കമ്പനി ക്വാർട്ടേഴ്സിന്റെ മതിലിടിഞ്ഞ് കരാർ ജീവനക്കാരിക്ക് ഗുരുതര പരിക്ക്: പരിക്കേറ്റ് തെറിച്ച് വീണു!
ഏലൂർ: ക്വാർട്ടേഴ്സിന്റെ മതിലിടിഞ്ഞ് വീണ് കരാർ ജീവനക്കാരിക്ക് ഗുരുതര പരിക്കേറ്റു. കേന്ദ്ര പൊതുമേഖല വ്യവസായ സ്ഥാപനമായ ഹിൽ ഇന്ത്യയുടെ ക്വാർട്ടേഴ്സിന്റെ മതിലാണിടിഞ്ഞു വീണത്. ഏലൂർ പാതാളത്ത് ചന്ദ്ര പപ്പടം എന്ന കട നടത്തുന്ന കൊല്ലറ സുബ്രഹ്മണ്യന്റെ ഭാര്യ ഉഷ (52)ക്കാണ് പരിക്കേറ്റത്. അപകടം നടന്നയുടൻ ഉഷയെ ആദ്യം പാതാളത്തുള്ള ഏലൂർ ഇഎസ്ഐ സി ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമായതിനാൽ ഇ എസ് ഐ യിൽ നിന്ന് കലൂരിലെ പി വി എസ് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരെ ഇപ്പോൾ പി വി എസ് ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുറിവിൽ നിന്നും രക്തപ്രവാഹം നിലക്കുന്നില്ല. മതിലിനടിയിലായിപ്പോയ ഉഷയുടെ എല്ലിനൊക്കെയുള്ള പരിക്ക് എത്രത്തോളമുണ്ടെന്ന് പരിശോധിക്കുകയാണെന്ന് ആസ്പത്രി അധികൃതർ പറഞ്ഞു.
പാതാളത്തുള്ള ഹിൽ ഇന്ത്യയുടെ ക്വാർട്ടേഴ്സിൽ പുല്ലുവെട്ടി വൃത്തിയാക്കുന്നതിന് എത്തിയതായിരുന്നു ഉഷ. ഇവിടെ കമ്പനി ഡെപ്യൂട്ടി പ്രൊഡക്ഷൻ മാനേജരുടെ കാർപോർച്ചിനടുത്ത് ഉഷ നിൽക്കുമ്പോൾ ചെവ്വാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം. കാർപോർച്ചിന്റെ എട്ടടിയോളം മാറിയുള്ള മതിലാണ് വലിയ ശബ്ദത്തോടെ ഇടിഞ്ഞ് വീണത് പത്തടിയോളം ഉയരമുള്ള മതിൽ 75 അടിയോളം നീളത്തിൽ മറിഞ്ഞു വീഴുകയായിരുന്നു. മതിലിന്റെ കാലപ്പഴക്കവും നിറുത്താതെ പെയ്ത മഴയുമാവാം മതിലിടിയാണ് കാരണം.
മതിൽ വീണപ്പോൾ ഉഷ വീണത് കാർപോർച്ചിന്റെ മതിലിലേക്കായിരുന്നു. ഇതോടെ തലയും കഴുത്തുമൊക്കെ മതിലിന്റെ ഭാഗങ്ങൾ വീഴാതെ രക്ഷപ്പെടുകയായിരുന്നു. മതിൽ വീണ ശബ്ദംകേട്ട് വീട്ടമ്മ ഒച്ചവെച്ച് ആളുകളെ കൂട്ടുകയായിരുന്നു.
തൊട്ടടുത്ത് പെയിന്റിങ് ജോലിക്കെത്തിയിരുന്ന ടി സി ജോസഫും സി ടി വർഗ്ഗീസും ഒച്ച കേട്ട് ഓടിയെത്തി. ഈ സമയം ഉഷയുടെ ഞരക്കം മാത്രമെ ഉണ്ടായിരുന്നുളളൂ. വലിയ ചെങ്കല്ലുകളും സിമന്റ് കട്ടയും ഉഷയുടെ ശരീരം മൂടി കിടക്കുകയായിരുന്നു. ഇവർ ഉഷയെ പുറത്തെടുത്തപ്പോഴേക്കും ഏലൂർ ഫയർ ആന്റ് റസ്ക്യു ജീവനക്കാരെത്തി. ഫയർ ആന്റ് റസ്ക്യു ജീവനക്കാരാണ് ഉഷയെ ആസ്പത്രിയിലെത്താൻ സഹായിച്ചത്. ഇ എസ് ഐ യിലെ പരിശോധനക്കും പ്രാഥമിക ശുശ്രൂഷയ്ക്കും ശേഷം പി വി എസ് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.