പെരുമ്പാവൂരിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊന്നു! കൊല്ലപ്പെട്ടത് കോളേജ് വിദ്യാർത്ഥിനി
പെരുമ്പാവൂര്‍: നിയമവിദ്യാർത്ഥിനിയുടെ ക്രൂരമായ കൊലപാതകത്തിന് ശേഷം പെരുമ്പാവൂരിനെ ഞെട്ടിച്ച് വീണ്ടുമൊരു കൊലപാതകം. പെരുമ്പാവൂര്‍ ഇടത്തിക്കാട് പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ നിമിഷയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനിടയില്‍ പെണ്‍കുട്ടിയുടെ അച്ഛനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ഒരു ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഒഡീഷ സ്വദേശി ബിജു ആണ് പിടിയിലായിരിക്കുന്നത്. രാവിലെയോടെ നിമിഷയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇയാൾ പെൺകുട്ടിയുടെ കഴുത്ത് കത്തി ഉപയോഗിച്ച് അറുക്കുകയായിരുന്നു. അക്രമിയെ തടയാൻ ശ്രമിക്കവേയാണ് നിമിഷയുടെ അച്ഛന് കുത്തേറ്റത്.
പ്രതിയെ നാട്ടുകാർ പിടികൂടി
അക്രമിയെ പിടികൂടാൻ ശ്രമിച്ച നിമിഷയുടെ അച്ഛന്റെ സഹോദരനുംകുത്തേറ്റിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. കൊലയ്ക്ക് ശേഷം ഷെഡിൽ ഒളിച്ചിരുന്ന ബിജുവിനെ നാട്ടുകാരാണ് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.കഴുത്തിൽ മുറിവേറ്റ് ചോര വാർന്ന് കിടന്ന നിമിഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരണം സംഭവിക്കുകയായിരുന്നു. പെരുമ്പാവൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് നിമിഷയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്
അച്ഛന് പരിക്ക് ഗുരുതരമല്ല
കുത്തേറ്റ അച്ഛനെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്. അപകട നില തരണം ചെയ്തതായി ഡോക്ടർമാർ പറയുന്നു. സിഐ ഉൾപ്പെടെയുള്ള ഉന്നത പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ബിജുവിനെ പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
മോഷണ ശ്രമത്തിനിടെ കൊലപാതകം
പ്രണയാഭ്യർത്ഥന നിരസിച്ചതോ മറ്റോ ആവാം കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് റിപ്പോർട്ടുകൾ. വീട്ടിൽ അതിക്രമിച്ച് കയറിയ ബിജു നിമിഷയുടെ മുത്തശ്ശിയുടെ കഴുത്തിലെ മാല മോഷ്ടിക്കാൻ ശ്രമം നടത്തി. ഇത് കണ്ട നിമിഷ ബിജുവിനെ തടയാൻ ശ്രമിച്ചപ്പോഴാണ് ആക്രമിക്കപ്പെട്ടത്.
സമാനമായ കൊലപാതകം
പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളി പ്രതിയാകുന്ന രണ്ടാമത്തെ കൊലക്കേസാണ് ഇതെന്നത് പോലീസ് ഗൌരവത്തോടെയാണ് കാണുന്നത്.ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് നിയവിദ്യാർത്ഥിനി കൊല്ലപ്പെട്ട കേസിലും പ്രതി അന്യസംസ്ഥാന തൊഴിലാളിയാണ്. അമീറുൽ ഇസ്ലാം എന്ന ഇതരസംസ്ഥാന തൊഴിലാളിയാണ് നിയമവിദ്യാർത്ഥിനിയെ കൊന്ന കേസിലെ പ്രതി. പ്ലൈവുഡ് കമ്പനികൾ ഏറെയുള്ള പെരുമ്പാവൂർ അന്യസംസ്ഥാന തൊഴിലാളികളുടെ കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ്.
പ്രദേശവാസികൾ ആശങ്കയിൽ
ഇവരുടെ കൂട്ടത്തിൽ ക്രിമിനൽ സ്വഭാവുമുള്ള നിരവധി പേരുണ്ടെന്ന് പോലീസ് പറയുന്നു. നിയമവിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ ഇവരിൽ നിരവധി പേരെ പോലീസ് ചോദ്യം ചെയ്യുകയും താമസസ്ഥലങ്ങളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. വീണ്ടും ഒരു കൊലപാതകം കൂടി നടന്ന സാഹചര്യത്തിൽ പെരുമ്പാവൂർ നിവാസികൾ ഭീതിയിലാണ്.