തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചു, അനസ്തീഷ്യ നല്കിയതിൽ പിഴവ്
തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ കാലിലെ കമ്പി നീക്കം ചെയ്യാൻ ശസ്ത്രക്രിയയ്ക്ക് വിധേയായ യുവതി മരിച്ചു. അനസ്തേഷ്യ നൽകിയതിലെ തകരാറാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത് ആശുപത്രിയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. വർക്കല ഇടവ കരിനിലക്കോട് വി.എസ് ഭവനിൽ ബിജോയിയുടെ ഭാര്യ ശോഭയാണ് (38)മരിച്ചത്.
ഒന്നരവർഷം റോഡപകടത്തിൽ കാലിന് ഒടിവ് സംഭവിച്ച ഇവർക്ക് അസ്ഥി ഒടിഞ്ഞതിനെ തുടർന്ന് കമ്പിയിട്ടിരുന്നു. ഒരുവർഷം കഴിയുമ്പോൾ ഇത് നീക്കം ചെയ്യണമെന്ന് നിർദേശിച്ചതനുസരിച്ചാണ് ഇവർ ജനറൽ ആശുപത്രിയിലെത്തിയത്. ഒരാഴ്ച മുമ്പ് ആശുപത്രിയിലെത്തിയ ശോഭ ഓ.പി ടിക്കറ്റെടുത്ത് പരിശോധനകൾക്ക് വിധേയയാകുകയും ചെയ്ത ശോഭയ്ക്ക് ഇന്നലെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിലേക്ക് മാറ്റിയ ശോഭയ്ക്ക് വൈകുന്നേരം മൂന്നുമണിയോടെ ശ്വാസം മുട്ടലനുഭവപ്പെട്ടു.
തുടർന്ന് ഐ.സിയൂണിറ്റിലേക്കും തുടർന്ന് വെന്റിലേറ്ററിലേക്കും മാറ്റിയ ശോഭ പുലർച്ചെ മൂന്നുമണിയോടെയാണ് മരിച്ചത്. അനസ്തേഷ്യയിലെ പിഴവാണ് മരണത്തിന് കാരണമെന്നാരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ ബഹളം കൂട്ടി. തുടർന്ന് കന്റോൺമെന്റ് പൊലീസെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ബന്ധുക്കളുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തശേഷം ശോഭയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഗൾഫിൽ ഡ്രൈവറായ ബിജോയ് ഭാര്യയുടെ ശ്സ്ത്രക്രിയ്ക്കായി രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. രണ്ട് മക്കളുണ്ട്.