കി. പെരുമ്പാവൂര്‍ വെണ്ടോല സ്വദേശി ഓമനയെയാണ് മര്‍ദ്ദനത്തിനിരയായത്. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഗള്‍ഫില്‍ മിലിറ്ററി നഴ്‌സായ ജോലി ചെയ്യുന്ന ബന്ധുകൂടിയായ രാജുവിന്റെ കുട്ടിയെ നോക്കാനാണ് ഓമനയെ ഗള്‍ഫിലേക്ക് കൊണ്ടുപോയത്. അഞ്ച് മാസം മുന്‍പാണ് ഓമന ഗള്‍ഫിലേക്ക് എത്തിയത്. കുട്ടിയെ നോക്കുന്നില്ലന്ന് ആരോപിച്ച് രാജുവിന്റെ ഭാര്യ ഓമനയെ ഉപദ്രവിക്കുകയായിരുന്നു.
വസ്ത്രങ്ങള്‍ വലിച്ചു കീറുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. ഇരുമ്പ് വടികൊണ്ട് മര്‍ദ്ദിക്കുകയുമായിരുന്നു. കുടിവെള്ളം ആവശ്യപ്പെട്ടപ്പോള്‍ തുപ്പിയാണ് തനിക്ക് നല്‍കിയതെന്നും ഓമന പറയുന്നു.
പലപ്പോഴും ഓമനയ്ക്ക് ഭക്ഷണം പോലും ലഭിക്കാറില്ല. ദുരിതമറിഞ്ഞ് മക്കള്‍ പരാതി നല്‍കുമെന്നറിയിച്ചതിന് ശേഷമാണ് തിരിച്ച് നാട്ടിലേക്ക് പോകാന്‍ അനുവദിച്ചത്. ദേഹമാസകലം പരിക്കേറ്റിയിരിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട് പെരുമ്പൂവൂര്‍ പോലീസ് കേസെടുത്തു.