ട്രെയിനിൽ നിന്ന് കായലിൽ ചാടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം...
ചൊവ്വാഴ്ച രാവിലെ എട്ടേമുക്കാലോടെ കൊല്ലം-എറണാകുളം പാസഞ്ചർ ട്രെയിനിൽ നിന്നാണ് റോസ് മേരി കൈതപ്പുഴ കായലിലേക്ക് ചാടിയത്.
കൊച്ചി: അരൂർ-കുമ്പളം റെയിൽവേ പാലത്തിൽ വച്ച് ട്രെയിനിൽ നിന്ന് കായലിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ തിരുവമ്പാടി മുല്ലാത്ത് വാർഡ് കടവത്തുശേരി വീട്ടിൽ ചാൾസ് ബേബിയുടെ ഭാര്യ എജെ റോസ് മേരി നീന(28)യുടെ മൃതദേഹമാണ് ബുധനാഴ്ച രാവിലെ കുമ്പളം ഫിഷ് ലാന്റിങ് സെന്ററിന് സമീപത്ത് നിന്ന് കണ്ടെടുത്തത്.
ഏപ്രിൽ 17 ചൊവ്വാഴ്ച രാവിലെ എട്ടേമുക്കാലോടെ കൊല്ലം-എറണാകുളം പാസഞ്ചർ ട്രെയിനിൽ നിന്നാണ് റോസ് മേരി കൈതപ്പുഴ കായലിലേക്ക് ചാടിയത്. തുടർന്ന് പനങ്ങാട് പോലീസ്, കോസ്റ്റൽ പോലീസ്, അഗ്നിശമന സേന എന്നിവർ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും ചൊവ്വാഴ്ച രാത്രി വരെ മൃതദേഹം കണ്ടെടുക്കാനായിരുന്നില്ല.
പാലത്തിന് മുകളിൽ...
ആലപ്പുഴയിൽ നിന്നും കൊല്ലം-എറണാകുളം പാസഞ്ചർ ട്രെയിനിൽ കയറിയ റോസ് മേരി ട്രെയിൻ അരുർ-കുമ്പളം പാലത്തിൽ എത്തിയപ്പോഴാണ് കായലിലേക്ക് ചാടിയത്. അതുവരെ ട്രെയിനിൽ യാതൊരു ഭാവവ്യത്യാസവുമില്ലാതെ യാത്ര ചെയ്തിരുന്ന റോസ് മേരി പെട്ടെന്നാണ് സീറ്റിൽ നിന്നും എഴുന്നേറ്റ് കായലിലേക്ക് ചാടിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. റോസ് മേരി യാത്ര ചെയ്തിരുന്ന കോച്ചിലുണ്ടായിരുന്ന യാത്രക്കാർ ട്രെയിൻ അടുത്ത സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവത്തെക്കുറിച്ച് അധികൃതരെ വിവരമറിയിച്ചത്.
രാത്രി വൈകും വരെ...
വിവരമറിഞ്ഞെത്തിയ കൊച്ചി പനങ്ങാട് പോലീസും കോസ്റ്റൽ പോലീസും അഗ്നിശമന സേനയും ചൊവ്വാഴ്ച രാവിലെ മുതൽ തന്നെ റോസ്മേരിയെ കണ്ടെത്താനായി തിരച്ചിൽ ആരംഭിച്ചിരുന്നു. എന്നാൽ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നത് തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. ചൊവ്വാഴ്ച രാത്രി വൈകും വരെ തിരച്ചിൽ നടത്തിയിട്ടും റോസ്മേരിയെ കണ്ടെത്താനായിരുന്നില്ല.
രാവിലെ...
ചൊവ്വാഴ്ച രാത്രി നിർത്തിവച്ച തിരച്ചിൽ ബുധനാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്. തുടർന്ന് ബുധനാഴ്ച രാവിലെ പത്ത് മണിയോടെ കുമ്പളം വെസ്റ്റ് ഫിഷ് ലാന്റിങ് സെന്ററിന് സമീപത്ത് നിന്ന് റോസ്മേരിയുടെ മൃതദേഹം കണ്ടെത്തി. പനങ്ങാട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
സ്വകാര്യ സ്ഥാപനത്തിൽ...
ആലപ്പുഴ സ്വദേശി ചാൾസ് ബേബിയുടെ ഭാര്യയായ റോസ്മേരി എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്റായാണ് ജോലി ചെയ്തിരുന്നത്. ആലപ്പുഴയിൽ നിന്ന് സ്ഥിരമായി ട്രെയിനിൽ തന്നെയാണ് റോസ്മേരി എറണാകുളത്തേക്ക് വരാറുള്ളത്. എല്ലാ ദിവസവും റോസ്മേരിയെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിടുന്നതും വിളിക്കാൻ വരുന്നതും ഭർത്താവാണ്. സംഭവദിവസവും ചാൾസിനോടൊപ്പം തന്നെയാണ് റോസ്മേരി റെയിൽവേ സ്റ്റേഷനിലെത്തിയത്.
വീട്ടിൽ....
ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായ ചാൾസ് ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ വിട്ടശേഷം ജോലിക്ക് പോയിരുന്നു. പിന്നീട് പനങ്ങാട് പോലീസ് സ്റ്റേഷനിൽ നിന്നും വിളിയെത്തിയപ്പോഴാണ് ഭാര്യ കായലിൽ ചാടിയെന്ന വിവരം ചാൾസ് അറിഞ്ഞത്. എന്താണ് റോസ്മേരിയുടെ ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണമെന്തെന്ന് ഇതുവരെ വ്യക്തമല്ല.
താലിമാലയും മൊബൈൽ ഫോണും...
കൈയിലുണ്ടായിരുന്ന ഹാൻഡ് ബാഗ് ട്രെയിനിൽ വച്ച ശേഷമായിരുന്നു റോസ്മേരി കായിലിലേക്ക് ചാടിയത്. ഇതിനുപുറമേ കഴിഞ്ഞദിവസം ജോലി സ്ഥലത്തേക്ക് പുറപ്പെട്ട റോസ്മേരി താലിമാലയും മൊബൈൽ ഫോണും എടുത്തിരുന്നില്ല. പിന്നീട് ചാൾസ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് താലിയും മൊബൈലും വീട്ടിലിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ഒരു മകൾ...
എറണാകുളം വടക്കേ ചെല്ലാനം സ്വദേശിനിയായ റോസ്മേരി നീനയും ആലപ്പുഴ സ്വദേശി ചാൾസ് ബേബിയും തമ്മിൽ മൂന്നു വർഷം മുൻപാണ് വിവാഹിതരായത്. രണ്ടര വയസുള്ള അക്സ ഇവരുടെ ഏകമകളാണ്. അതേസമയം, യുവതി കായലിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
കൊച്ചിയിൽ ട്രെയിനിൽ നിന്ന് കായലിലേക്ക് ചാടി യുവതിയുടെ ആത്മഹത്യാശ്രമം! തിരച്ചിൽ തുടരുന്നു...
ചിന്താ ജെറോം വാങ്ങിയത് 9.71 ലക്ഷം! 'ശമ്പളം വാങ്ങൽ' കമ്മിഷനെന്ന് വിമർശനം... പദ്ധതി തുക സർക്കാരിലേക്ക്
ഹർത്താലിലെ തേർവാഴ്ച! വാട്സാപ്പ് നമ്പറുകൾ നിരീക്ഷണത്തിൽ, 500ലധികം പേർ പിടിയിൽ...