''അടിച്ച് കൊല്ലെടാ അവളെ''.. ശബരിമലയിൽ നാമജപമല്ല, കൊലവിളി! വീഡിയോ പുറത്ത്, ശക്തമായ പ്രതിഷേധം
സന്നിധാനം: ശബരിമലയുടെ ചരിത്രത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത അനിഷ്ട സംഭവങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമാണ് സന്നിധാനം വേദിയായിക്കൊണ്ടിരിക്കുന്നത്. സുപ്രീം കോടതി വിധി പകല്‍വെളിച്ചത്തില്‍ ലംഘിക്കുന്നതിന് വേണ്ടി ഒരു സംഘം ശബരിമലയില്‍ തമ്പടിച്ചിരിക്കുകയാണ്. യുവതികള്‍ എന്ന സംശയത്തില്‍ 50 വയസ്സിന് മുകളിലുളള ഭക്തകള്‍ പോലും അപമാനിക്കപ്പെടുന്നു, കയ്യേറ്റം ചെയ്യപ്പെടുന്നു.
52 വയസ്സുളള തൃശൂര്‍ സ്വദേശിനിയായ ലളിതയ്ക്ക് നേരെ പ്രതിഷേധക്കാര്‍ സന്നിധാനത്ത് കൊലവിളി മുഴക്കുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്ത് വന്നുകഴിഞ്ഞു. മകന്റെ കുഞ്ഞിന്റെ ചോറൂണിന് വേണ്ടി ശബരിമലയില്‍ എത്തിയതായിരുന്നു ലളിത. ലളിതയെ ആക്രമിക്കുന്ന വീഡിയോ ഞെട്ടലുണ്ടാക്കുന്നതാണ്. വിശദാംശങ്ങൾ ഇങ്ങനെ:
ഭക്തയ്ക്ക് നേരെ ആക്രമണം
ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം മകന്റെ കുഞ്ഞിന്റെ ചോറൂണിന് എത്തിയ ലളിതയെ പ്രായത്തില്‍ സംശയം തോന്നിയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. നടപ്പന്തലില്‍ എത്തിയ ലളിതയ്ക്ക് നേരെ പ്രതിഷേധക്കാര്‍ ആക്രോശങ്ങളുമായി പാഞ്ഞടുക്കുകയായിരുന്നു. ഈ വീഡിയോ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നത്. ശരണംവിളികളല്ല, പകരം കൊലവിളികളാണ് സന്നിധാനത്ത് മുഴങ്ങുന്നത്.
''അടിച്ച് കൊല്ലെടാ അവളെ''
പോലീസ് വലയത്തില്‍ മുന്നോട്ട് പോകുന്നതിനിടെ പ്രതിഷേധക്കാര്‍ ചുറ്റും വളയുകയും ലളിതയെ കയ്യേറ്റം ചെയ്യാനടക്കം ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കൂട്ടത്തിലൊരാള്‍ ''അടിച്ച് കൊല്ലെടാ അവളെ'' എന്ന് കൊലവിളി മുഴക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. നാമജപ പ്രതിഷേധം മാത്രമാണ് ശബരിമലയില്‍ നടത്തുന്നത് എന്ന് അവകാശപ്പെടുമ്പോഴാണ് ഇത്തരത്തിലുളള കൊലവിളികള്‍ നടക്കുന്നത്.
200 പേർക്കെതിരെ കേസ്
ആധാര്‍ അടക്കമുളള രേഖകള്‍ പ്രതിഷേധക്കാരെ അടക്കം കാണിച്ചിട്ടും ആക്രോശങ്ങള്‍ തുടരുകയായിരുന്നുവെന്ന് ലളിതയുടെ ബന്ധു ആരോപിക്കുന്നു. ഏറെ പണിപ്പെട്ടാണ് അക്രമികള്‍ക്കിടയില്‍ നിന്ന് പോലീസ് ഇവരെ രക്ഷിച്ചെടുത്തത്. ലളിതയെ തടഞ്ഞവരില്‍ കണ്ടാലറിയുന്ന 200 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
വീഡിയോ വൈറൽ
കൂട്ടം ചേരുക, വധശ്രമം, സ്ത്രീകളെ തടഞ്ഞ് വെയ്ക്കല്‍, അപമര്യാദയായി പെരുമാറല്‍ തുടങ്ങിയ വകുപ്പുകളാണ് അക്രമികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ലളിതയെ ആക്രമിക്കാന്‍ ശ്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. രൂക്ഷ വിമര്‍ശനമാണ് ശബരിമല കേന്ദ്രമാക്കി അക്രമം അഴിച്ച് വിടുന്നവര്‍ക്ക് എതിരെ ഉയരുന്നത്. എഴുത്തുകാരി ശാരദക്കുട്ടി ഫേസ്ബുക്കില്‍ പ്രതികരിച്ചിരിക്കുന്നത് വായിക്കാം:
അതൊരു പുല്ലിംഗാഘോഷം
"അടിച്ചു കൊല്ലെടാ അവളെ".. വീടുകളിൽ കേട്ടപ്പോഴൊന്നും ആരും തടഞ്ഞിട്ടില്ല. അമ്മയേം പെങ്ങളേം ഭാര്യയേയും കാമുകിയെയും , മകളെയും അവർ എതിർത്തപ്പോഴൊക്കെ നിങ്ങൾ നേരിട്ടത് ഇങ്ങനെ തന്നെയായിരുന്നു."അടിച്ചു കൊല്ലെടാ അവളെ ". ഈ വാക്കുകൾ - അതൊരംഗീകരിക്കപ്പെട്ട പുല്ലിംഗാക്രോശമായിരുന്നു. സൈബറിടത്തിൽ അതൊരു പുല്ലിംഗാഘോഷമായി നിർബാധം തുടരുകയാണ്. വൈകിയാണെങ്കിലും അമ്പലനടയിലും അതു മുഴങ്ങിക്കേൾക്കുന്നു.
"നീ എന്റെ അധികാരിയല്ല "
" അടിച്ചു കൊല്ലെടാ അവളെ ."ആഭാസന്മാരായി ആൺമക്കളെ വളർത്തി വിടുന്ന ഫാസിസ്റ്റു വീടുകളോട്, നിശ്ശബ്ദം അതൊക്കെ അംഗീകരിച്ച് തല കുമ്പിട്ടു നടന്ന കുലീനതാ നാട്യങ്ങളോട് എതിരിട്ടപ്പോഴൊക്കെ ഞങ്ങൾ പല ഭാഷയിലിതു കേട്ടു. ആണത്തം കൊമ്പു കുലുക്കിത്തുടങ്ങുന്ന ഘട്ടത്തിൽ അതിനെ നിലയ്ക്കു നിർത്താൻ വീടിനു കഴിയണം. അമ്മക്കു കഴിയണം. അവനോട് വിവിധ ഘട്ടങ്ങളിൽ ഇടപെടുന്ന എല്ലാ സ്ത്രീകൾക്കും കഴിയണം. "നീ എന്റെ അധികാരിയല്ല " എന്നത് വീട്ടിലെ സ്ത്രീയുടെ മുദ്രാവാക്യമാകണം.
ഒരു പുനർവിചിന്തനം
ഇല്ലെങ്കിൽ ഭാവി വലിയ പ്രശ്നം തന്നെയാകും. അതു പറയാൻ തന്റേടം കാട്ടാത്ത ഓരോ സ്ത്രീയും സ്വന്തം നില ഒരു പുനർവിചിന്തനത്തിനു വെക്കേണ്ട സമയമായിരിക്കുന്നു. മുത്തശ്ശിയും അമ്മയും ഭാര്യയുമടങ്ങുന്ന മൂന്നു തലമുറയിലെ സ്ത്രീകളെ തന്റെ അഹങ്കാരങ്ങൾക്കു ന്യായവാദവുമായി രാഹുൽ ഈശ്വർ കൊണ്ടിരുത്തിയപ്പോൾ ഞാനമ്പരന്നു: "നിന്റെ തെമ്മാടിത്തരങ്ങൾക്കു കൂട്ടുനിൽക്കാൻ ഞങ്ങളെ കിട്ടില്ല" എന്ന് അതിൽ ഒരു സ്ത്രീ പോലും പറഞ്ഞില്ല.
അമ്മ എന്നത് ഏറ്റവും അശ്ലീലമായ പദം
ചുമ്മാതല്ല ഇയാളിങ്ങനെ ഞുളക്കുന്നതും പുളയുന്നതും എന്ന് ഞാൻ ആത്മഗതം ചെയ്യുകയായിരുന്നു. "അടിച്ചു കൊല്ലെടാ അവളെ" എന്നത് കേരളം പോലെ ഒരു സംസ്ഥാനത്ത് ഉയർന്നു കേൾക്കുന്നത്, "ജനനീ ജന്മഭൂമിശ്ച" എന്നു പറയുന്ന നാവു കൊണ്ടു തന്നെയാണെന്നതും ഓർക്കുക. ഇവിടെ നാവ് ഒരു ഉദ്ധൃത പുല്ലിംഗമാണ്. ഇത്തരം ആൺകുട്ടികൾ വളർന്നു വരുന്ന നാട്ടിൽ അമ്മ എന്നത് ഏറ്റവും അശ്ലീലമായ പദമാണ്.
വീഡിയോ
ലളിതയെ ആക്രമിക്കുന്ന വീഡിയോ കാണാം
ഫേസ്ബുക്ക് പോസ്റ്റ്
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്